മംഗളൂരു: മത്സ്യ സംസ്‌കരണ ഫാക്‌ടറിയിൽ മാലിന്യ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ അഞ്ച് തൊഴിലാളികൾ വിഷവാതകം ശ്വസിച്ച് മരിച്ചു. ആദ്യം വൃത്തിയാക്കാനിറങ്ങിയയാൾക്ക് വാതകം ശ്വസിച്ച് ശാരീരികാസ്വാസ്ഥ്യം ഉണ്ടായി. തുടർന്ന് രക്ഷിക്കാനിറങ്ങിയ മറ്റുളളവരും അപകടത്തിൽ പെടുകയായിരുന്നു. ബംഗാളിൽ നിന്നുളള തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ഇവരുടെ അഞ്ച് കൂട്ടാളികൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
മംഗളൂരു പ്രത്യേക സാമ്പത്തിക മേഖലയിലെ ഫാക്‌ടറിയിൽ ഞായറാഴ്‌ചയാണ് അപകടമുണ്ടായത്. സമീറുളള ഇസ്ളാം എന്ന യുവാവാണ് ആദ്യം ടാങ്കിലിറങ്ങിയത് ഇയാൾക്ക് അസ്വാസ്ഥ്യമുണ്ടായതോടെ സഹായിക്കാനിറങ്ങിയ ഉമ്മർ ഫറൂഖ്, നിസാമുദ്ദീൻ സാസ് എന്നിവരും മറ്റ് രണ്ടുപേരും അപകടത്തിൽ പെട്ടു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും അഞ്ചുപേരും മരിച്ചിരുന്നു.