പി പി ചെറിയാന്‍

ചിക്കാഗോ: വീടിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിലിരുന്ന് സഹോദരിയുമായി ചാറ്റ് ചെയ്തിരുന്ന പതിനെട്ട് വയസ്സുകാരിയും റസിലിംഗ് ചാമ്പ്യനുമായ മെലിസ ഡില ഗാര്‍സ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു . ഏഴു വെടിയുണ്ടകളാണ് ഇവരുടെ ശരീരത്തില്‍ തുളച്ചു കയറിയത് . സെപ്തംബര്‍ 25 ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ഹൈസ്‌കൂളില്‍ നിന്നും ഗ്രാജുവേറ്റ് ചെയ്ത് ചിക്കാഗോ ആര്‍ട്ട് ഇന്‍സ്റ്റിറ്റിയുട്ട് കോളേജില്‍ പ്രവേശനം ലഭിച്ചു പഠനം തുടരാനിരിക്കെയാണ് മരണം അപ്രതീക്ഷിതമായി മെലിസയുടെ ജീവിതത്തിന് വിരാമമിട്ടത്.

വെടിയുടെ ശബ്ദം കേട്ട് വീട്ടില്‍ നിന്നും പുറത്തേക്ക് വന്ന പിതാവ് കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന മകളെയാണ്. വെടിവച്ചുവെന്ന് പറയപ്പെടുന്ന യുവാവ് സംഭവസ്ഥലത്ത് നിന്ന് ഓടി പോകുന്നതും കണ്ടിരുന്നു. യുവാവിനൊപ്പം മറ്റു രണ്ടുപേര്‍ കൂടി ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ മെലിസയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അവസാനമായി സംസാരിച്ച സഹോദരി ഇസബേലിന് മെലിസയുടെ മരണം വിശ്വസിക്കാനാകുന്നില്ല. ഹാലോവീന്‍ കോസ്റ്റ്യുമിനെക്കുറിച്ചാണ് ഇരുവരും ചാറ്റ് ചെയ്തിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മാത്രം ചിക്കാഗോ സിറ്റിയില്‍ മൂന്നു പേര്‍ വെടിയേറ്റ് കൊല്ലപ്പെടുകയും ഒരു ചിക്കാഗോ പോലീസ് ഓഫീസര്‍, 15 വയസ്സുള്ള ആണ്‍കുട്ടി എന്നിവര്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തിരുന്നു. വെടിവച്ച അജ്ഞാതനെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പോലീസ് ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here