ന്യൂയോർക്ക്: സൂപ്പർമാർക്കറ്റിലുണ്ടായ വെടിവയ്പിൽ പത്ത് പേർ കൊല്ലപ്പെട്ടു. ബഫലോയിലെ സൂപ്പർമാർക്കറ്റിലായിരുന്നു സംഭവം. പേയ്റ്റൻ ഗ്രെൻഡൻ എന്ന പതിനെട്ടുകാരനാണ് അക്രമി. ഇയാൾ സ്ഥലത്തെത്തിയ പൊലീസിനുമുന്നിൽ കീഴടങ്ങി.
പതിനെട്ടുകാരൻ സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തിയ ശേഷം സൂപ്പർമാർക്കറ്റിലേക്ക് കടന്ന് വെടിയുതിർക്കുകയായിരുന്നു. പതിമൂന്ന് പേർക്ക് വെടിയേറ്റു. പത്ത് പേർ കൊല്ലപ്പെട്ടു. ഇതിൽ നാല് പേർ സൂപ്പർമാർക്കറ്റിലെ ജീവനക്കാരാണ്.
വംശവെറിയാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. വെടിയേറ്റ പതിമൂന്ന് പേരിൽ പതിനൊന്നുപേരും കറുത്തവർഗക്കാരാണ്. കറുത്തവർഗക്കാർ ഏറെ താമസിക്കുന്ന പ്രദേശത്താണ് ഈ സൂപ്പർമാർക്കറ്റ് സ്ഥിതിചെയ്യുന്നത്. മരിച്ചവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ന്യൂയോർക്ക് ഗവർണർ സംഭവത്തെ അപലപിച്ചു.