ഇന്ത്യ പുതിയ തലമുറ നെറ്റ്വർക്കായ 5ജിയിലേക്ക് സുപ്രധാനമായ ഒരു ചുവട് കൂടി വച്ചിരിക്കുന്നു. 5ജി സ്പെക്ട്രം ലേലത്തിന് മന്ത്രിസഭയുടെ അനുമതി ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് 5ജി ലേലത്തിനുള്ള സ്പെക്ട്രം വിലനിർണ്ണയത്തിന് അംഗീകാരം നൽകിയത്.

ഈ വര്‍ഷം അവസാനത്തോടെ തന്നെ രാജ്യത്ത് 5ജി സേവനങ്ങള്‍ ആരംഭിച്ചേക്കും. 5ജി സ്‌പെക്ട്രം ലേലം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. 72097.85 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രം ആണ് ലേലം ചെയ്യുക. 20 കൊല്ലത്തേക്കാണ് സ്‌പെക്ട്രംനല്‍കുന്നത്. ജൂലായ് അവസാനത്തോടെ ലേലം നടപടികള്‍ പൂര്‍ത്തിയാകും.

ലേലം പൂര്‍ത്തിയായി മാസങ്ങള്‍ക്കുള്ളില്‍ തന്നെ രാജ്യത്ത് സേവനം ആരംഭിക്കുമെന്ന് സ്വകാര്യ ടെലികോം കമ്പനികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. റിലയന്‍സ് ജിയോയും, ഭാരതി എയര്‍ടെലും, വോഡഫോണ്‍ ഐഡിയയും ആദ്യ ഘട്ട 5ജി വിന്യാസത്തിനായി തയ്യാറെടുത്തിട്ടുണ്ട്. നിലവിലുള്ള 4ജിയേക്കാള്‍ പത്തിരട്ടി വേഗമാണ് 5ജി വാഗ്ദാനം ചെയ്യുക.

വിദേശ രാജ്യങ്ങളില്‍ പലരും നേരത്തെ തന്നെ 5ജി ഉപയോഗത്തില്‍ കൊണ്ടുവന്നിട്ടുണ്ടെങ്കിലും ലേലം നടപടികള്‍ പൂര്‍ത്തിയാക്കാതിരുന്നതുകൊണ്ട് ഇന്ത്യയില്‍ 5ജി വിന്യസിക്കാന്‍ സാധിച്ചിരുന്നില്ല. ലേലം ഈ വര്‍ഷം നടക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ലേല തീയ്യതി വ്യക്തമാക്കിയിരുന്നില്ല.

600 മെഗാഹെര്‍ട്‌സ്, 700 മെഗാഹെര്‍ട്‌സ്, 800 മെഗാഹെര്‍ട്‌സ്, 900 മെഗാഹെര്‍ട്‌സ്, 1800 മെഗാഹെര്‍ട്‌സ്, 2100 മെഗാഹെര്‍ട്‌സ്, 2300 മെഗാഹെര്‍ട്‌സ് തുടങ്ങിയ ലോ ഫ്രീക്വന്‍സികള്‍ക്കും, 3300 മെഗാഹെര്‍ട്‌സ് മിഡ്‌റേഞ്ച് ഫ്രീക്വന്‍സിക്കും 26 ഗിഗാഹെര്‍ട്‌സ്) ഹൈ റേഞ്ച് ഫ്രീക്വന്‍സി ബാന്‍ഡിനും വേണ്ടിയുള്ള ലേലമാണ് നടക്കുക. ഇതില്‍ മെഡി റേഞ്ച്, ഹൈ റേഞ്ച് ബാന്‍ഡ് സ്‌പെക്ട്രം ആയിരിക്കും ടെലികോം സേവനദാതാക്കള്‍ 5ജി വിന്യാസത്തിനായി ഉപയോഗിക്കുക. പത്ത് വർഷത്തിന് ശേഷം കമ്പനികൾക്ക് ആവശ്യമെങ്കിൽ സ്പെക്ട്രം സറണ്ടർ ചെയ്യാം.

മൊബൈല്‍ ഫോണ്‍ വിപണിയില്‍ ഇതിനകം 5ജി ഫോണുകള്‍ സജീവമാണ്. 5ജി പുതിയ തൊഴില്‍ സാധ്യതകള്‍ തുറക്കുമെന്നും സാങ്കേതികവിദ്യാ രംഗത്ത് പുതുവിപ്ലവത്തിന് വഴിവെക്കുമെന്നുമാണ് പ്രവചനങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here