ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജ് തൃപ്പൂണിത്തുറയിൽ എൽഡിഎഫ് സ്ഥാനാർഥിയായി മൽസരിക്കും. മന്ത്രി കെ.ബാബുവാണ് നിലവിൽ തൃപ്പൂണിത്തുറയിൽ നിന്നുള്ള എംഎൽഎ. തൃപ്പൂണിത്തുറ സീറ്റില്‍ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവിന്റെ പേര് ജില്ലാ സെക്രട്ടേറിയറ്റ് ശക്തമായി നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും പാര്‍ട്ടി ഇത് തള്ളിയിരുന്നു. ഐഎൻഎല്ലിൽ നിന്നു തിരിച്ചെടുത്ത കൂത്തുപറമ്പിൽ പി. ഹരീന്ദ്രനും വേങ്ങരയിൽ പി. ജിജിയും സ്ഥാനാർഥികളാകും. പകരം കോഴിക്കോട് സൗത്തും, മലപ്പുറവും ഐഎന്‍എല്ലിന് നൽകും.
മാധ്യപ്രവർത്തകൻ നികേഷ് കുമാറിന്റേതടക്കം പുതിയ പേരുകൾ കീഴ്ഘടകങ്ങൾ വീണ്ടും ചർച്ചചെയ്യും. അഴീക്കോട് മണ്ഡലത്തിലേക്കാണ് നികേഷിനെ പരിഗണിക്കുന്നത് എന്നാണ് സൂചന. പി.സി.ജോർജിന്റെ കാര്യം തിങ്കളാഴ്ച ചേരുന്ന എൽഡിഎഫ് യോഗം തീരുമാനിക്കും. ഇടതുമുന്നണി യോഗത്തിനു ശേഷമായിരിക്കും മറ്റുകക്ഷികൾ അവകാശവാദം ഉന്നയിച്ചിരിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ നിശ്ചയിക്കുക.
നേരത്തെ, നടൻ മുകേഷിന്റേയും മാധ്യമപ്രവർത്തക വീണ ജോർജിന്റെയും സ്ഥാനാർഥിത്വത്തിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അംഗീകാരം ലഭിച്ചിരുന്നു. മുകേഷ് കൊല്ലത്തുനിന്നും വീണ ജോർജ് ആറന്മുളയിൽ നിന്നും ജനവിധി തേടും. ഇരുവരുടെയും സ്ഥാനാർഥിത്വത്തിനെതിരെ പ്രതിഷേധമുയർന്നിരുന്നു. എന്നാൽ ഇതു വകവയ്ക്കാതെയാണ് സെക്രട്ടേറിയേറ്റ് തീരുമാനം.