വിദിഷ: വിദ്യാർഥികളെ മതപരിവർത്തനം ചെയ്യുന്നുവെന്ന് ആരോപിച്ച് മധ്യപ്രദേശിൽ ഹിന്ദു സംഘടനാ പ്രവർത്തകർ സ്‌കൂൾ ആക്രമിച്ചു. വിദിഷ ജില്ലയിലെ ഗഞ്ച് ബസോദ പട്ടണത്തിലെ സെൻറ് ജോസഫ് സ്‌കൂളിലാണ് സംഭവം. ഹിന്ദു സംഘടന പ്രവർത്തകർ സ്‌കൂളിലേക്ക് അതിക്രമിച്ച് കയറി കെട്ടിടത്തിന് നേരെ കല്ലെറിയുകയായിരുന്നു എന്നാണ് സ്‌കൂൾ അധികൃതർ പറയുന്നത്. പ്ലസ്ടു വിദ്യാർത്ഥിളുടെ കണക്ക് പരീക്ഷ നടക്കുന്നതിനിടെയാണ് അക്രമം. എട്ട് വിദ്യാർഥികളെ സ്‌കൂൾ അധികൃതർ മതംമാറ്റിയെന്ന്  സാമൂഹിക മാധ്യമങ്ങളിൽ വാർത്ത പരന്നതോടെയാണ് ആക്രമണം ഉണ്ടായത്.

സ്‌കൂൾ കോമ്പൗണ്ടിൽ വൻ ജനക്കൂട്ടം മാനേജ്മെന്റിനെതിരെ മുദ്രാവാക്യം വിളിക്കുന്നത് കല്ലെറിയുന്നതിൻറെ ദൃശ്യങ്ങളിൽ ഇതിനകം സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്. സ്‌കൂളിലുണ്ടായിരുന്ന വിദ്യാർഥികളും സ്‌കൂൾ ജീവനക്കാരും തലനാരിഴക്കാണ് അക്രമകാരികളിൽനിന്ന് രക്ഷപ്പെട്ടത് എന്നാണ് എൻഡിടിവി റിപ്പോർട്ട് പറയുന്നത്. ജനക്കൂട്ടം ചില്ലുകൾക്ക് നേരെ കല്ലെറിഞ്ഞതോടെ എല്ലാവരും പരിഭ്രാന്തരായെന്ന് ഒരു വിദ്യാർഥി പറഞ്ഞു. പരീക്ഷ വീണ്ടും നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.

പ്രാദേശിക മാധ്യമങ്ങളിലൂടെയാണ് ആക്രമണത്തിൻറെ വിവരം ലഭിച്ചതെന്നും തുടർന്ന് പൊലീസിനെയും സംസ്ഥാന ഭരണകൂടത്തെയും അറിയിച്ചതായും സ്‌കൂൾ മാനേജർ ബ്രദർ ആൻറണി വ്യക്തമാക്കി. ആക്രമണം വ്യാജ പ്രചാരണത്തെ തുടർന്നെന്ന് സ്‌കൂൾ മാനേജ്‌മെൻറെ അറിയിച്ചു. അക്രമ സാധ്യത നേരത്തെ പോലീസിനെ അറിയിച്ചിരുന്നെങ്കിലും രണ്ട് പോലീസുകാരെ മാത്രമാണ് സ്‌കൂളിലേക്ക് സുരക്ഷയ്ക്കായി അയച്ചത്

അതേസമയം മതപരിവർത്തനത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് പ്രാദേശിക ബജ്റംഗ്ദൾ യൂനിറ്റ് നേതാവ് നിലേഷ് അഗർവാൾ ആവശ്യപ്പെട്ടു. സംഭവം സത്യമാണെങ്കിൽ സ്‌കൂൾ ബുൾഡോസർ ഉപയോഗിച്ച് നശിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ തുടർന്ന് പ്രദേശത്തെ മറ്റ് മിഷനറി സ്‌കൂളുകളിലും സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. അക്രമത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കൂടാതെ ആരോപണ വിധേയമായ മതപരിവർത്തനത്തെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. സ്‌കൂൾ മാനേജ്‌മെൻറിനെ ചോദ്യം ചെയ്യുമെന്ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് റോഷൻ റായ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here