നാല്‍പ്പതു വയസ്സില്‍ കൂടുതല്‍ പ്രായമുള്ള ചരിത്ര ബോധമുള്ളവര്‍ ജിമ്മി കാര്‍ട്ടര്‍ അമേരിക്കയുടെ പ്രസിഡന്റായിരുന്ന കാലത്തെപ്പറ്റി വ്യക്തമായി ഒര്‍മ്മിക്കുന്നുണ്ടാവാം. ലോകത്തിലേയ്ക്കും വെച്ച് ശക്തിയേറിയ ഒരു രാഷ്ട്രത്തിന്റെ തലവനായിരുന്ന ജിമ്മി കാര്‍ട്ടര്‍ താമസിക്കുന്നത് എവിടെയാണെന്നറിയാമോ? ഒരു മുന്‍കാല പ്രസിഡന്റ് എങ്ങനെയുള്ള വീട്ടിലായിരിക്കണം താമസിക്കേണ്ടത്? അമേരിക്കയില്‍ കാര്‍ട്ടര്‍ താമസിക്കുന്ന വീടിനെ ‘റാഞ്ച് ഹൌസ്’ എന്നു പറയും. പോര്‍ട്ടിക്കോയില്ലാത്ത ഒറ്റ നിലയിലുള്ള ചെറിയ ഒരു വീട്ടിലാണ് ജിമ്മി കാര്‍ട്ടറും റോസിലിനും താമസിക്കുന്നത്. ജോര്‍ജിയായിലെ ചെറിയ ഒരു പട്ടണമെന്നു പറയാവുന്ന ‘പ്ലെയിന്‍’ എന്ന സ്ഥലത്ത് 1961ല്‍ അദ്ദേഹം നിലക്കടല കൃഷിക്കാരനും റോസിലിന്‍ കൃഷിക്കാരന്റെ ഭാര്യയുമായിരുന്ന കാലഘട്ടത്തില്‍ പണി കഴിപ്പിച്ച വീടാണത്.
അമേരിക്കയുടെ മുപ്പത്തിയൊമ്പതാം പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ (ഖമാല െഋമൃഹ ഇമൃലേൃ ഖൃ) 1924 ഒക്ടോബര്‍ ഒന്നാം തിയതി ജോര്‍ജിയായിലെ ‘പ്ലെയിന്‍’ എന്ന സ്ഥലത്ത് ഒരു സാധാരണ കടല കൃഷിക്കാരന്റെ മകനായി ജനിച്ചു. കടല കൃഷി, നേവല്‍ ഉദ്യോഗസ്ഥന്‍ എന്നീ ഉപജീവനങ്ങളില്‍ക്കൂടി അമേരിക്കന്‍ പ്രസിഡന്റ് പദവി വരെ അലങ്കരിച്ച കാര്‍ട്ടറുടെ ജീവിതയാത്ര അമേരിക്കയുടെ സംഭവ ബഹുലങ്ങളായ ചരിത്ര കാലങ്ങളില്‍ക്കൂടിയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റെന്ന നിലയില്‍ കാര്‍ട്ടറുടെ ജീവിതം പരാജയമായിരുന്നെങ്കിലും പിന്നീട് മനുഷ്യാവകാശ പ്രവര്‍ത്തകനെന്ന നിലയില്‍ അദ്ദേഹം ലോകത്തിന്റെ മുഴുവന്‍ ആദരവുകള്‍ നേടിയെടുത്തു.
2002ല്‍ നോബല്‍ സമ്മാനം നല്കി അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു.
ജോര്‍ജിയായില്‍ സ്ഥിരതാമസമാക്കിയിരുന്ന കാര്‍ട്ടറുടെ പിതാവ് ‘ജെയിംസ് കാര്‍ട്ടര്‍ (സീനിയര്‍) ‘ കഠിനാധ്വാനിയായ ഒരു നിലക്കടല കൃഷിക്കാരനായിരുന്നു. ചെറിയൊരു കൃഷി പുരയിടവും കൃഷിയുത്ഭന്നങ്ങള്‍ സംഭരിക്കാന്‍ സ്‌റ്റോര്‍ക്കെട്ടിടവും സ്വന്തമായിട്ടുണ്ടായിരുന്നു. ജിമ്മി കാര്‍ട്ടറിന്റെ മാതാവ് ‘ലിലിയന്‍ ഗോര്‍ഡി’ ഒരു രജിസ്‌റ്റേര്‍ഡ് നെഴ്‌സായിരുന്നു. വര്‍ണ്ണ വിവേചനത്തിന്റെ അതിരുകള്‍ കടന്ന് കറുത്ത വര്‍ഗക്കാരുടെ ആരോഗ്യപരിപാലനങ്ങളിലും അവര്‍ ഏര്‍പ്പെടുമായിരുന്നു. കാര്‍ട്ടറിനു നാലുവയസുള്ളപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബം ‘പ്ലെയിന്‍’ എന്ന സ്ഥലത്തുനിന്നും ‘ആര്‍ച്ചേരി’ എന്ന സ്ഥലത്തേയ്ക്ക് മാറിത്താമസിച്ചു. അവിടം യാതൊരു സൗകര്യവുമില്ലാഞ്ഞ ഒരു ഗ്രാമപ്രദേശമായിരുന്നു. കഴുതകള്‍ ഓടിക്കുന്ന വണ്ടികളായിരുന്നു യാത്രകള്‍ക്കായി ഉപയോഗിച്ചിരുന്നത്. വൈദ്യുതിയോ മറ്റു ജീവിതസൌകര്യങ്ങളോ ഉണ്ടായിരുന്നില്ല. കാര്‍ട്ടര്‍ തനിയ്ക്കു പത്തു വയസുള്ളപ്പോള്‍ പിതാവിനെ കൃഷികാര്യങ്ങളില്‍ സഹായിച്ചിരുന്നു. പിതാവുമൊത്തു സല്ലപിക്കുന്ന സമയം ഏറ്റവും സന്തോഷകരങ്ങളായ ദിനങ്ങളായി കാര്‍ട്ടര്‍ കരുത്തിയിരുന്നു. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന റേഡിയോയില്‍ ‘ബേസ് ബാള്‍ ഗെയിംസും’ ‘രാഷ്ട്രീയവും’ സംബന്ധിച്ച വാര്‍ത്തകളും അപ്പനും മകനുമൊന്നിച്ച് ശ്രവിക്കുമായിരുന്നു.
ജിമ്മി കാര്‍ട്ടറിന്റെ മാതാപിതാക്കള്‍ കുട്ടികളുടെ മതകാര്യങ്ങളില്‍ വളരെ നിഷ്‌ക്കര്‍ഷയുള്ളവരായിരുന്നു. ബാപ്റ്റിസ്റ്റ് പള്ളികളില്‍ പൊയ്‌ക്കോണ്ടിരുന്ന അവര്‍ മകന്റെ ആത്മീയ കാര്യങ്ങളിലും ശ്രദ്ധ പതിപ്പിച്ചിരുന്നു. ഞായറാഴ്ചകളില്‍ വേദ പാഠം ക്ലാസുകളില്‍ പോകണമെന്നു നിര്‍ബന്ധമായിരുന്നു. വെളുത്തവര്‍ മാത്രം പഠിച്ചിരുന്ന സ്‌കൂളിലായിരുന്നു കാര്‍ട്ടര്‍ പഠിച്ചിരുന്നത്. അക്കാലത്ത് വര്‍ണ്ണവിവേചനം സാമൂഹിക തലങ്ങളില്‍ അസഹ്യമായി നടപ്പായിരുന്ന കാലവുമായിരുന്നു. കറുത്തവര്‍ സ്വന്തം വീടുകളിലും പള്ളികളിലും വിദ്യാഭ്യാസം നടത്തിയിരുന്നു. വര്‍ണ്ണ വിവേചനം കൊടുമ്പിരി കൊണ്ടിരുന്ന കാലഘട്ടത്തിലും കാര്‍ട്ടറുടെ ചെറുപ്പകാലത്തിലെ ഉറ്റവരായ രണ്ടു സുഹൃത്തുക്കള്‍ കറുത്ത വര്‍ഗക്കാരായിരുന്നു. അവരുടെ മാതാപിതാക്കള്‍ ജിമ്മി കാര്‍ട്ടറുടെ പിതാവിനൊപ്പം ജോലി ചെയ്തിരുന്നു. 1930ലെ സാമ്പത്തിക മാന്ദ്യം ആ ഗ്രാമ പ്രദേശത്തേയും ബാധിച്ചിരുന്നു. ആ കാലഘട്ടത്തില്‍ കാര്‍ട്ടര്‍ കുടുംബം സാമ്പത്തികമായി അഭിവൃദ്ധി പ്രാപിക്കുകയാണുണ്ടായത്. അക്കാലങ്ങളില്‍ കൃഷിയാവിശ്യത്തിനായി ഇരുന്നൂറു ജോലിക്കാരോളം ജിമ്മി കാര്‍ട്ടറിന്റെ പിതാവിനുണ്ടായിരുന്നു. കാര്‍ട്ടര്‍ കുടുംബത്തില്‍ നിന്നും ആദ്യമായി ഹൈസ്‌കൂള്‍ പൂര്‍ത്തിയാക്കിയതു ജിമ്മിയായിരുന്നു.
ഹൈസ്‌ക്കൂള്‍ പഠനം ഉന്നത ഗ്രേഡില്‍ വിജയകരമായി പൂര്‍ത്തിയാക്കിയശേഷം ‘ ജിമ്മി കാര്‍ട്ടര്‍’ എഞ്ചിനീയറിംഗിന് ജോര്‍ജിയാ സൌത്ത് വെസ്‌റ്റേണ്‍ ജൂണിയര്‍ കോളേജില്‍ പഠനമാരംഭിച്ചു. അവിടെ നിന്ന് നേവിയില്‍ പോവുകയും ജോര്‍ജിയാ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്കനോളജിയില്‍ പഠനം തുടരുകയും ചെയ്തു. അഞ്ചടി ഒമ്പതിഞ്ചു മാത്രമുള്ള കാര്‍ട്ടര്‍ നേവിയില്‍ പൊക്കം കൊണ്ടും തൂക്കം കൊണ്ടും ചെറിയ ആളായിരുന്നെങ്കിലും അക്കാദമിക്ക് നിലവാരത്തില്‍ മറ്റെല്ലാ സഹ വിദ്യാര്‍ത്ഥികളെക്കാളും മുമ്പിലായിരുന്നു. 1946ല്‍ റാങ്ക് സഹിതം എഞ്ചിനീയറിംഗ് ഡിഗ്രീ നേടി. കുട്ടിക്കാലം മുതല്‍ കളിക്കൂട്ടുകാരിയായിരുന്ന റോസിലിന്‍ കാര്‍ട്ടറെ 1946 ജൂണില്‍ വിവാഹം ചെയ്തു.പില്ക്കാലത്ത് കാര്‍ട്ടറുടെ സര്‍വ്വവിധ ഉയര്‍ച്ചയ്ക്കും റോസിലിന്റെ ധാര്‍മ്മിക പിന്തുണയുണ്ടായിരുന്നു.
നേവല്‍ ഓഫീസറായിരുന്ന കാര്‍ട്ടര്‍ റോസിലിനുമായുള്ള വിവാഹ ശേഷം മറ്റു മിലിട്ടറി കുടുംബങ്ങളെപ്പോലെ
ആദ്യ കാലങ്ങളില്‍ സ്ഥലം മാറ്റം കിട്ടുന്നതനുസരിച്ച് പല സ്ഥലങ്ങളിലായി വീടുകളും മാറി താമസിക്കേണ്ടി വന്നു. കണക്റ്റിക്കട്ട്, സാന്‍ഡിയോഗോ, കാലിഫോര്‍ണിയാ,വാഷിംഗ്ണ്ടന്‍ എന്നീ സ്ഥലങ്ങളിലെ പരിശീലനകാലങ്ങളില്‍ റോസിലിനുമൊത്തു നേവല്‍ കോര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്നു.1952ല്‍ ‘അഡ്മിറല്‍ ഹൈമാന്‍ റിക്കോവര്‍’ ന്യൂയോര്‍ക്കില്‍ ന്യൂക്ലീയര്‍ സബ് മറയിന്‍ പദ്ധതിയ്ക്കായുള്ള ഒരു പ്രൊജെക്റ്റില്‍ ജോലി ചെയ്യാന്‍ ജിമ്മി കാര്‍ട്ടറെ ചുമതലപ്പെടുത്തി. ബുദ്ധിമാനും നിര്‍ന്ധിത കണിശക്കാരനും മറ്റുള്ളവര്‍ക്ക് പേടി സ്വപ്നവുമായിരുന്ന അഡ്മിറലിന് കാര്‍ട്ടറിന്റെ ജോലികാര്യങ്ങളിലുള്ള കാര്യക്ഷമതയിലും കഴിവിലും നല്ല അഭിപ്രായമുണ്ടായി. ‘തന്റെ പിതാവിനു ശേഷം തന്നെ ഏറ്റമധികം സ്വാധീനിച്ച വ്യക്തി ‘റിക്കൊവര്‍’ ആയിരുന്നുവെന്ന്’ കാര്‍ട്ടര്‍ തന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ എഴുതിയിട്ടുണ്ട്.
കാര്‍ട്ടറിന് മൂന്ന് ആണ്മക്കളും ‘എമി’ എന്ന പേരില്‍ ഒരു മകളുമാണുള്ളത്. 1953ല്‍ പാന്‍ക്രിയാറ്റ് ക്യാന്‍സര്‍ വന്ന് അദ്ദേഹത്തിന്റെ പിതാവ് മരിച്ചു പോയി. പിതാവിന്റെ മരണശേഷം വസ്തു വകകളും കുടുംബ ബിസിനസ്സും നോക്കാന്‍ ആളില്ലാതെയായി. റോസിലിന് എതിര്‍പ്പുണ്ടായിരുന്നെങ്കിലും കുടുംബവക വസ്തുക്കള്‍ സംരക്ഷിക്കാന്‍, കുടുംബ കാര്യങ്ങള്‍ അന്വേഷിക്കാന്‍ കാര്‍ട്ടര്‍ ജോര്‍ജിയായില്‍ തന്റെ ധപൂര്‍വിക കുടുംബത്തുതന്നെ താമസമാക്കി. അവിടെ രാഷ്ട്രീയത്തിലും സജീവമാകാന്‍ തുടങ്ങി. 1955ല്‍ കൌണ്ടി എഡ്യൂക്കേഷന്‍ ബോര്‍ഡ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു.
1950 നു ശേഷമുള്ള കാലങ്ങളില്‍ അമേരിക്കയുടെ തെക്കുള്ള സംസ്ഥാനങ്ങളെ സംബന്ധിച്ചടത്തോളം വളരെ പ്രാധാന്യമേറിയ വര്‍ഷങ്ങളായിരുന്നു. 1954ല്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ വര്‍ണ്ണ വിവേചനം പാടില്ലാന്നുള്ള സുപ്രീം കോടതി നിയമം വന്നു. അതിന്റെ പാശ്ചാത്തലത്തില്‍ പൗരാവകാശ പ്രവര്‍ത്തകര്‍ എല്ലാ തരത്തിലുള്ള വിവേചനവും അവസാനിപ്പിക്കണമെന്ന ആവശ്യവുമായി സമര രംഗത്ത് വന്നു. എന്നിരുന്നാലും തെക്കുള്ള ഗ്രാമീണപ്രദേശങ്ങളില്‍ വര്‍ണ്ണ വിവേചനം തുടര്‍ന്നുകൊണ്ടിരുന്നു. വെളുത്തവര്‍ക്കായി ‘വൈറ്റ് സിറ്റിസണ്‍ ഗ്രൂപ്പെന്ന’ സംഘടനയുമുണ്ടായിരുന്നു. ജിമ്മി കാര്‍ട്ടര്‍ മാത്രം ആ ഗ്രാമത്തില്‍ ‘വൈറ്റ് സിറ്റിസണ്‍ എന്ന’ വര്‍ണ്ണ വിവേചന സഘടനയ്‌ക്കൊപ്പം പങ്കു ചേര്‍ന്നില്ല. താമസിയാതെ അദ്ദേഹത്തിന്റെ വീടിന്റെ മുമ്പില്‍ ‘കൂണ്‍സ് ആന്‍ഡ് കാര്‍ട്ടര്‍ ഗോ ടുഗതര്‍'(ഇീീി െമിറ ഇമൃലേൃ ഴീ ീേഴലവേലൃ) എന്ന ബോര്‍ഡു കണ്ടു. ‘കൂണ്‍സ് ‘ എന്ന പദം ആഫ്രിക്കന്‍ അമേരിക്കരെ അപമാനിച്ചുകൊണ്ടുള്ള വെളുമ്പരുപയോഗിക്കുന്ന സംസ്‌ക്കാരമില്ലാത്ത ഒരു പദമായിരുന്നു.
1962ല്‍ ‘ജിമ്മി കാര്‍ട്ടര്‍’ സ്‌റ്റേറ്റ് സെനറ്റില്‍ സെനറ്ററായി മത്സരിച്ചു. അദ്ദേഹത്തിന്റെ എതിരാളി ‘ഹോമര്‍ മൂര്‍’ എന്ന ബിസിനസുകാരനായിരുന്നു. പ്രാഥമിക വോട്ടെടുപ്പില്‍ വോട്ടെണ്ണലില്‍ ക്രിത്രിമത്വം കാണിച്ച്, കള്ളത്തരത്തില്‍ക്കൂടി ‘ മൂര്‍’ വിജയിയായി. ‘ജിമ്മി കാര്‍ട്ടര്‍’ ജയിച്ച സ്ഥാനാര്‍ത്ഥിയെ ചോദ്യം ചെയ്തുകൊണ്ട് കോര്‍ട്ടില്‍ കേസ് ഫയല്‍ ചെയ്യുകയും ജോര്‍ജിയാ ജഡ്ജി കാര്‍ട്ടറിനനുകൂലമായി വിധി പ്രസ്താവിക്കുകയും ചെയ്തു. ജിമ്മി കാര്‍ട്ടറെ വിജയിയായി, ജോര്‍ജിയായുടെ സെനറ്ററായി പ്രഖ്യാപിച്ചു. രണ്ടു പ്രാവിശ്യം സെനറ്ററായി തിരഞ്ഞെടുത്ത കാര്‍ട്ടറില്‍ ജനങ്ങള്‍ക്ക് മതിപ്പും നല്ല വിശ്വാസവുമുണ്ടായി. പൌരാവകാശങ്ങളെ പിന്തുണച്ചും,വര്‍ഗ വിവേചനങ്ങളെ എതിര്‍ത്തും സര്‍ക്കാരിലെ അനാവശ്യ ചിലവുകള്‍ വെട്ടി കുറച്ചും കാര്‍ട്ടറുടെ വിജയകരമായ രാഷ്ട്രീയ ജീവിതത്തിന്റെ ജൈത്ര യാത്ര തുടര്‍ന്നു.
1966ല്‍ ജിമ്മി കാര്‍ട്ടര്‍ ജോര്‍ജിയായുടെ ഗവര്‍ണ്ണറായി മത്സരിക്കാന്‍ തീരുമാനിച്ചു. കാര്‍ട്ടറുടെ കറുത്തവര്‍ക്കു വേണ്ടിയുള്ള പൗരാവകാശ നയങ്ങള്‍ മൂലം വെളുത്തവരായവരില്‍ ഭൂരിഭാഗവും അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ തയ്യാറായിരുന്നില്ല. അദ്ദേഹത്തിന്റെ ലിബറല്‍ നയം മൂലം െ്രെപമറിയില്‍ തോല്ക്കുകയും മൂന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. ‘ലെസ്റ്റര്‍ മാഡോക്‌സ്’ എന്ന വര്‍ണ്ണ വിവേചന വാദിയാണ് വിജയിച്ചത്.
ജോര്‍ജിയാ സ്‌റ്റേറ്റിന്റെ നിയമമനുസരിച്ച് ഗവര്‍ണ്ണറായി ഒരു പ്രാവിശ്യമേ ആ സ്ഥാനത്തിരിക്കാന്‍ സാധിക്കുള്ളൂ. 1970ലെ ഗവര്‍ണ്ണര്‍ തിരഞ്ഞെടുപ്പിനായി കാര്‍ട്ടര്‍ പ്രചരണം ആരംഭിച്ചു. ഇത്തവണ വെളുത്തവരായ ഗ്രാമീണരുടെ വോട്ടു പിടിക്കാനുള്ള സാധ്യതകളെപ്പറ്റിയും കാര്‍ട്ടര്‍ ചിന്തിക്കാന്‍ തുടങ്ങി. 1966ല്‍ അങ്ങേയറ്റം ലിബറലായതുകൊണ്ട് അദ്ദേഹത്തിനു ജയിക്കാന്‍ സാധിച്ചില്ല. അതുകൊണ്ട് തിരഞ്ഞെടുപ്പില്‍ കറുത്തവരായ നേതാക്കന്മാരെ പ്രചരണങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തി. അനേക വര്‍ണ്ണ വിവേചന വാദികളെ തിരഞ്ഞെടുപ്പു പ്രചരണത്തിനായി ചുമതലപ്പെടുത്തി. ഗവര്‍ണ്ണര്‍ മാഡോക്‌സും കാര്‍ട്ടറെ പിന്തുണച്ചു. കറുത്തവര്‍ക്കുള്ള പൌരാവകാശങ്ങള്‍ക്കെതിരായും തുറന്നു സംസാരിക്കാന്‍ തുടങ്ങി. അവസരവാദി, വര്‍ണ്ണ വിവേചനം നടത്തുന്നവന്‍, അജ്ഞാനീ, പിന്തിരിപ്പന്‍, ഭ്രാന്തു പിടിച്ച യാഥാസ്ഥിതികന്‍, ചുവന്ന കഴുത്തുള്ള നിലക്കടല കൃഷിക്കാരന്‍ മുതലായ പേരുകള്‍ എതിരാളികള്‍ കാര്‍ട്ടറെ വിളിച്ചുകൊണ്ടിരുന്നു. എന്തായാലും കാര്‍ട്ടറുടെ അടവുകള്‍ ഫലപ്രദമായി. 1970ല്‍ കാര്‍ട്ടര്‍ ‘കാള്‍ സാണ്ടേ ഴ്‌സിനെ’ പരാജയപ്പെടുത്തിക്കൊണ്ട് ജോര്‍ജിയായുടെ ഗവര്‍ണ്ണറായി.
ജിമ്മി കാര്‍ട്ടര്‍, ഗവര്‍ണ്ണറായി സ്ഥാനമേറ്റയുടന്‍ വര്‍ണ്ണ വിവേചനം സമൂലം അവസാനിപ്പിക്കണമെന്ന് പരസ്യമായി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പുകാലങ്ങളിലെ രാഷ്ട്രീയ പ്രചരണ തന്ത്രങ്ങള്‍ക്കു വിപരീതമായി ഗവര്‍ണ്ണറെന്ന നിലയില്‍ വ്യത്യസ്തമായ നയപരിപാടികളാണ് കാര്‍ട്ടര്‍ തന്റെ ഭരണ കാലങ്ങളില്‍ സ്വീകരിച്ചത്. സര്‍ക്കാരില്‍ ഇരുപത്തിയഞ്ചു ശതമാനത്തോളം കറുത്തവരെ നിയമിച്ചു. ജയില്‍ പരിഷ്‌ക്കാരവും വിദ്യാഭ്യാസ പരിഷ്‌ക്കരണങ്ങളും നടപ്പാക്കി. കറുത്ത വര്‍ഗക്കാരുടെ ക്ഷേമ പരിപാടികളില്‍ കൂടുതല്‍ താല്പര്യവും കാണിച്ചിരുന്നു. ‘തെക്കുള്ള യുവരക്തങ്ങളിലെ ഈ നേതാവ് വിശാലമായി ചിന്തിക്കുന്ന ഭരണ കര്‍ത്താവും വര്‍ണ്ണ വിവേചനത്തെ എതിര്‍ക്കുന്ന സാമൂഹിക ചിന്തകനും സാമ്പത്തിക സാമൂഹിക നയങ്ങളില്‍ പുരോഗമനവാദിയുമെന്ന് ‘ടയിം മാഗസിന്‍’ കാര്‍ട്ടറെപ്പറ്റിയുള്ള ഒരു ലേഖനത്തില്‍ പ്രകീര്‍ത്തിച്ചിരുന്നു.
1974ല്‍ അമേരിക്കയുടെ പ്രസിഡന്‍ഡായി മത്സരിക്കുന്ന വാര്‍ത്ത കാര്‍ട്ടര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. രണ്ടു വര്‍ഷംകൂടി ഗവര്‍ണ്ണര്‍ പദവിയുള്ള സമയത്ത് അദ്ദേഹം രാജ്യം മുഴുവന്‍ യാത്ര ചെയ്ത് തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകള്‍ ഊര്‍ജമാക്കിക്കൊണ്ടിരുന്നു. സമൂഹത്തിന്റെ നാനാ തുറകളിള്ള ജനങ്ങളോടായി പ്രസംഗങ്ങളും നടത്തിക്കൊണ്ടിരുന്നു. പ്രമുഖരായ അനേകരുമൊത്തു മീറ്റിംങ്ങുകളും സംഘടിപ്പിച്ചിരുന്നു. രാജ്യത്തിന്റെ വിശ്വസ്തത വീണ്ടെടുക്കുകയെന്നത് ജിമ്മി കാര്‍ട്ടറുടെ ഒരു പ്രധാന സന്ദേശമായിരുന്നു.
നിക്‌സന്റെ കുപ്രസിദ്ധമായ വാട്ടര്‍ ഗേറ്റ് സംഭവത്തില്‍ നിക്‌സന്റെയും റിപ്പബിക്കന്‍ പാര്‍ട്ടിയുടെയും പ്രതിച്ഛായ നഷ്ടപ്പെട്ട സമയവുമായിരുന്നു. വാട്ടര്‍ ഗേറ്റ് വിവാദങ്ങളുമായി ബന്ധമില്ലാതെ വാഷിംഗ്ണ്ടനു വെളിയിലുള്ള രാഷ്ട്രീയക്കാരനെന്ന നിലയില്‍ നോമിനേഷന്‍ കിട്ടാന്‍ കാര്‍ട്ടര്‍ക്ക് അനുകൂലമായ സമയവുമായിരുന്നു. 1976 ജൂലൈയില്‍ ജിമ്മി കാര്‍ട്ടറിന് ഡെമോക്രാറ്റ് നോമിനേഷന്‍ ലഭിച്ചു. മിനിസോട്ടായിലെ വാള്‍ട്ടര്‍ മോണ്ടയിലിനെ ഒപ്പം മത്സരിക്കാന്‍ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. നിക്‌സണ്‍ രാജി വെച്ചശേഷം പ്രസിഡണ്ടായ ജെറാള്‍ഡ് ഫോര്‍ഡിനോടായിരുന്നു മത്സരിക്കേണ്ടത്. 51 ശതമാനം ജനകീയ വോട്ടോടെയും 297 ഇലക്ട്രോ വോട്ടോടെയും കാര്‍ട്ടര്‍ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.
വളരെയധികം ശുഭാബ്ധി വിശ്വാസത്തോടെയാണ് ജിമ്മി കാര്‍ട്ടര്‍ അമേരിക്കയുടെ പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്തത്. ആദ്യകാലങ്ങളില്‍ ഭരണ നിര്‍വഹണത്തെ സംബന്ധിച്ച് മീഡിയാകളുടെ പോളുകളില്‍ നല്ല മതിപ്പുണ്ടായിരുന്നു. കാര്‍ട്ടറുടെ പ്രധാന നയം ഊര്‍ജം സംബന്ധിച്ചായിരുന്നു. ഓയില്‍വില രാജ്യം മുഴുവന്‍ വര്‍ദ്ധിച്ചു കൊണ്ടിരുന്നു. വിദേശ ഓയിലിനെ ആശ്രയിക്കാതെ സ്വയം പര്യാപ്തി നേടാനുള്ള ശ്രമവും തുടങ്ങി. എട്ടു ശതമാനം വിദേശ ഒയിലിന്റെ ഉപയോഗം കുറച്ചെങ്കിലും 1979 ലെ ഇറാനിയന്‍ വിപ്ലവം ഓയില്‍ വില ഇരട്ടിയാകാന്‍ കാരണമായി. രാജ്യം മുഴുവന്‍ വാഹനങ്ങള്‍ക്കുള്ള ‘ഗ്യാസ്’ റേഷനാക്കി. മണിക്കൂറോളം വാഹനങ്ങള്‍ ഗ്യാസ് സ്‌റ്റേഷനുകളില്‍ നിരനിരയായി നിന്നാലേ റേഷനനുസരിച്ചുള്ള ഗ്യാസ് ലഭിച്ച് വണ്ടിയോടിക്കാന്‍ സാധിച്ചിരുന്നുള്ളൂ.
സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും വിലപ്പെരുപ്പവും നിയന്ത്രിക്കാന്‍ കാര്‍ട്ടര്‍ കഠിനമായി പരിശ്രമിച്ചു. അദ്ദേഹത്തിന്റെ ഭരണകാലത്തിന്റെ അവസാന കാലങ്ങളില്‍ ഏകദേശം എട്ടു മില്ല്യന്‍ തൊഴിലുകള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. ബഡ്‌ജെറ്റ് കമ്മി നികത്താന്‍ സാധിച്ചു. ദൌര്‍ഭാഗ്യവശാല്‍ വിലപ്പെരുപ്പവും പലിശ നിരക്കും അങ്ങേയറ്റം വര്‍ദ്ധിച്ചുവെന്നതായിരുന്നു സത്യം. അത് പരിഹരിക്കാന്‍ ശ്രമിച്ചപ്പോള്‍ താല്ക്കാലികമായ സാമ്പത്തിക തകര്‍ച്ചയുണ്ടായതും കാര്‍ട്ടറിന്റെ ഭരണ പരാജയമായിരുന്നു.
ആഭ്യന്തര കാര്യങ്ങളില്‍ കാര്‍ട്ടര്‍ ഭരണ കൂടത്തിന് അനേക നേട്ടങ്ങളുണ്ടായി. പെട്രോളിയം അപര്യാപ്തത പരിഹരിക്കാന്‍ ഒരു ദേശീയനയം രൂപീകരിച്ചു. പെട്രോളിയം വിലകളിലുള്ള നിയന്ത്രണത്തില്‍ അയവു വരുത്തിക്കൊണ്ട് ദേശീയനിലവാരത്തില്‍ ഉത്പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ചു. പരീസ്ഥിതിയും പ്രകൃതിയും മെച്ചമാക്കാന്‍ ശ്രമങ്ങള്‍ തുടങ്ങി. ദേശീയ പാര്‍ക്കുകളും അലാസ്‌ക്കായിലെ 103 മില്ല്യന്‍ ഏക്കറും പരീസ്ഥിതിയുടെ സംരക്ഷണയില്‍ കൊണ്ടുവന്നു. സാമൂഹിക സേവന വകുപ്പ് വിപുലീകരിച്ചു. വിദ്യാഭ്യാസ വകുപ്പ് പുനുദ്ധരിച്ചു. സോഷ്യല്‍ സെക്യൂരിറ്റി സിസ്റ്റം പരിഷ്‌ക്കരിച്ചു. സ്ത്രീകള്‍ക്ക് എക്കാലത്തെക്കാളും ജോലിയവസരങ്ങള്‍ ലഭിച്ചു. കറുത്തവര്‍ക്കും ഹിസ്പ്പാനിക്കിനും കൂടുതല്‍ തൊഴില്‍ സാദ്ധ്യതകള്‍ വര്‍ദ്ധിക്കുകയും ചെയ്തു.
വിദേശനയങ്ങളില്‍ കാര്‍ട്ടര്‍ക്ക് തനതായ അഭിപ്രായങ്ങളും തീരുമാനങ്ങളുമുണ്ടായിരുന്നു. കാര്‍ട്ടരുടെ നേതൃത്വത്തിലുള്ള മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളെ സോവിയറ്റു യൂണിയനും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളും അഭിനന്ദിച്ചിരുന്നു. ചില്ലീ, എല് സാവഡോര്‍, നിക്കാറാഗുവാ എന്നീ രാജ്യങ്ങളില്‍ മനുഷ്യാവകാശ ലംഘനത്തിന് സാമ്പത്തിക സഹായം നിറുത്തല്‍ ചെയ്തു. 1978ലെ ക്യാമ്പ് ഡേവിഡ് ഉടമ്പടിയില്‍ കാര്‍ട്ടറെ ലോകം മുഴുവന്‍ അഭിനന്ദിച്ചു. ഈജിപ്റ്റും ഇസ്രയേലും യുദ്ധമില്ലാതെ സമാധാനത്തില്‍ കഴിയാന്‍ കാരണമായി. ‘ അതനുസരിച്ച് ഇസ്രായേല്‍ ‘സീനായില്‍’ നിന്ന് പിന്‍ വാങ്ങുകയും രണ്ടു സര്‍ക്കാരുകളും പരസ്പരം ബഹുമാനിക്കുന്ന ക്യാമ്പ് ഡേവിഡ് ഉടമ്പടിയില്‍ ഒപ്പ് വെക്കുകയും ചെയ്തു. പനാമ കനാല്‍’ ഉടമ്പടിയും കാര്‍ട്ടരുടെ അന്തര്‍ ദേശീയ വിജയമായിരുന്നു. ചൈനയുമായി പൂര്‍ണ്ണമായ നയതന്ത്രബന്ധം സ്ഥാപിച്ചു. സോവിയറ്റ് യൂണിയനുമായി ന്യൂക്ലീയറായുധങ്ങള്‍ നിയന്ത്രിക്കുന്ന ഉടമ്പടിയും ഉണ്ടാക്കി.
എങ്കിലും അദ്ദേഹത്തിന്റെ ഭരണകാലത്ത് രസകരമല്ലാത്ത സംഭവ വികാസങ്ങളും ഉണ്ടായി. സോവിയറ്റ് യൂണിയന്റെ അഫ്ഗാന്‍ ആക്രമണംമൂലം അവരുമായി ഉണ്ടാക്കിയ SAALT റദ്ദാക്കേണ്ടി വന്നു. രാജ്യത്തെ വിലപ്പെരുപ്പവും കാര്‍ട്ടറിന്റെ പ്രതിച്ഛായ തകര്‍ത്തു.1980ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കാര്‍ട്ടര്‍ പരാജിതനായി. റൊണാള്‍ഡ് റേഗനോടായിരുന്നു മത്സരിച്ചത്. 1979 ല്‍ ഇറാനിലുള്ള 66 അമേരിക്കക്കാരെ അവിടുത്തെ വിപ്ലവകാരികള്‍ ബന്ധികളായി പിടിച്ചു വില പേശിക്കൊണ്ടിരുന്നത് കാര്‍ട്ടര്‍ ഭരണത്തിന്റെ പരാജയ കാരണമായിരുന്നു. അവരെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ കാര്‍ട്ടറെ ജനം കഴിവില്ലാത്ത പ്രസിഡന്റായി വിലയിരുത്തി. അവസാനം, കാര്‍ട്ടര്‍ പ്രസിഡന്റ് പദം അവസാനിപ്പിക്കുന്നവരെ 444 ദിവസങ്ങള്‍ അവരെ മോചിപ്പിക്കാനായി കാത്തിരിക്കേണ്ടി വന്നു.
വിദേശ നയങ്ങളില്‍ കാര്‍ട്ടര്‍ ഭരണത്തില്‍ നേട്ടങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ആഭ്യന്തര കാര്യങ്ങളിലുള്ള ഭരണനിര്‍വഹണത്തിന് കാര്‍ട്ടര്‍ക്ക് വളരെയധികം തടസങ്ങളുണ്ടായിരുന്നു. കാര്‍ട്ടര്‍ ഇഷ്ടപ്പെടുന്ന ഭരണപരമായ ബില്ലുകളൊന്നും കോണ്‍ഗ്രസ് പാസാക്കുമായിരുന്നില്ല. കാര്‍ട്ടറുടെ അഭിപ്രായങ്ങള്ക്ക് കാര്യമായി വിലയും കല്പ്പിച്ചിരുന്നില്ല. കോണ്‍ഗ്രസ്സില്‍ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമില്ലാത്തതുകൊണ്ട് നിയമങ്ങള്‍ പാസാക്കുവാനും ബുദ്ധിമുട്ടായിരുന്നു. അമേരിക്കയുടെ താല്പര്യം പരിഗണിക്കാത്ത പനാമ കനാല്‍ ഉടമ്പടി പരാജയമായിരുന്നു. തുടര്‍ച്ചയായ ഭരണവീഴ്ച്ചകള്‍മൂലം ജിമ്മി കാര്‍ട്ടറുടെ ഭരണ കാലഘട്ടങ്ങള്‍ അമേരിക്കയുടെ കറുത്ത അദ്ധ്യായങ്ങളായി മാറി.
1980ല്‍ ഒരു ഹോളിവുഡ് നടനും കാലിഫോര്‍ണിയാ ഗവര്‍ണ്ണറുമായ ‘റൊണാള്‍ഡ് റേഗന്‍ കാര്‍ട്ടര്‍ക്കെതിരെ പ്രസിഡന്‍ഡായി മത്സരിക്കാന്‍ രംഗത്ത് വന്നു. തിരഞ്ഞെടുപ്പു കാലങ്ങളില്‍ റേഗന്‍ ജനങ്ങളോടായി ഒരു ചോദ്യം ചോദിക്കുമായിരുന്നു ; ‘ ഇന്നുള്ള നിങ്ങളുടെ ജീവിത നിലവാരം നാലു വര്‍ഷം മുമ്പുണ്ടായിരുന്നതിനേക്കാള്‍ മെച്ചമാണോ?’ തൊഴിലില്ലായ്മയും വിലപ്പെരുപ്പവും കാരണം ഭൂരിഭാഗം അമേരിക്കന്‍ ജനതയുടെയും ജീവിത നിലവാരം അക്കാലങ്ങളില്‍ താണു പോയിരുന്നു. 1980ലെ തിരഞ്ഞെടുപ്പില്‍ കാര്‍ട്ടറെ പരാജയപ്പെടുത്തിക്കൊണ്ട് റൊണാള്‍ഡ് റേഗന്‍ അമേരിക്കയുടെ നാല്‍പ്പതാം പ്രസിഡണ്ടായി.
കാര്‍ട്ടറുടെ അമേരിക്കന്‍ പ്രസിഡന്റു പദവി ഒരു പരാജയമായിരുന്നെങ്കിലും വൈറ്റ് ഹൌസില്‍നിന്ന് പുറത്തിറങ്ങി കഴിഞ്ഞ് അദ്ദേഹത്തിന്റെ പേര് ജീവകാരുണ്യ പ്രവര്‍ത്തകനെന്ന നിലയില്‍ ലോകം മുഴുവന്‍ പ്രസിദ്ധമായി. ഇന്ന് അമേരിക്കയിലെ മഹാന്മാരായ പ്രസിഡന്റ്മാരുടെ നിരയില്‍ അദ്ദേഹവുമുണ്ട്. മനുഷ്യാവകാശങ്ങളെ സംരക്ഷിക്കാനായി ‘കാര്‍ട്ടര്‍ പ്രസിഡന്‍ഷിയല്‍ ഫൌണ്ടേഷന്‍ ‘ എന്ന സ്ഥാപനം സ്ഥാപിച്ചു. കഷ്ടപ്പെടുന്നവരെയും ദുരിതം അനുഭവിക്കുന്നവരെയും സഹായിക്കാനായി ആ സംഘടന ആഗോളതലത്തില്‍ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലുമുള്ള സമൂഹങ്ങളില്‍ അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ആരോഗ്യ പരിപാലന സേവനങ്ങളും തുടര്‍ന്നുകൊണ്ടിരുന്നു. ആഗോള സമാധാനത്തിനായി അദ്ദേഹം വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. ജനാധിപത്യം, മനുഷ്യാവകാശം, സാമ്പത്തിക സാമൂഹിക പുരോഗതി എന്നീ പ്രവര്‍ത്തനങ്ങളെ വിലമതിച്ച് 2002ല്‍ ജിമ്മി കാര്‍ട്ടറിനു നോബല്‍ സമ്മാനം ലഭിച്ചു. പ്രസിഡന്‍ന്റുപദം അവസാനിച്ച ശേഷം കാര്‍ട്ടര്‍ അനേക പുസ്തകങ്ങളും എഴുതിക്കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ഓര്‍മ്മക്കുറിപ്പുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അമേരിക്കയിലെ പ്രസിദ്ധനായ പ്രസിഡന്റെന്ന നിലയില്‍ ചരിത്രത്തില്‍ കാര്‍ട്ടര്‍ ഒരിക്കലും താഴെ പോവില്ല. സമത്വം, സാഹോദര്യം, ലോക സമാധാനം, മനുഷ്യാവകാശങ്ങള്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എന്നീ തുറകളില്‍ ചരിത്രത്തിലെ ഏറ്റവും വലിയ സാമൂഹിക പ്രവര്‍ത്തകനായി അദ്ദേഹത്തിന്റെ നാമം നില നില്ക്കും. അദ്ദേഹത്തിന്റെ വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളെ ലോകം അംഗീകരിച്ചു കഴിഞ്ഞു. 2012ലെ നോബല്‍ സമ്മാനം ലഭിച്ച വേളയില്‍ അദ്ദേഹം പറഞ്ഞു, മനുഷ്യത്വത്തോടുള്ള നമ്മുടെ ബന്ധം ഭയം കൊണ്ടും സങ്കുചിത ചിന്തകൊണ്ടും വേറിട്ടവരേക്കാള്‍ ശക്തമാണ്. എന്താണ് നാം തിരഞ്ഞെടുക്കേണ്ടതെന്ന് തീരുമാനിക്കാന്‍ ദൈവം ഓരോരുത്തര്‍ക്കും അവസരം തന്നു. നമുക്ക് മറ്റുള്ളവരുടെ ദുഃഖം ഇല്ലാതാക്കാന്‍ ശ്രമിക്കാം. സമാധാനത്തിനായി ഒന്നിച്ച് ജോലി ചെയ്യാം. മാറ്റങ്ങള്‍ വരുത്താം. ലോകത്ത് ശാന്തിയും സമാധാനവും നേടാന്‍ മാറ്റങ്ങള്‍ കൂടിയേ തീരൂ.’
ജിമ്മി കാര്‍ട്ടറിന് മസ്തിഷ്‌ക്കത്തില്‍ ക്യാന്‍സര്‍ രോഗം ബാധിച്ചിരിക്കുന്ന വിവരം അദ്ദേഹം തന്നെ ലോകത്തെ അറിയിച്ചു. ‘ ജീവിതത്തെ അഭിമുഖീകരിക്കാന്‍ താന്‍ മനസ്സാ തയ്യാറായിരിക്കുന്നുവെന്നും ഇനിയെല്ലാം ദൈവത്തിന്റെ കരങ്ങളിലെന്നും അവിടുത്തെ വിധിയെ മാനിക്കുന്നുവെന്നും’ ഒരു പുഞ്ചിരിയോടെ ചുറ്റും കൂടി നിന്നവരോടായി കാര്‍ട്ടര്‍ പറഞ്ഞു. ജീവിതത്തില്‍ ഏറ്റവും ഖേദിക്കുന്ന കാര്യം എന്തെന്ന് ആരോ ചോദിച്ചപ്പോള്‍ ‘ഇറാനില്‍ നിന്നും ബന്ധികളായ അമേരിക്കക്കാരെ രക്ഷിക്കാനുള്ള ‘ഹെലികോപ്റ്റര്‍ ദൌത്യം’ പരാജയപ്പെട്ടതെന്നും, മറ്റൊരു ഹെലികോപ്റ്റര്‍ കൂടി ഒപ്പം അയച്ചിരുന്നുവെങ്കില്‍ ബന്ധികളെ രക്ഷിക്കാനുള്ള ദൌത്യം വിജയകരമാകുമായിരുന്നുവെന്നും, എങ്കിലും നിരാശയില്ലെന്നും അടുത്ത നാലു വര്‍ഷം കൂടി അമേരിക്കന്‍ പ്രസിഡണ്ടു പദത്തില്‍ ഇരിക്കുന്നതിനേക്കാള്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള അവസരം കിട്ടിയെന്നും, താന്‍ സ്ഥാപിച്ച ‘കാര്‍ട്ടര്‍ ഫൗണ്ടേഷന്‍ സെന്ററില്‍’ അഭിമാനിക്കുന്നുവെന്നും അതുമൂലം 2002ല്‍ നോബല്‍ സമ്മാനം ലഭിച്ചെന്നും’ കാര്‍ട്ടര്‍ അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. അദ്ദേഹം തുടര്‍ന്നു, ‘കഴിഞ്ഞ കാലങ്ങളിലേയ്ക്ക് പുറകോട്ടൊന്നു ചിന്തിച്ചാല്‍ സുന്ദരമായ ഒരു ജീവിതം തനിയ്ക്കുണ്ടായിരുന്നു. ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും സ്‌നേഹിക്കുന്നവരായ ആയിരക്കണക്കിനു സുഹൃത്തുക്കള്‍ തന്റെ രോഗശമനത്തിനായി അഭിലക്ഷിക്കുന്നതും മനസിന് കുളിര്‍മ്മ നല്കുന്നു.’
നേപ്പാളില്‍ ഭവന രഹിതര്‍ക്കായി വീടുകള്‍ പണിയാന്‍ അടുത്ത മാസം ‘കാര്‍ട്ടര്‍’ പോകാനിരിക്കുകയായിരുന്നു. ആ ജോലി ബന്ധുജനങ്ങളെ ഏല്പ്പിച്ച് വിശ്രമ ജീവിതത്തിലേയ്ക്ക് പ്രവേശിക്കാന്‍ അദ്ദേഹം ഒരുങ്ങുന്നു. അദ്ദേഹത്തിനായി അത്യാധുനിക ക്യാന്‍സര്‍ ചീകത്സകള്‍ ജോര്‍ജിയായിലെ എമറി ഹോസ്പിറ്റലില്‍ ലോകപ്രസിദ്ധരായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നല്കി വരുന്നു.