ശ്രീശാന്ത് തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥിയാകും. ശ്രീശാന്തിന് ബിജെപി അംഗത്വം നൽകി. കേരളത്തിന്റെ മുഖഛായ മാറ്റാൻ ശ്രമിക്കുമെന്ന് ശ്രീശാന്ത് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. കൂടുതൽ യുവാക്കളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുമെന്നും ശ്രീശാന്ത് പറഞ്ഞു. ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപി അധ്യക്ഷൻ അമിത് ഷായുമായും ശ്രീശാന്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപി 51 മണ്ഡലങ്ങളുൾപ്പെട്ട രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. ഭീമൻ രഘു പത്തനാപുരം. അലി അക്ബർ – കൊടുവള്ളി.
നേരത്തെ, തൃപ്പൂണിത്തുറയിലാണ് ശ്രീശാന്തിനെ ബിജെപി സ്ഥാനാർഥിയായി പരിഗണിച്ചിരുന്നത്. തിരുവനന്തപുരത്ത് നടൻ സുരേഷ് ഗോപിയെ മൽസരിപ്പിക്കാനായിരുന്നു ബിജെപിയുടെ പദ്ധതി. എന്നാൽ ഇതിനോട് സുരേഷ് ഗോപിക്ക് താൽപര്യമില്ലായിരുന്നു. ഇതേ തുടർന്ന് ഇവിടെ ആരെ മൽസരിപ്പിക്കുമെന്ന അനിശ്ചിതത്വം നിലനിന്നിരുന്നു.
ഇതിനു പിന്നാലെയാണ് ശ്രീശാന്തിനെ തിരുവനന്തപുരത്തേക്ക് നിയോഗിച്ചത്. ശ്രീശാന്തിനെ തൃപ്പൂണിത്തുറയിൽ സ്ഥാനാർഥിയാക്കാനുള്ള തീരുമാനത്തിനെതിരെ മണ്ഡലത്തിലെ ബിജെപി പ്രവർത്തകർക്കിടയിൽ എതിരഭിപ്രായമുണ്ടായിരുന്നു. മഹാരാജാസ് കോളജ് മുൻ അധ്യാപകനും പണ്ഡിതനും എഴുത്തുകാരനുമായ പ്രഫ. തുറവൂർ വിശ്വംഭരനെ മാറ്റി ശ്രീശാന്തിനെ ഇവിടെ മൽസരിപ്പിക്കാൻ തയാറാവരുതെന്നാണ് ഒരു വിഭാഗം പേർ ആവശ്യപ്പെട്ടത്.