പ്രെയ്‌സ് ദി ലോർഡ് എന്ന ആശംസിച്ചാണ് കോൺഗ്രസംഗം രാജ കൃഷ്ണമൂർത്തി പ്രസംഗം തുടങ്ങിയത്.  തന്റെ പേര് കൃത്യമായി ഉച്ചരിക്കുന്ന വേദികളുടെ ഭാഗമാകാൻ കഴിയുന്നത് ഭാഗ്യമാണെന്ന  നർമ്മംകലർന്ന ആമുഖത്തോടെ കോൺഗ്രസ് അംഗം രാജ കൃഷ്ണമൂർത്തി സദസ്സിലെ വിശിഷ്ട വ്യക്തിത്വങ്ങളെ അഭിനന്ദിച്ചു. ഇലെക്ഷൻ സമയത്ത്  തന്റെ പേര് ആദ്യം പറഞ്ഞപ്പോൾ ഒരാൾ അത് നിസാരമായി ഉച്ചരിച്ചു. ‘റോജർ ക്രിസ്റ്റൻ മർഫി’ എന്ന്. ഇവിടെ എല്ലാവര്ക്കും രാജ കൃഷ്ണമൂർത്തി എന്ന് താനെ പറയാൻ കഴിയും.

മൂല്യങ്ങളും പൈതൃകവും സംസ്കാരവും പുതുതലമുറയ്ക്ക് കൈമാറാൻ കുട്ടികളും കുടുംബവുമായി എത്തിച്ചേർന്ന ഓരോരുത്തരോടും അദ്ദേഹം നന്ദി അറിയിച്ചു. ഈ രാജ്യത്തെ ഇന്ത്യൻ-അമേരിക്കൻ കമ്മ്യൂണിറ്റി ഇപ്പോൾ 4 മില്യൺ എന്ന അംഗബലം കൊണ്ട് സുശക്തമായ  വളരെ വേഗത്തിൽ വളരുന്ന എത്‌നിക് മൈനോറിറ്റിയാണ്. അത് പോലെ ഏറ്റവുമധികം   വിദ്യാഭ്യാസമുള്ളവരും സമ്പന്നരും സൗന്ദര്യമുള്ളവരുമാണ്.  

രൂപതയ്ക്ക് കീഴിൽ കൂടുതൽ പാരീഷുകളും അംഗങ്ങളും അണിചേർക്കുന്നതിൽ ജോയ് ആലപ്പാട്ട് പുതിയ റെക്കോർഡുകൾ സ്ഥാപിക്കുമെന്ന പ്രത്യാശയും ആശംസാസന്ദേശത്തിലൂടെ മൂർത്തി പങ്കുവച്ചു. 

പകർന്നുകിട്ടിയ മൂല്യങ്ങൾ കാത്തുകൊണ്ട് അവനവനിൽ മികച്ചത് കണ്ടെത്തിജീവിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മാനുഷിക സേവനത്തിന് പ്രാധാന്യം കല്പിക്കുന്ന ഈ രൂപതയുടെ പ്രവർത്തനങ്ങളെക്കുറിച്ചും മൂർത്തി എടുത്തുപറഞ്ഞു. നമ്മുടെ സഹോദരി-സഹോദരന്മാരെ സേവിക്കുന്നതിലൂടെ ദൈവത്തിലൂടെയുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുക എന്ന സന്ദേശമാണ് ജോയ് ആലപ്പാട്ട് പകുത്തുനൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിറോ-മലബാർ സഭയുടെ ഏത് ആവശ്യത്തിന് ക്ഷണിക്കുമ്പോഴും സ്വന്തം കുടുംബത്തിലേക്ക് എത്തുന്ന പ്രതീതിയാണ് തനിക്ക് അനുഭവപ്പെടുന്നതെന്ന് ബെൽവുഡ് മേയർ ആൻഡ്രി ഹാർവി പറഞ്ഞു. മാർ ജോയ് ആലപ്പാട്ടിന് കീഴിൽ സഭ വളർച്ചയുടെ പുതിയ പടവുകൾ താണ്ടുമ്പോൾ എല്ലാ പിന്തുണയോടെയും ഒപ്പം ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ബെൽവുഡിലെ തന്നെ സുന്ദരമായ കെട്ടിടമാണ് സിറോ-മലബാർ ചർച്ച് എന്ന് പരാമർശിച്ചുകൊണ്ട് അത് സാക്ഷാത്കരിച്ചവരെ അദ്ദേഹം അഭിനന്ദിച്ചു. ബിഷപ്പ് ജോയ് ആലപ്പാട്ടിന് മേയർ മികച്ച സ്പിരിച്വൽ ലീഡറിനുള്ള അവാർഡ് സമ്മാനിച്ചു. ഇത്തരത്തിൽ ഒരു പുരസ്കാരം ഇതാദ്യമായാണ് സമ്മാനിക്കുന്നത്. ഏറ്റവും മികച്ച വ്യക്തിക്ക് തന്നെ ആദ്യമായി നൽകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് മേയർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here