ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കൂടുന്ന പശ്ചാത്തലത്തിൽ ആന്റിജൻ പരിശോധന വർധിപ്പിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയച്ചു.
ചുമ, തലവേദന, തൊണ്ടവേദന, ശ്വാസതടസം, ശരീരവേദന, രുചിയോ മണമോ നഷ്ടപ്പെടുക, ക്ഷീണം, വയറിളക്കം, പനി എന്നിവ ഉള്ളവർക്ക് മറ്റ് രോഗകാരണം ഇല്ലെങ്കിൽ കോവിഡ് സംശയമുള്ള കേസായി കണക്കാക്കണമെന്നും കേന്ദ്രം നിർദേശിച്ചു.
ഇത്തരം ലക്ഷണങ്ങൾ ഉള്ളവരെയെല്ലാം നിർബന്ധമായും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കണം. ആർടിപിസിആർ പരിശോധനയ്ക്ക് ഏകദേശം 5-8 മണിക്കൂർ ആവശ്യമുള്ളതിനാൽ ആന്റിജൻ പരിശോധന നടത്തണം.
രോഗലക്ഷണമുള്ള വൃക്തികൾക്ക് സ്വയം പരിശോധന പ്രോത്സാഹിപ്പിക്കണമെന്നും കേന്ദ്രം അയച്ച കത്തിൽ സൂചിപ്പിക്കുന്നു.