സ്വന്തം ലേഖകൻ
ന്യൂജേഴ്‌സി: ഫൊക്കാനയുടെ കേരള കൺവെൻഷൻ 2022 ഫെബ്രുവരി 24 -25 തീയതികളിൽ തിരുവനന്തപുരത്ത് കഴക്കൂട്ടം ആസ്ഥാനമായുള്ള മാജിക് പ്ലാനെറ്റിലെ കരിസ്മ സെന്ററിൽ വച്ച് നടത്തും. കേരളത്തിലെ പാർശ്യവൽക്കരിക്കപ്പെട്ട ഭിന്നശേഷിയുള്ള കുട്ടികളെ പരിപോഷിപ്പിക്കുന്നതിനായി പ്രമുഖ മജീഷ്യനും മോട്ടിവേഷണൽ സ്പീക്കറും കാരുണ്യ പ്രവർത്തകനുമായ പ്രൊഫ. ഗോപിനാഥ് മുതുകാടിൻറെ നേതൃത്വത്തിൽ കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന കരിസ്മ സെന്ററിൽ നക്കുന്ന ദ്വീദിന കൺവെൻഷനിൽ കേരളത്തിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള രാഷ്ട്രീയ- സാമുദായിക- സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുക്കുന്നതായിരിക്കുമെന്നു ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ്, സെക്രട്ടറി സജിമോൻ ആന്റണി, ട്രഷറർ സണ്ണി മറ്റമന എന്നിവരുടെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. പ്രൊഫ. ഗോപിനാഥ് മുതുകാടിന്റെ കീഴിൽ മാജിക്ക് ഉൾപ്പെടയുള്ള വിവിധ കലാരൂപങ്ങളിൽ വിസ്മയങ്ങൾ സൃഷ്ട്ടിച്ചു വരുന്ന മെൻറ്റലി ചലഞ്ചഡ് ആയ കുട്ടികളുടെ മാസ്മരിക പ്രകടനമാണ് ഈ രണ്ടു ദിവസങ്ങളിൽ അമേരിക്കയിൽ നിന്ന് അതിഥികളായി എത്തുന്നവർക്കായി ഒരുക്കുന്നത്.
തിരുവന്തപുരത്ത് കഴക്കൂട്ടത്ത് പൊഫ. ഗോപിനാഥ് മുതുകാടിൻറെ നേതൃത്വത്തിൽ മാജിക്ക് പ്ലാനറ്റ് ആരംഭിച്ച കാലം മുതലുള്ള ആത്മബന്ധമാണ് ഫൊക്കാനയുമായുള്ളത്. മാജിക്ക് പ്ലാനറ്റിലെ ഡിഫറെൻറ് ആർട്സ് സെന്ററിലെ കുട്ടികളുമായി ബന്ധപ്പെട്ട മിക്കവാറുമുള്ള എല്ലാ പദ്ധതികളിലും ഫൊക്കാന എക്കാലവും ഭാഗഭാക്കായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഫൊക്കാന കൺവെൻഷന് വേദിയാകുക എന്നത് സ്വന്തം കുടുംബസംഗമം നടത്തുന്നതുപോലെയാണെന്ന് പ്രൊഫ. മുതുകാട് വ്യക്തമാക്കി. ഡിഫറെൻറ് ആർട്സ് സെന്ററിലെ കുട്ടികളെ പുനരുദ്ധീകരിക്കുന്നതിൽ ഫൊക്കാന എക്കാലവും മുൻപന്തിയിൽ നിന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇത്തവണത്തെ കേരള കൺവെൻഷന് വേദിയാകുമ്പോൾ ഫൊക്കാന കുടുംബങ്ങൾക്ക് ഒരിക്കലും മറക്കാനാവാത്ത തരത്തിൽ ഏറ്റവും മികച്ച രീതിയിലുള്ള കലാവിരുന്ന് നൽകുവാനാണ് തങ്ങൾ വിഭാവനം ചെയ്തുകൊണ്ടിരിക്കുന്നത്‌ഗേന്നും പ്രഫ. മുതുകാട് പറഞ്ഞു.
ജോർജി വർഗീസിന്റെ നേതൃത്വത്തിലുള്ള ഫൊക്കാനയുടെ പ്രവർത്തനം തുടങ്ങിയതു തന്നെ ഡിഫറെൻറ് ആർട്സ് സെന്ററിനെ സഹായിച്ചുകൊണ്ടാണ്. ഫൊക്കാനയുടെ വിമൻസ് ഫോറം തങ്ങളുടെ പ്രവർത്തനോട്‌ഘാടനം നടത്തും മുൻപ് തന്നെ കരിസ്മ സെന്ററിലെ 100 കണക്കിന് അമ്മമാരുടെ കണ്ണീരൊപ്പിക്കൊണ്ടായിരുന്നു ഗംഭീരമായ തുടക്കം കുറിച്ചത്. കോവിഡ് മഹാമാരിമൂലം ലോകം മുഴുവൻ അടച്ചിടൽ ഭീഷണി നേരിട്ടുകൊണ്ടിരുന്നപ്പോൾ ഡിഫറെൻറ് ആർട്സ് സെന്ററിലെ കുട്ടികൾക്കും പഠനം മുടങ്ങിപ്പോയിരുന്നു. ഈ സാഹചര്യത്തിലാണ് ഈ കുട്ടികളുടെ ഏറ്റവും നിർധനരായ അമ്മമാർക്ക് സ്വയം തൊഴിൽ കണ്ടെത്താൻ ഫൊക്കാന വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ.കല ഷഹിയുടെ നേതൃത്വത്തിൽ സഹായ ഹസ്തമേകിയത്. സമൂഹത്തിൽ ഏറെ പാർശ്യവൽക്കരിക്കപ്പെട്ട വിഭാഗത്തിൽ നിന്നുള്ള ഭിന്നശേഷിയുള്ള ഈ കുട്ടികളുടെ അമ്മമാർക്ക് മറ്റു വരുമാനമാഗങ്ങൾ ഒന്നും ഇല്ലാത്ത സഹചര്യത്തിലാണ് ഡിഫറെൻറ് ആർട്സ് സെന്ററിൽ തന്നെ അവർക്ക് സ്വയം തൊഴിൽ കണ്ടെത്താനുള്ള ഒരു പദ്ധതി പ്രൊഫ. ഗോപിനാഥ് മുതുകാട് ആവിഷ്‌കരിക്കുന്നത്. ഈ പദ്ധതിയുടെ മുഴുവൻ ചെലവും ഫൊക്കാന വിമൻസ് ഫോറം ഏറ്റെടുത്തുകൊണ്ടാണ് അവർ തങ്ങളുടെ പ്രവർത്തനം ആരംഭിച്ചതുമെന്നും പ്രഫ. മുതുകാട് പറഞ്ഞു. അതുകൊണ്ടു തന്നെയാണ് ഇത്തവണ കേരള കൺവെൻഷൻ മാജിക്ക് പ്ലാനറ്റിലെ കരിസ്മ സെന്ററിൽ വച്ചു നടത്താൻ തീരുമാനിച്ചതെന്നും പ്രസിഡണ്ട് ജോർജി വർഗീസ് കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ചേർന്ന് ഫൊക്കാന നാഷണൽ കമ്മിറ്റി യോഗത്തിലാണ് കേരള കൺവെൻഷൻ കരിസ്മ സെന്ററിൽ വച്ച് നടത്താൻ തീരുമാനമെടുത്തത്.
രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ഈ കൺവെൻഷൻ വ്യത്യസ്തയാർന്ന നിരവധി പ്രോഗ്രാമുകൾ ഉൾപ്പെടുത്തി കൊണ്ടായിരിക്കും ആവിഷ്ക്കരിച്ചിരിക്കുന്നത്.. പ്രമുഖരായ സാഹിത്യകാരന്മാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സാഹിത്യ സമ്മേളനം, വിവിധ കലാപരിപാടികൾ, പൊതു സമ്മേളനം, മാജിക് ഷോ എന്നിവ കൺവെൻഷന്റെ ഭാഗമായിരിക്കും. ഫൊക്കാനയുടെ എക്കാലത്തെയും കരുത്തുറ്റ പദ്ധതിയായ ഭാഷക്കൊരു ഡോളർ പോഗ്രാം കേരള കൺവെൻഷനിൽ വച്ച് നടത്തുന്നതാണ്. കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ നിന്നും ഏറ്റവും നല്ല മലയാള പ്രബന്ധത്തിനുള്ള അവാർഡാണ് കേരള യൂണിവേഴ്സിറ്റിയുമായി സഹകരിച്ചു നടത്തുന്ന ഭാഷക്കൊരു ഡോളർ വഴി നൽകുന്ന അവാർഡ്. കേരളത്തിലെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക നേതാക്കൾ ഈ മീറ്റിംഗിൽ പങ്കെടുക്കുന്നതാണ്. ഫൊക്കാനയുടെ അംഗങ്ങളും കുടുംബാഗങ്ങളുമാണ് ഈ കൺവൻഷനിൽ പങ്കെടുക്കുന്നത്. അമേരിക്കയിൽ നിന്നും 50 ഓളം കുടുംബാംഗങ്ങൾ കേരള കൺവെൻഷനിൽ പങ്കെടുക്കാൻ തയ്യാറായിട്ടുണ്ട്. ഇനിയും രെജിസ്ട്രേഷൻ കൂടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നേതാക്കൾ അറിയിച്ചു.