വാഷിങ്ടൻ : കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കാനുള്ള ബിൽ യുഎസ് ജനപ്രതിനിധി സഭ അംഗീകരിച്ചു. എന്നാൽ, സെനറ്റ് അംഗീകരിക്കാൻ സാധ്യതയില്ലാത്തതിനാൽ നിയമം നടപ്പാകാനിടയില്ല.
1970 ൽ ആണ് യുഎസിൽ കഞ്ചാവ് നിരോധിച്ചത്. അതിനുശേഷം ഇതാദ്യമാണ് വിലക്കു നീക്കാൻ ജനപ്രതിനിധിസഭയിൽ വോട്ടെടുപ്പു നടക്കുന്നത്. ഡമോക്രാറ്റിക് പാർട്ടിക്ക് ഭൂരിപക്ഷമുള്ള സഭ 164 ന് എതിരെ 228 വോട്ടുകൾക്ക് നിയമം പാസാക്കി. സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്കാണ് ഭൂരിപക്ഷം. അവർ ഇതിനെ അനുകൂലിക്കുന്നില്ല.
ഫെഡറൽ നിയമപ്രകാരം നിരോധനം നിലവിലുണ്ടെങ്കിലും യുഎസിലെ 15 സംസ്ഥാനങ്ങളിൽ വിനോദാവശ്യങ്ങൾക്കു കഞ്ചാവ് ഉപയോഗിക്കാൻ അനുവദിച്ചിട്ടുണ്ട്. മുപ്പതോളം സംസ്ഥാനങ്ങൾ മരുന്നായി ഉപയോഗിക്കാം.