ജയ്പൂർ; പാർട്ടിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവുമായി ത്രിദിന ‘ചിന്തൻ ശിബിരം’ സംഘടിപ്പിച്ച് കോൺഗ്രസ്. മെയ് 13 വെള്ളിയാഴ്ച മുതൽ രാജസ്ഥാനിലെ ഉദയ്പൂരിൽ സമ്മേളനം നടക്കും. സമ്മേളനത്തിന് മുന്നോടിയായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തിങ്കളാഴ്ച പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിശാലമായ അജണ്ടയുടെ രൂപരേഖ അവതരിപ്പിച്ചു. സമ്മേളനത്തിൽ 400 ഓളം നേതാക്കൾ പങ്കെടുക്കുമെന്നും സോണിയ അറിയിച്ചു.
സമ്മേളനത്തിൽ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക നീതി, കർഷകർ, യുവജനങ്ങൾ എന്നിങ്ങനെ വിഭാ ഗങ്ങൾ ഉണ്ടായിരിക്കും. ഏത് വിഭാഗത്തിലാണ് പങ്കെടുക്കേണ്ടതെന്ന് ഇതിനകം തന്നെ പ്രതിനിധികളെ അറിയിച്ചിട്ടുണ്ട്. മെയ് 15 ന് ഉച്ചകഴിഞ്ഞ്, കോൺഗ്രസിന്റെ ഏറ്റവും ഉയർന്ന തീരുമാനമെടുക്കുന്ന ബോഡിയായ സിഡബ്ല്യുസി അംഗീകരിച്ചതിന് ശേഷം പാർട്ടി ‘ഉദയ്പൂർ നവ സങ്കൽപ്’ സ്വീകരിക്കുമെന്നും സോണിയ പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിൽ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പാർട്ടിയുടെ തുടർച്ചയായ പരാജയങ്ങളുടെ പശ്ചാത്തലത്തിലാണ് സമ്മേളനം എന്നത് ശ്രദ്ധേയമാണ്. ഗോവയും ഉത്തരാഖണ്ഡും പോലെ തിരിച്ചുവരവിന് നല്ല സാധ്യതയുള്ള സംസ്ഥാനങ്ങളിൽ പോലും പാർട്ടി പരാജയപ്പെട്ടിരുന്നു.
ഈ സാഹചര്യത്തിൽ പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ എല്ലാ തലങ്ങളിലും തിരഞ്ഞെടുപ്പ് നടത്തണമെന്നും. പാർട്ടിയെ സമ്പൂർണമായി പരിഷ്കരിക്കണമെന്നും ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നു. ചിന്തൻ ശിവിർ വേളയിൽ സംഘടനാ വിഷയങ്ങളിൽ കോൺഗ്രസ് ചർച്ച നടത്തും. കൂടാതെ 2024 ലെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനുള്ള തന്ത്രവും രൂപീകരിക്കും. ഘടനാപരമായ നിരവധി മാറ്റങ്ങൾ വിവിധ നേതാക്കൾ നിർദ്ദേശിച്ചിട്ടുണ്ട്. ബ്ലോക്കിനും ബൂത്തിനും ഇടയിലും ജില്ലയ്ക്കും സംസ്ഥാനത്തിനും ഇടയിൽ ഇടനില കമ്മിറ്റികൾ രൂപീകരിക്കാൻ പാനൽ നിർദ്ദേശിച്ചു.
ഗ്രാമങ്ങൾ, വാർഡുകൾ, മണ്ഡലങ്ങൾ, നഗരങ്ങൾ, ജില്ലകൾ എന്നിവയുടെ എണ്ണം അനുസരിച്ച് ബ്ലോക്ക് മുതൽ പിസിസി തലം വരെയുള്ള കോൺഗ്രസ് കമ്മിറ്റികളുടെ വലുപ്പം ആനുപാതികമായി ക്രമീകരിക്കും. സമ്മേളനത്തിന് മുന്നോടിയായി തിങ്കളാഴ്ച സിഡബ്ല്യുസി യോഗം ചേർന്നിരുന്നു. ആറ് മുതിർന്ന നേതാക്കൾ ചില പ്രധാന വിഷയങ്ങളെക്കുറിച്ച് കമ്മിറ്റിയെ ധരിപ്പിച്ചു. മല്ലികാർജുൻ ഖാർഗെ രാഷ്ട്രീയ വിഷയങ്ങളിലും, പി ചിദംബരം സാമ്പത്തിക പ്രശ്‌നങ്ങളിലും, ഭൂപീന്ദർ സിംഗ് ഹൂഡ കർഷകരെക്കുറിച്ചും, സൽമാൻ ഖുർഷിദ് എസ്‌സി എസ്ടി ഒബിസികളുടെ ക്ഷേമത്തെക്കുറിച്ചും, മുകുൾ വാസ്‌നിക്കിനെ സംഘടനയുടെ പുനഃസംഘടിപ്പിക്കുന്നതിനെക്കുറിച്ചും, അമരീന്ദർ സിംഗ് രാജയെ വിദ്യാഭ്യാസത്തിലും തൊഴിലിനെക്കുറിച്ചും കമ്മിറ്റിയിൽ വിശദീകരിച്ചു.
രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, മറ്റ് വെല്ലുവിളികൾ നേരിടാൻ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള കർമപദ്ധതി തയ്യാറാക്കുന്നതിനാണ് ഈ സമ്മേളനം നടത്തുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. രാഹുൽ ഗാന്ധിയെ വീണ്ടും അധ്യക്ഷനാക്കണമെന്ന് പാർട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെത്തുടർന്ന് അദ്ദേഹം സ്ഥാനം രാജിവച്ചിരുന്നു. അധ്യക്ഷ സ്ഥാനം സ്വീകരിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി രാഹുൽ ഗാന്ധിയോട് പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ നേരത്തെ റിപ്പോർട്ട് ചെയ്യുന്നു.