ഡാളസ് : സമൂഹത്തിന്റെ പ്രത്യേകിച്ച് കേരളത്തിലെ ചിന്താധാരയെ രൂപപ്പെടുത്തുന്നതിൽ  വലിയൊരു പങ്കാണ്‌ മാധ്യമങ്ങൾക്കുള്ളത്‌.

പഴയകാലത്തേയും പുതിയകാലത്തേയും വാര്‍ത്തകളുടെ അവതരണരീതിയില്‍ വലിയ വ്യത്യാസമുണ്ട്. ഇക്കാര്യത്തില്‍, അച്ചടിരംഗത്തുണ്ടായ വളര്‍ച്ചയോടൊപ്പമോ അതിലധികമോ പങ്ക് മാധ്യമങ്ങള്‍ക്കുണ്ടെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകുമെന്ന് തോന്നുന്നില്ല.

വാർത്തകളെ വിവേകത്തോടെ സമീപിക്കുവാനുള്ള പക്വത മാധ്യമസ്ഥാപനങ്ങൾക്കും പ്രവർത്തകർക്കും ഉണ്ടായിരുന്ന ഒരു കാലം നമ്മൾക്കുണ്ടായിരുന്നു.

സ്വദേശാഭിമാനി രാമകൃഷ്ണൻ പിള്ളയും, സഹോദരൻ അയ്യപ്പനും, കെ. പി കേശവമേനോൻ, തുടങ്ങി ഒരു കൂട്ടം മാധ്യമ പ്രവർത്തകർ. അവരൊക്കെ സാഹിത്യക്കാരൻ മാരും ആയിരുന്നു. വാർത്തകളിൽ സാഹിത്യമാവശ്യമുണ്ടോ എന്ന് ചോദിച്ചാൽ ആവശ്യമില്ല എന്നുതന്നെ ഉത്തരം. വാർത്തകളുടെ തലക്കെട്ടുകൾ ആകർഷകമാക്കുമ്പോൾ അനുബന്ധവും സമഗ്രവുമായ വിവരങ്ങൾ ചോരാതെ നോക്കേണ്ട ഉത്തരവാദിത്തം മാധ്യമത്തിന് ഉണ്ടാകേണ്ടതാണ്. അല്ലെങ്കിൽ ദുഃഖകരമായ സ്ഥിതി വിശേഷങ്ങൾ സമൂഹത്തിൽ സംജാതമാകും.

നൂതനങ്ങളായ കാഴ്ചപ്പാടുകളും ആശയങ്ങളും മനുഷ്യമനസ്സുകളില്‍ പകര്‍ന്നുകൊടുക്കുകയും അവരുടെ ജീവിതശൈലികളില്‍ നിര്‍ണായകമായ സ്ഥാനം ഉറപ്പിക്കുകയും അവരുടെ ചിന്താവഴികളും വ്യക്തിത്വവും അനുദിനം നവീകരിക്കുകയും ചെയ്യുന്നതില്‍ നിര്‍ണായകമായ സ്വാധീനമാണു മാധ്യമങ്ങള്‍ നിർവഹിക്കുന്നതും നിർവഹിക്കേണ്ടതും. സാങ്കേതികതയിലും വായനാസംസ്കാരത്തിലും ആഗോളതലത്തിലുണ്ടായ മാറ്റങ്ങള്‍ ഏറ്റവും പ്രകടമായി പതിഫലിക്കപ്പെട്ട ഒരു മേഖലയാണ് മാധ്യമങ്ങള്‍. ഇക്കഴിഞ്ഞ ദശാബ്ദങ്ങളില്‍ മാധ്യമചരിത്രത്തിലുണ്ടായ മാറ്റങ്ങളേയും തുടര്‍ച്ചകളേയും സ്വാഭാവികമായി അടയാളപ്പെടുത്തുന്നത് സാമൂഹ്യ മാധ്യമങ്ങൾ അല്ലെങ്കിൽ ഓണ്‍ലൈന്‍ മാധ്യമങ്ങളാണ്. സാമൂഹ്യ മാധ്യമങ്ങളുടെ വ്യാപനം ഒരു വശത്ത് പൗരന്മാരെ ശക്തീകരിക്കുന്നു മറു വശത്ത് കുറെ ഗുരുതരമായ ആശങ്കകൾക്കും കാരണമാകുന്നു. സമീപ വർഷങ്ങളിൽ ഈ ആശങ്കകൾ പല മടങ്ങു വളർന്നു. പൊതു സമൂഹത്തിൽ വിവിധ മേഖലയിൽ ഈ ആശങ്ക ഭീതി ജനിപ്പിക്കുന്നതായി വരുന്നു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിലും, സ്ത്രീകളുടെ അന്തസ്സിന് ഭീഷണിയുയർത്തുന്ന തരത്തിലും വ്യാപകമായി കൊണ്ടിരിക്കുന്നു. അധിക്ഷേപകരമായ  ഭാഷയുടെ ഉപയോഗം അശ്ലീലവും അപകീർത്തിപ്പെടുത്തുന്നതുമായ ഉള്ളടക്കങ്ങൾ എല്ലാതന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വളർന്നു വരുന്നു. പൊതു സമൂഹത്തിനും നിയമ നിർമ്മാണത്തിനും വെല്ലുവിളിയായി. പുതുമകളെയെല്ലാം നിരാകരിക്കേണ്ടതില്ല എന്നാൽ ശ്രദ്ധിക്കേണ്ടതുണ്ട്. സാമൂഹ്യമാധ്യമ വാർത്തകളെ വിമര്‍ശനാത്മകമായി സമീപിക്കുക എന്നത് വായനക്കാരുടെ അല്ലെങ്കിൽ നമ്മുടെ ഉത്തരവാദിത്തമായി തീരുന്നു. എന്ന് കേരള അസോസിയേഷൻ ഓഫ് ഡാളസ് സംഘടിപ്പിച്ച സാംസ്ക്കാരിക സമ്മേളനത്തിൽ മുഖ്യാഥിതിയായി പങ്കെടുത്തുകൊണ്ടു ഡോ. എം. വി പിള്ള സംസാരിച്ചു. “സാമൂഹ്യ പ്രതിബദ്ധത നഷ്ട്ടമാകുന്ന സാമൂഹ്യ മാധ്യമങ്ങൾ ” എന്ന വിഷയമായിരുന്നു കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ സാംസ്‌കാരിക സമ്മേളനത്തിലുണ്ടായിരുന്നത്. മറ്റു അഥിതികളായി കവിയും സാഹിത്യക്കാരനുമായ ജോസ് ഒച്ചാലിൽ, കേരള ലിറ്റററി സൊസൈറ്റി യുടെ സെക്രട്ടറി ഹരിദാസ് തങ്കപ്പൽ, കേരള ലിറ്റററി സൊസൈറ്റിയുടെ വൈസ് പ്രസിഡന്റ്‌ അനുപാ സാം, പ്രസ്സ് ക്ലബ് ഡാളസ് ചാപ്റ്റർ പ്രസിഡന്റ്‌ സണ്ണി മാളിയക്കൽ എന്നിവരും സംസാരിച്ചു. തുടന്ന് പൊതു ചർച്ചയും നടന്നു. പ്രസ്തുത പരിപാടി കേരള അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ ഷിജു എബ്രഹാം സ്വാഗതം പറഞ്ഞു. ജോയിന്റ് സെക്രട്ടറി അനശ്വരം മാമ്പിള്ളി സാംസ്ക്കാരിക സമ്മേളന പരിപാടിക്ക്‌ നന്ദി അറിയിക്കുകയും ചെയ്തു.

( ചിത്രങ്ങൾ,വാർത്ത : അനശ്വരം മാമ്പിള്ളി )

  

LEAVE A REPLY

Please enter your comment!
Please enter your name here