ട്വന്റി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസ് സെമിയിൽ. ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ചു. ഇതോടെ രണ്ട് മൽസരങ്ങൾ തോറ്റ ദക്ഷിണാഫ്രിക്കയുടെ സെമി സാധ്യത പരുങ്ങലിലായി. മർലൺ സാമുവൽസാണ് കളിയിലെ താരം.
കുട്ടിക്രിക്കറ്റിലെ വിന്‍ഡീസ് കരുത്തിന് തടയിടാൻ പ്രോട്ടീസിനായില്ല. മൂന്ന് വിക്കറ്റിന് തോൽവി വഴങ്ങി. വിൻഡീസ് ബോളർമാർക്ക് മുൻപിൽ പതറിയ ബാറ്റിങ് നിരയും. കരുതിക്കളിച്ച വിൻഡീസ് ബാറ്റിങിനെ തടയാനാകാതെ പോയതും മൽസരം ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമാക്കി. മൈതാനത്ത് പന്തിന് പിന്നാലെ പറന്ന പ്രോട്ടീസ് ഫീൽഡിങ് വീര്യം കൂടിയില്ലായിരുന്നെങ്കിൽ തോൽവിയുടെ ആഘാതം വലുതാകുമായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയ ക്രിസ് ഗെയ്്ലും, റസലും, ബ്രാവോയും ചേർന്ന് പിടിച്ചു കെട്ടി. സ്കോർ എട്ടിന് 122. ക്വിന്റൺ ഡീകോക്ക് 47 ഉം ഡേവിഡ് വിൻസി 28 ഉം റൺസ് നേടി. നാഗ്പൂരിലെ സ്ളോ പിച്ചിൽ വിൻഡീസ് ബോളർമാർക്ക് മുൻപിൽ പര് കേട്ട ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻമാർ പതറി.
മറുപടി പറയാനിറങ്ങിയ വിൻഡീസിന് തുടക്കത്തിൽ തന്നെ നാല് റൺസെടുത്ത ക്രിസ് ഗെയ്്ലിനെ നഷ്ടമായി. പിന്നാലെ ഫ്ലച്ചറെ നേരിട്ടുള്ള ത്രോയിൽ റോസോ റണ്ണൗട്ടാക്കി.
സാമുവൽസ് 45 ഉം, ചാൾസ് 32 ഉം റൺസ് നേടി. കരുതിക്കളിച്ച വിൻഡീസ് ബാറ്റ്സ്മാൻമാർ വിജയത്തിലേക്ക് ടീമിനെ അടുപ്പിച്ചു. 16 ാം ഓവറിൽ ഇമ്രാൻ താഹിർ തുടർച്ചയായ പന്തുകളിൽ രണ്ട് വിക്കറ്റ് വീഴ്ത്തിയതോടെ കളി ദക്ഷിണാഫ്രിക്കയുടെ കൈയ്യിലായി. പക്ഷെ രണ്ട് പന്ത് ബാക്കി നിർത്തി വിൻഡീസ് വിജയം കൈപ്പിടിയിലൊതുക്കി.