ബേസ്‌ബോള്‍ ഗെയിം നടക്കുന്ന സ്‌റ്റേഡിയത്തിലേക്ക് ആളുകള്‍ ഇരച്ചു കയറുന്നതിനിടെ സ്‌റ്റേഡിയത്തിന്റെ മൂന്നാം ലെവലില്‍ നിന്ന് താഴേക്ക് വീണ് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പോലീസ്. യുവതിയുടേത് ആത്മഹത്യയായിരുന്നുവെന്നാണ് പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. കുട്ടിയെ കൊലപ്പെടുത്തി സ്വയം ജീവനൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് യുവതി പാര്‍ക്കിന്റെ മൂന്നാം ലെവലില്‍ നിന്ന് താഴേക്ക് ചാടിയതെന്ന് പോലീസ് പറഞ്ഞു.

നാല്‍പതുകാരിയായ റാക്വല്‍ വില്‍ക്കിന്‍സും മകന്‍ രണ്ടു വയസ്സുകാരനായ ഡെന്‍സല്‍ ബ്രൗണിംഗ് വില്‍കിന്‍സുമാണ് മരണപ്പെട്ടത്. സാന്‍ ഡീഗോയിലെ പെറ്റ്കോ പാര്‍ക്കിന്റെ മൂന്നാം ലെവലില്‍ നിന്നാണ് ഇരുവരും താഴേക്ക് വീണത്. സമഗ്രമായ അന്വേഷണത്തിനൊടുവിലാണ് മരണം ആത്മഹത്യയുെ കൊലപാതകവുമാണെന്ന് റിപ്പോര്‍ട്ടിലേക്ക് എത്തിയതെന്ന് പോലീസ് അറിയിച്ചു.

ഡസന്‍ കണക്കിന് അഭിമുഖങ്ങള്‍, ലഭ്യമായ വീഡിയോ ഫൂട്ടേജുകളുടെ അവലോകനം, മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ മനസ്സിലാക്കുന്നതിനായി പശ്ചാത്തല വിവരങ്ങള്‍ ശേഖരിക്കല്‍ തുടങ്ങി അന്വേഷണ ഉദ്യോഗസ്ഥര്‍ സമഗ്രമായ അന്വേഷണമാണ് നടത്തിയതെന്ന് സാന്‍ ഡീഗോ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ബുധനാഴ്ച പ്രസ്താവനയില്‍ അറിയിച്ചു. സാന്‍ ഡീഗോ കൗണ്ടി മെഡിക്കല്‍ എക്‌സാമിനറുമായി കൂടിയാലോചിച്ചാണ് തീരുമാനങ്ങള്‍ എടുത്തതെന്ന് പോലീസ് പറഞ്ഞു.

അതേസമയം പോലീസിന്റെ കണ്ടെത്തല്‍ തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് വില്‍കിന്‍സിന്റെ കുടുംബത്തിന്റെ അഭിഭാഷകനായ ഡാന്‍ ഗില്ലിയോണ്‍ വിമര്‍ശിച്ചു. പോലീസിന്റെ റിപ്പോര്‍ട്ടിനെ എതിര്‍ത്ത ഗില്ലിയോണ്‍ മരണങ്ങള്‍ ദാരുണമായ അപകടമാണെന്നും തര്‍ക്കിച്ചു. 2021 സെപ്റ്റംബര്‍ 25നാണ് അമ്മയും കുഞ്ഞും മരണപ്പെട്ടത്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here