ലക്നോ: ഉത്തർപ്രദേശിൽ അധികാരത്തിൽ എത്തിയാൽ 10 ദിവസത്തിനകം എല്ലാ കാർഷിക കടങ്ങളും എഴുതിത്തള്ളുമെന്ന് കോൺഗ്രസ്. മൂന്നാമത്തെ പ്രകടനപത്രികയിലാണ് കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന വാഗ്ദാനം നൽകിയിരിക്കുന്നത്.
കർഷകരുടെ വൈദ്യുതി ബില്ലുകൾ പകുതിയായി കുറയ്ക്കുകയും കോവിഡ് ബാധിത കാലയളവിലെ ബില്ലുകൾ എഴുതിത്തള്ളുകയും ചെയ്യുമെന്നും പ്രകടനപത്രികയിൽ പറയുന്നു. കൃഷി നാശം സംഭവിച്ച കർഷകർക്ക് 3000 രൂപ നഷ്ടപരിഹാരം നൽകുമെന്നും പൊതുപ്രകടനപത്രിക വാഗ്ദാനം ചെയ്തു.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേരത്തെ രണ്ട് പ്രകടനപത്രിക പുറത്തിറക്കിയിരുന്നു. ആദ്യത്തേത് വനിതകൾക്കും രണ്ടാമത്തേത് യുവാക്കൾക്കും വേണ്ടിയുള്ളതായിരുന്നു. പ്രിയങ്ക ഗാന്ധിയാണ് പ്രകടനപത്രികകൾ പുറത്തിറക്കിയത്.
തൊഴിലും പണപ്പെരുപ്പവുമാണ് സംസ്ഥാനത്തെ ഏറ്റവും വലിയ പ്രശ്നമെന്ന് കോൺഗ്രസ് പറയുന്നു. അധികാരത്തിലെത്തിയാൽ 20 ലക്ഷം സർക്കാർ ജോലികളാണ് യുവാക്കൾക്ക് പാർട്ടി വാഗ്ദാനം ചെയ്യുന്നത്.
ഇതുവരെ മൂന്ന് പ്രകടന പത്രികകൾ പുറത്തിറക്കി, സ്ത്രീകൾക്ക്, യുവാക്കൾക്ക്, പൊതുവായത്- പ്രിയങ്ക പറഞ്ഞു. പൊതുജനങ്ങളിൽ നിന്നുള്ള നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രകടനപത്രിക തയാറാക്കിയത്. സാധാരണക്കാരും തൊഴിലാളികളും കർഷകരും എല്ലാ വിഭാഗത്തിലുള്ളവരും ഉൾപ്പെടെ ഒരു ലക്ഷം പേരോട് സംസാരിച്ചു. ഇതൊരു പൊതു പ്രകടനപത്രികയാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.