ആഷാ മാത്യു 


ന്യൂജേഴ്‌സി: 
ഇന്ത്യയുടെ സ്വാതന്ത്ര്യവും  ജനാധിപത്യവും അപകടത്തിലാണെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എംപി. ഇന്ത്യയുടെ ഭരണഘടന അട്ടിമറിച്ച് രണ്ട് തരം പൗരന്മാരെ ഉണ്ടാക്കി ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യന്‍ ഓവർസീസ് കോണ്‍ഗ്രസ് യു. എസ്.എ – കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ  ഇന്ത്യയുടെ 73 മത് റിപ്പബ്ലിക് ദിനമാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലീമുകളെയും  ക്രിസ്ത്യനികളെയും  രണ്ടാംതരം പൗരന്മാരാക്കാനുള്ള നയത്തിന്റെ ഭാഗമായ പൗരത്വ ഭേദഗതി ബില്‍ ആര്‍ക്കും മറക്കാന്‍ കഴിയില്ല. 23000 കോടി രൂപ ചെലവഴിച്ച് പാര്‍ലമെന്റ് മന്ദിരം പണിയാന്‍ തീരുമാനമെടുത്ത നിമിഷം ആദ്യം അവര്‍ പുറത്ത് കളഞ്ഞത് ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെയാണ്. വളരെ അപകടകരമായ ഒരു സ്ഥിതിവിശേഷത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

 ഭൂമിയില്‍ നിന്ന് ഒരു ശക്തിക്കും ഒരു കാലത്തും തുടച്ചുനീക്കാന്‍ സാധിക്കാത്ത ഒരു അത്ഭുത പ്രതിഭാസമാണ് ജനാധിപത്യമെന്ന് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ജനങ്ങളുടെ ഒരു ഗവണ്‍മെന്റ് അതാണ് ജനാധിപത്യ ഗവണ്‍മെന്റ്. ആ ജനാധിപത്യം ഇന്ത്യയില്‍ കൊണ്ടുവന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്രം ലഭിക്കുമ്പോള്‍ നമ്മുടെ രാജ്യത്തിന് സ്വന്തമായി ഒരു ഭരണഘടന വേണമെന്ന് തീരുമാനിക്കുന്നു. 1947 ഓഗസ്റ്റ് 29ന് സ്വന്തമായി ഒരു ഭരണഘടന എഴുത്തിത്തയ്യാറാക്കാന്‍ ഡോ. അംബേദ്കര്‍ ചെയര്‍മാനായ ആറംഗ സമിതിയെ നിയോഗിക്കുന്നു. കെഎം മുന്‍ഷി, മുഹമ്മദ് സാദുള്ള, ഗോപാലസ്വാമി അയ്യങ്കാര്‍ തുടങ്ങിയവര്‍ അംഗങ്ങളാണ്.


166 ദിവസത്തെ ചര്‍ച്ചയ്ക്ക് ശേഷമാണ് സമിതി കരട് ഭരണഘടനയ്ക്ക് രൂപം നല്‍കിയത്. ഈ ഭരണഘടന അന്തിമമായി അംഗീകരിച്ചത് 1949 നവംബറിലാണ്. ഭരണഘടന ഒദ്യോഗികമായി നിലവില്‍ വന്നത് 1950 ജനുവരിയിലാണ്. ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് ആയി മാറി. ഒരു രാജ്യത്തിന്റെ പരമാധികാരം ജനങ്ങള്‍ക്കും അവര്‍ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികള്‍ക്കുമാകുന്നതിനെയാണ് നമ്മല്‍ റിപ്പബ്ലിക് എന്നു പറയുന്നത്. സ്വാതന്ത്രം നേടിയെടുത്തിട്ട് 75 വര്‍ഷം പൂര്‍ത്തിയായി. എന്നാലിപ്പോള്‍ ഇന്ത്യയുടെ ചരിത്രം ഓരോന്നായി തിരുത്തിയെഴുതുകയാണ് ആര്‍എസ്എസ്.

ഇന്ത്യയുടെ 73മത്  റിപ്പബ്ലിക് ദിനാഘോഷത്തിലൂടെ രാജ്യം കടന്നുപോകുമ്പോള്‍ രാഷ്ട്രശില്‍പ്പികളുടെ ത്യാഗത്തെക്കുറിച്ചും രാജ്യത്തിനായി അവര്‍ നല്‍കിയ സംഭവാനകളെക്കുറിച്ചും ഈ ദിനം ഓര്‍മ്മപ്പെടുത്തുന്നുവെന്ന് ഗ്ലോബല്‍ ചെയര്‍മാന്‍ സാം പിത്രോഡ പറഞ്ഞു. തന്റെ മേശയില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ഒരു പകര്‍പ്പ് എപ്പോഴും ഉണ്ടാകും. തന്നെ സംബന്ധിച്ച് ഇത് വളരെ പ്രധാനപ്പെട്ടതാണ്. അതില്‍ വിജ്ഞാനവും അടിസ്ഥാനപരമായ തത്വങ്ങളും നിറഞ്ഞിരിക്കുന്നു.

വീണ്ടുമൊരു റിപ്പബ്ലിക് ദിനം ആഘോഷിക്കപ്പെടുമ്പോള്‍ തനിക്ക് പ്രധാനമായും മൂന്ന് പോയിന്റുകളാണ് പങ്കുവെയ്ക്കാനുള്ളത്. രാജ്യത്തെ ഇന്‍സ്റ്റിറ്റിയൂഷന്‍സ് സ്വതന്ത്രമായല്ല ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ജുഡീഷ്യറിയെ വരെ നിയന്ത്രിക്കാന്‍ തക്കവിധം ഭരണസംവിധാനങ്ങള്‍ വളര്‍ന്നിരിക്കുന്നു. സിവില്‍ സൊസൈറ്റി എന്ന ആശയം നശിപ്പിക്കപ്പെട്ടിരിക്കുന്നു. സയന്റിഫിക് അടിസ്ഥാനമില്ലാത്ത കാഴ്ചപ്പാടുകളാണ് ജനങ്ങള്‍ ഇപ്പോള്‍ പിന്തുടരുന്നത്. സോഷ്യല്‍മീഡിയയുടെ സ്വാധീനം വളരെയധികം നെഗറ്റീവായിരിക്കുന്നു. ജുഡീഷ്യറിയിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടു തുടങ്ങിയെന്നും സാം പിത്രോഡ പറഞ്ഞു.

ജനാധിപത്യം എന്തെന്ന് ഇന്ത്യന്‍ ഭരണഘടന ലോകത്തിന് വ്യക്തമാക്കിക്കൊടുത്തുവെന്ന് ഐഒസി വൈസ് ചെയര്‍മാന്‍ ജോര്‍ജ് അബ്രഹാം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ ജനാധിപത്യത്തെപ്പറ്റി എല്ലായിടത്തും വാതോരാതെ സംസാരിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ ജനാധിപത്യവിരുദ്ദമാണ്. മോദിയുടേയും ആര്‍എസ്എസിന്റേയും പ്രവര്‍ത്തനങ്ങളില്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മതേതരത്വം അംഗീകരിക്കാനുള്ള വൈമുഖ്യം നമുക്ക് കാണാന്‍ സാധിക്കും. ക്രിസ്ത്യാനികളെക്കുറിച്ച് പറയുമ്പോള്‍ ക്രിസ്ത്യന്‍ മതം ബ്രിട്ടീഷുകാരുടെ ദുര്‍ഭരണത്തിന്റെ പ്രതീകമായാണ് ആര്‍എസ്എസും മോദിയും ചിത്രീകരിക്കുന്നത്.

എന്നാല്‍ 1498ല്‍ വാസ്‌കോഡി ഗാമ ഇന്ത്യയില്‍ എത്തുന്നതിന് മുന്‍പ് തന്നെ ഇവിടെ ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നു. അതായത് ബ്രിട്ടണില്‍ ക്രിസ്തുമതം എത്തുന്നതിന് മുന്‍പ് തന്നെ ക്രിസ്തുമതം ഭാരതത്തില്‍ ഉണ്ടായിരുന്നു. ന്യൂനപക്ഷത്തിനെതിരായ അതിക്രമങ്ങള്‍ രാജ്യത്ത് അരങ്ങേറുന്നു. ഇതിനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താനെപ്പോലെയുള്ള എംപിമാര്‍ ഒരുമിച്ച് ലോക്‌സഭയില്‍ ശബ്ദമുയര്‍ത്തണമെന്നും അവരുടെ ശബ്ദം വലിയൊരു മാറ്റത്തിന് തുടക്കം കുറിക്കുമെന്നും ജോര്‍ജ് ഏബ്രഹാം പറഞ്ഞു.  

1950 ജനുവരി 26ന് ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നു. ഭരണവും ഭരണഘടനയും മതേതരവും വെല്ലുവിളിക്കുന്ന ഈ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് സ്വാതന്ത്രം നേടിത്തന്ന മഹാത്മജിയേയും പണ്ഢിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനേയും ഭരണഘടനയ്ക്ക് രൂപം നല്‍കിയ ബിആര്‍ അംബേദ്കറിനേയും സ്മരിക്കാം. അവരുടെ പാവന സ്മരണയ്ക്കു മുന്‍പില്‍ പ്രണാമമര്‍പ്പിക്കാം. ഇന്ദിരാഗാന്ധി പ്രകടമാക്കിയ ധൈര്യത്തിന്റേയും നെഹ്‌റുവിന്റെ ശൗര്യത്തിന്റേയും അലയൊലികള്‍ സ്മരിക്കാമെന്നും ഐഎന്‍ഒസി പ്രസിഡന്റ് ലീലാ മാരേട്ട് പറഞ്ഞു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കേരളാ ചാപ്റ്റര്‍ യുഎസ്എ ചെയര്‍മാന്‍ തോമസ് മാത്യു, വൈസ് ചെയര്‍മാന്‍ ജോബി ജോര്‍ജ്, ഐഒസി യുഎസ്എ വൈസ് പ്രസിഡന്റ് ജോസ് ചാരുംമൂടന്‍, സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. മാമ്മന്‍ ജേക്കബ്, ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ്, സജി അബ്രഹാം തുടങ്ങിയവര്‍ പ്രോഗ്രാമില്‍ പങ്കെടുത്ത് സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here