മുംബൈ∙ ഇരുപത്തിനാലാം വയസിൽ കൂട്ടമാനഭംഗത്തിനിരയായതിന്റെ വേദനിപ്പിക്കുന്ന കഥ ലോകത്തിന് മുന്നിൽ തുറന്നുപറഞ്ഞ് പ്രശസ്ത കേശാലങ്കാരവിദഗ്ധയായ സപ്ന ഭവാനിയെഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഹ്യൂമൻസ് ഓഫ് ബോംബെയുടെ ഫെയ്സ്ബുക്ക് പേജിലാണ് തന്റെ ജീവിതത്തിലെ ദുരന്ത നിമിഷങ്ങളെക്കുറിച്ചും അതിനെ താൻ എങ്ങനെ അതിജീവിച്ചുവെന്നും തുറന്നെഴുതി സപ്ന ഭവാനിയുടെ പോസ്റ്റ്. ബോളിവുഡ് താരങ്ങളുടെയും ക്രിക്കറ്റ് താരങ്ങളുടെയും കേശാലങ്കാര വിദഗ്ധയായ സപ്ന ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ആറാം സീസണിൽ പങ്കെടുത്താണ് ശ്രദ്ധേയയാകുന്നത്.
താൻ കടന്നു പോയ ഈ ദാരുണ സംഭവത്തെക്കുറിച്ച് തുറന്നെഴുതാൻ 20 വർഷങ്ങൾ വേണ്ടിവന്നു എന്നു വെളിപ്പെടുത്തുന്ന സപ്ന ചില കാര്യങ്ങൾ മനസിലൊളിപ്പിക്കുന്ന സ്ത്രീകളുടെ രീതി അവരുടെ കഴിവുകേടല്ല മറിച്ച് ആദരിക്കപ്പെടേണ്ട ശക്തിതന്നെയാണെന്നും അഭിപ്രായപ്പെടുന്നു.
എനിക്ക് പതിനാല് വയസ്സുള്ളപ്പോൾ ആൺകുട്ടികളുമായി ഞാൻ ഇടപഴകുകയും മോട്ടോർ സൈക്കിൾ ഓടിക്കുകയും സിഗരറ്റ് വലിക്കുകയുമൊക്കെ ചെയ്തിരുന്നു. ഇക്കാരണങ്ങളാൽ ബാന്ദ്രയിലെ ആളുകൾ എന്നെ വേശ്യയെന്നാണ് വിളിച്ചിരുന്നത്. അന്ന് എനിക്കതിന്റെ അർത്ഥം മനസിലായിരുന്നില്ലെങ്കിലും എന്റെ പ്രവർത്തികളാണ് അവരുടെ മുൻപിൽ എന്നെ വേശ്യയാക്കിയതെന്ന് എനിക്കറിയാമായിരുന്നു. ഞാനത് സന്തോഷത്തോടെ സ്വീകരിച്ചു – സപ്‌ന ഓർക്കുന്നു.
പിതാവിന്റെ മരണശേഷം ചിക്കാഗോയിലേക്ക് താമസം മാറിയ താൻ ഒരു ക്രിസ്തുമസ് ദിനത്തിന് തലേന്നാണ് ഒരു കൂട്ടം യുവാക്കളുടെ കാമവെറിക്ക് ഇരയായതെന്നും സപ്ന ഓർമിക്കുന്നു. ചിക്കാഗോയിലെ ഒരു ബാറിൽ നിന്നും ഏറെ വൈകിയാണ് അന്ന് താൻ പുറത്തിറങ്ങിയത്. ചുണ്ടിൽ ചുവന്ന ലിപ്റ്റിക്ക് തേച്ച് ഒരു കുട്ടിയുടുപ്പും ധരിച്ച് പുറത്തേക്കിറങ്ങിയ തന്റെ അടുത്തേക്ക് ഒരു കൂട്ടം ചെറുപ്പക്കാർ തലക്കുനേരെ തോക്കുചൂണ്ടിക്കൊണ്ട് നടന്നടുത്തു. ഓറൽ സെക്സിന് നിർബന്ധിച്ചാണ് അവർ അടുത്തെത്തിയതെങ്കിലും പതിയെ അത് കൂട്ടമാനഭംഗമായി മാറി.
ഇതിനുശേഷം വിറയലോടെ സംഭവിച്ചതെല്ലാം മറക്കാൻ ശ്രമിച്ച് താൻ വീട്ടിലേക്ക് നടന്നതും ഫേസ്ബൂക്ക് പോസ്റ്റിൽ സപ്ന ഓർത്തെടുക്കുന്നുണ്ട്. ഈ സംഭവങ്ങളൊന്നും തന്റെ മനസിനെ തകർക്കാൻ താൻ ഒരിക്കലും അനുവദിച്ചില്ലെന്ന് പറയുന്ന സപ്ന, താൻ ഇപ്പോഴും കുട്ടിയുടുപ്പുകൾ ധരിക്കുകയും തിളക്കമേറിയ ചുവന്ന ലിപ്സ്റ്റിക് ചുണ്ടുകളിൽ പുരട്ടുകയും ചെയ്യാറുണ്ടെന്ന് കുറിച്ചുകൊണ്ടാണ് തന്റെ അതിജീവനത്തിന്റെ കഥയെ വിശദീകരിക്കുന്നത്.