പി പി ചെറിയാൻ
ഓസ്റ്റിൻ : നവംബറിൽ നടക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ മൂന്ന് ദശകത്തിനു മുമ്പു ഡമോക്രാറ്റിക് പാർട്ടി നേടിയ വിജയം ആവർത്തിക്കുമോ. രാഷ്ട്രീയ നിരീക്ഷകരും, വോട്ടർമാരും അതിനുള്ള സാധ്യത തള്ളികളയുന്നില്ല.
നിലവിൽ റിപ്പബ്ലിക്കൻ സംസ്ഥാനമായി അറിയപ്പെടുന്ന ടെക്സസ് മുപ്പതു വർഷങ്ങൾക്ക് മുമ്പു ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ആൻ റിച്ചർഡ്സ് പിടിച്ചെടുത്തതു റിപ്പബ്ലിക്കൻ സ്ഥാനാർഥി ക്ലെയ്ട്ടൻ വില്യംസിനെ പരാജയപ്പെടുത്തിയാണ്. അന്ന് പോൾ ചെയ്ത വോട്ടുകളിൽ 49.5% (1925670) ആൻ നേടിയപ്പോൾ, ക്ലെയ്ട്ടൻ നേടിയത് 46.9%(1826431) വോട്ടുകളാണ്.
പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളിലൊന്നും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥികൾ പരാജയം എന്തെന്ന് രുചിച്ചിട്ടില്ല. 2022 ൽ ചരിത്രം തിരുത്തി കുറിക്കുമെന്ന് ചില സർവെകളെങ്കിലും സൂചന നൽകുന്നു. മൂന്നാം തവണയും ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർഥി ഗ്രോഗ് ഏബട്ടിനെ കനത്ത വെല്ലുവിളി ഉയർത്തുന്നത് ടെക്സസിൽ നിന്നുള്ള മുൻ കോൺഗ്രസ് അംഗം ബെറ്റൊ ഒ റൂർക്കെയാണ്.
2018 ൽ റിപ്പബ്ലിക്കൻ സെനറ്റർ ടെഡ് ക്രൂസിനോടു 26 പോയിന്റിനാണ് റൂർക്കെ പരാജയപ്പെട്ടത്. പിന്നീട് 2020ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റൂർക്കെ സ്ഥാനാർഥിയായിരുന്നു. ടെക്സസിനെ സംബന്ധിച്ചു റൂർക്കെ ശക്തനായ യുവനേതാവായിട്ടാണ് അറിയപ്പെടുന്നത്. റിപ്പബ്ലിക്കൻ കോട്ട തകർത്ത് ടെക്സസ് സംസ്ഥാനത്തെ നീല നിറത്തിലേക്കു മാറ്റാൻ റൂർക്കെയ്ക്ക് കഴിയുമോ എന്ന് നവംബർ 8 വരെ കാത്തിരിക്കേണ്ടി വരും.