get2NewsImages.php

ന്യൂയോര്‍ക്ക്‌: സാഹിത്യ പ്രതിഭ ശ്രീമതി എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ ഇംഗ്ലീഷില്‍ രചിച്ച `ട്രൂ പേഴ്‌സ്‌പെക്‌റ്റീവ്‌സ്‌ (True Perspectives) എന്ന ലേഖന സമാഹാരം, മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസ്സേലിയോസ്‌ പൗലോസ്‌ ദ്വിതീയന്‍ ബാവാ തിരുമേനി റവ. ഫാ. അലക്‌സ്‌ ജോണിനു നല്‍കിക്കൊണ്ട്‌ ജൂണ്‍ 29, നു്‌ പ്രകാശനംചെയ്‌തു..

ഓര്‍മ്മകളിലേക്കു്‌ ഒരു പിന്‍നടത്തം, ഗൃഹാതുരതയുടെ നോവും അനുഭവങ്ങളുടെ നേരും കോറിയിട്ട പുസ്‌തകം എല്‍സി യോഹന്നാന്റെ `ട്രൂ പെഴ്‌സ്‌പെക്‌റ്റീവ്‌സ്‌’ എന്ന സമാഹാരത്തെ ഒറ്റവാക്കില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. ജന്മനാടിനോട്‌ തില്‍ക്കാലികമായി വിടപറഞ്ഞ്‌ ദേശാന്തരങ്ങള്‍ സഞ്ചരിച്ച്‌ ഒടുവില്‍ ജന്മനാട്ടിലേക്കു തന്നെ മടങ്ങാന്‍ കൊതിക്കുന്ന ദേശാടനക്കിളികളെ ഓര്‍മ്മിപ്പിക്കും ഈ പുസ്‌തകം. ഈ സാഹിത്യകാരി പ്രസിദ്ധീകരിക്കുന്ന പത്താമത്തെ പുസ്‌തകമാണു്‌ ട്രൂ പേഴ്‌സ്‌പെക്‌റ്റീവ്‌സ്‌ എന്ന 148 പേജുകളുള്ള ഈ ഇംഗ്ലീഷ്‌ ലേഖനസമാഹാരം. കഥകള്‍, ലേഖനങ്ങള്‍, നിരീക്ഷണങ്ങള്‍, പ്രതിഭകള്‍, ഓര്‍മ്മകള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങളാണു്‌ പുസ്‌തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്‌.

കാലചക്രത്തിലൂടെ സഞ്ചരിച്ച്‌ പഴയ തലമുറയെ മനസിലാക്കാനും ത്യാഗപൂര്‍ണ്ണമായ അവരുടെ ജീവിതത്തെ അടുത്തറിയാനുള്ള വാതായനങ്ങള്‍ തുറക്കുകയാണു്‌ ട്രൂ പേഴ്‌സ്‌പെക്‌റ്റീവ്‌സ്‌ എന്ന ഇംഗ്ലീഷ്‌ സമാഹാരത്തിലൂടെ എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍.

കേരളത്തെക്കുറിച്ചും ജീവിതത്തില്‍ സ്വാധീനിച്ച വ്യക്തിത്വങ്ങളെക്കുറിച്ചും സമൂഹത്തിന്റെ വിവിധമേഖലകളില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളെക്കുറിച്ചുമുള്ള ലേഖനങ്ങള്‍ അമേരിക്കയിലെ പുതുതലമുറയ്‌ക്കുവേണ്ടിയാണു്‌ സമര്‍പ്പിച്ചിരിക്കുന്നത്‌.

കവിതകളിലൂടെ സാഹിത്യലോകത്തേക്കു കടന്നുവന്ന എല്‍സി യോഹന്നാന്റെ സാഹിത്യവിശേഷങ്ങളിലേക്കു്‌

പത്തനംതിട്ട ഡിസ്റ്റ്രിക്‌റ്റില്‍ കടമ്പനാട്‌ എന്ന ഗ്രാമത്തില്‍ ദിവംഗതനായ ഹൈസ്‌ ക്കൂള്‍ ഹെഡ്‌മാസ്റ്റര്‍ റ്റി.ജി. തോമസിന്റെയും തങ്കമ്മ തോമസിന്റെയും മകളായ എല്‍സിക്കു്‌ ചെറുപ്പം മുതല്‍ തന്നെ കവിതാക്കമ്പമുണ്ടായിരുന്നു. വിദ്യാഭ്യാസ കാലഘട്ടത്തില്‍ ഒട്ടേറെ കവിതകള്‍ എഴുതുകയും പാരായണം ചെയ്യുകയും ചെയ്‌തിട്ടുണ്ട്‌.

1970 ല്‍ വെരി. റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോറെപ്പിസ്‌ക്കോപ്പായുടെ സഹധര്‍മ്മിണിയായി. അമേരിക്കയില്‍ താമസിക്കുമ്പോഴും, അദ്ധ്യാപിക, എന്‍ജിനീയര്‍, വൈദികന്റെ കര്‍മ്മനിരതയായ പത്‌നി, രണു പുത്രന്മാരുടെ അമ്മ എന്നീ തിരക്കുകള്‍ക്കിടയിലും മാതൃഭാഷയുടെ വേരറ്റു പോകാതെ ചുരുങ്ങിയ കാലം കൊണ്ട്‌ അറിയപ്പെടുന്ന എഴുത്തുകാരിയും കവയിത്രിയുമായി എല്‍സി യേഹന്നാന്‍ ശങ്കരത്തില്‍ മാറി. എട്ടു കവിതാസമാഹാരങ്ങളും മലയാളത്തില്‍ ഒരു ലേഖനസമാഹാരവും, ഇംഗ്ലീഷില്‍ ഒരു ലേഖനസമാഹാരവുമടക്കം 10 പുസ്‌തകങ്ങളാണു്‌ നാല്‍പ്പത്തിയഞ്ചു വര്‍ഷത്തെ അമേരിക്കന്‍ ജീവിതത്തിനിടയില്‍ എല്‍സി യോഹന്നാന്‍ പ്രസിദ്ധീകരിച്ചത്‌. രവീമ്പ്രനാഥ ടാഗോറിന്റെ ഗീതാഞ്‌ജലിയുടെ വൃത്തബദ്ധമായ മലയാള കവിതാ വിവര്‍ത്തനവും ശ്രദ്ധേയമാണു്‌.

കന്നിക്കണ്‍മണി, സ്‌നേഹതീര്‍ത്ഥം, ദാവീദിന്റെ രണ്ടു മുഖങ്ങള്‍, മൂല്യമാലിക, ഗീതാഞ്‌ജലി (വിവര്‍ത്തനം), ഇനിയും പൂക്കുന്ന സ്‌നേഹം, ജന്മക്ഷേത്രം, നേര്‍ക്കാഴ്‌ചകള്‍, തുടങ്ങിയവയാണു്‌ മറ്റു കൃതികള്‍.

ഫൊക്കാനാ അവാര്‍ഡ്‌, (യു.എസ്‌.എ) 1994, 1996, 1998, 2005, 2010 ജ്വാലാ അവാര്‍ഡ്‌, എ.കെ.ബി.എസ്‌ (യു.എസ്‌.എ), മാമന്‍ മാപ്പിള മെമ്മോറിയല്‍ അവാര്‍ഡ്‌, നാലപ്പാട്ടു നാരായണമേനോന്‍ അവാര്‍ഡ്‌, സങ്കീര്‍ത്തനം അവാര്‍ഡ്‌, മിലനിയം അവാര്‍ഡ്‌, കെ.സി.എന്‍.എ. അവാര്‍ഡ്‌, ഫോമാ അവാഡ്‌, മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ `സാഹിത്യ പ്രതിഭ’ സെന്റിനറി അവാര്‍ഡ്‌, എന്നിങ്ങനെ നിരവധി പുരസ്‌ക്കാരങ്ങള്‍ ഈ സാഹിത്യ പ്രതിഭയ്‌ക്കു ലഭിച്ചിട്ടുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here