മുംബൈ: നാണ്യപ്പെരുപ്പം കൂടിയ സാഹചര്യത്തിൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് 0.4 ശതമാനം വർധിപ്പിച്ചു. ഇതോടെ റിപ്പോ നിരക്ക് 4.40 ശതമാനമായി. നാണ്യപ്പെരുപ്പം കൂടിയത് കണക്കിലെടുത്താണ് മോണിറ്ററി പോളിസി സമിതിയുടെ തീരുമാനമെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു.
വിപണിയിലെ പണലഭ്യത കുറച്ച് വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായാണ് നിരക്ക് വർധന. 2020 മെയ് മുതൽ റിപ്പോ നിരക്ക് നാലു ശതമാനമായി തുടരുകയായിരുന്നു.
ഭൗമ രാഷ്ട്രീയ സംഘർഷം, അസംസ്കൃത എണ്ണവിലയിലെ കുതിപ്പ്, ആഗോള തലത്തിൽ ക്രയവസ്തുക്കളുടെ ദൗർലഭ്യം എന്നിവ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ സ്വാധീനിച്ച സഹാചര്യത്തിലാണ് തീരുമാനമെന്നും ശക്തികാന്ത ദാസ് പറഞ്ഞു.
യോഗത്തിൽ പങ്കെടുത്തവരെല്ലാം നിരക്ക് ഉയർത്തുന്നതിനെ അനുകൂലിച്ചു.