പി പി ചെറിയാന്‍

ഹൂസ്റ്റണ്‍: നോര്‍ത്ത് ഹൂസ്റ്റണില്‍ ബാറിലുണ്ടായ തര്‍ക്കം പരിഹരിക്കാനെത്തിയ മൂന്നു പോലീസ് ഓഫീസര്‍മാര്‍ക്ക് നേരെ എ.ആര്‍ 15 റൈഫിള്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തതിനെ തുടര്‍ന്ന്  ഒരാള്‍ മരിക്കുകയും രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച രാവിലെ ബാറില്‍ കവര്‍ച്ചക്ക് ശ്രമിക്കുന്നുവെന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഹാരിസ് കൗണ്ടി ഡെപ്യുട്ടിമാരായ കരീം ആറ്റ്കിന്‍സ്(30), ഒകിം ബാര്‍തെല്‍ (26), ഡാരല്‍ ഗാരറ്റ് (28) എന്നിവര്‍ സംഭവസ്ഥലത്ത് എത്തിയത്.

കവര്‍ച്ച നടത്താന്‍ ശ്രമിച്ച പ്രതിയെ രണ്ടു പോലീസുകാര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇരുവര്‍ക്കും വെടിയേറ്റത്. ശബ്ദം കേട്ട് ഓടിയെത്തിയ മൂന്നാമത്തെ ഓഫീസര്‍ക്ക് നേരെയും പ്രതി നിറയൊഴിച്ചു. മൂന്നു പേരെയും ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും കരീം ആറ്റ്കിന്‍സിനെ രക്ഷിക്കാനായില്ല. ഹൂസ്റ്റണ്‍ മെമ്മോറിയല്‍ ഹെര്‍മന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഡാരല്‍ ഗാരറ്റിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. വെടിവെപ്പ് പ്രതിയെന്ന സംശയത്തില്‍ പിടികൂടിയ യുവാവിനെ പിന്നീട് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഇയാളല്ല വെടിവച്ചതെന്ന് പോലീസ് അറിയിച്ചു.

ശരിയായ പ്രതിയെ പിടികൂടാന്‍ പോലീസ് തിരച്ചില്‍ ശക്തമാക്കി. സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്നു പേരും സഹോദരന്മാരെ പോലെ ആയിരുന്നുവെന്നും ഡ്യൂട്ടിയിലായാലും, ഓഫ് ഡ്യൂട്ടിയിലായാലും എപ്പോഴും ഒരുമിച്ചായിരുന്നുവെന്നും ഹാരിസ് കൗണ്ടി കോണ്‍സ്റ്റബിള്‍ മാര്‍ക്ക് ഹെര്‍മന്‍ പറഞ്ഞു. 2019 മുതല്‍ ജോലിയില്‍ പ്രവേശിച്ച അറ്റ്കിന്‍സ് ഭാര്യയുടെ പ്രസവം സംബന്ധിച്ച് അവധിയിലായിരുന്നു. ഈയ്യിടെയാണ് വീണ്ടും തിരിച്ച് ജോലിയില്‍ പ്രവേശിച്ചത്. മൂന്നു പേരുടെയും കുടുംബാംഗങ്ങളെ സഹായിക്കുന്നതിന് പോലീസ് പ്രത്യേക ഫണ്ട് രൂപീകരിച്ചിട്ടുണ്ട്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here