ഷാഹിത റഫീക്


ചിലർ ഇങ്ങനെയാണ്, ചുറ്റുമുള്ളവരുടെ ജീവിതത്തിൽ പ്രകാശം പരത്തി അങ്ങനെയങ്ങു നിറഞ്ഞു നിൽക്കും. അവരുടെ ചുറ്റും എപ്പോഴും ഒരു പോസിറ്റീവ് എനർജി വലയം വച്ചുകൊണ്ടേയിരിക്കും, മഞ്ഞിലും മഴയത്തും അണയാത്ത ഒരു ജ്വാല പോലെ.

നട്ടുച്ചയ്ക്ക്  ഭക്ഷണപ്പാത്രത്തിലേക്ക് കയ്യിടുമ്പോൾ , “ക്ലയന്റ് ഉണ്ട് ” എന്ന റിസെപ്ഷനിസ്റ്റിന്റെ വാക്കുകൾ എന്നിൽ അമർഷമാണ് ഉണ്ടാക്കിയത് . കാത്തിരിക്കാൻ പറയാമെന്ന് ആദ്യം വിചാരിച്ചെങ്കിലും അതിനു നിൽക്കാതെ എഴുന്നേറ്റു ചെന്നു .

ഒരു അമ്മയും മകളും, “പ്രോഗ്രാമിനെക്കുറിച്ചു അറിയാൻ…” എന്റെ മുഖം കണ്ടാവണം മകൾ പാതിവഴിയിൽ നിർത്തി .  ഒഴിവുള്ള ഒരു മുറിയിലേക്ക് അവരെയിരുത്തി സ്വന്തം മുഖത്ത് ഞാൻ ഒരു ചിരി ചേർത്തൊട്ടിച്ചുവെച്ചു .  “ആദ്യം എനിക്ക് നിങ്ങളുടെക്കുറിച്ചുള്ള ചില വിവരങ്ങൾ വേണം , എന്നാലേ എലിജിബിൾ ആണോയെന്ന് പറയാനാവൂ “.  

ആശ്വാസഭാവത്തിൽ മകൾ പറഞ്ഞു, “അമ്മയ്ക്ക് ഇംഗ്ലീഷ് അത്ര പെട്ടെന്ന് മനസ്സിലാവില്ല, അത് കൊണ്ട് ഞാൻ പരിഭാഷപ്പെടുത്തിക്കൊടുത്തോട്ടേ ?”. “എത്ര അംഗങ്ങളുണ്ട് വീട്ടിൽ?” അറിയാവുന്ന ഇംഗ്ലീഷിൽ മുഖത്ത് ഒരു പുഞ്ചിരിയോടെ  അവർ പറഞ്ഞു , “ഭർത്താവും അഞ്ചു  മക്കളും. എനിയ്ക്ക്  പെട്ടെന്നൊരു ജോലി വേണം, അതിനു വേണ്ട ഒരു ട്രെയിനിംഗ് ആണ് വേണ്ടത്”.

സാധാരണയായി ഈ ഓഫീസ് തേടിവരുന്നവരുടെ ആവശ്യങ്ങൾ പലതാണ് . ഒട്ടനവധി സ്വപ്നങ്ങളുമായി ക്യാനഡയിലോട്ടു കുടിയേറി ഒടുവിൽ വഴിമുട്ടുമ്പോൾ വന്നെത്തുന്നവരാണ് ഭൂരിഭാഗവും . നല്ല വിദ്യാഭ്യാസവുമായി വന്ന്  എങ്ങനെ കനേഡിയൻ അവസരങ്ങൾ ഉപയോഗപ്പെടുത്താം എന്നറിയാൻ വരുന്നവരുമുണ്ട് .  ഇത് രണ്ടുമല്ലാതെ എങ്ങനെ ഗവണ്മെന്റിന്റെ  ആനുകൂല്യങ്ങൾ മാത്രമുപയോഗിച്ചു സുഖമായി ജീവിക്കാം എന്നതിൽ ഗവേഷണം  നടത്തുന്ന അതിബുദ്ധിമാന്മാരുമുണ്ട് .

വരുന്നവർ ഏതുവിഭാഗത്തിൽപ്പെടുന്നുവെന്നു എളുപ്പത്തിൽ മനസ്സിലാക്കാനുള്ള ചില നുറുങ്ങുവിദ്യകൾ നമ്മുടെ കയ്യിലും റെഡിയാണ് .

“കുട്ടികളുടെ പ്രായം , ഭർത്താവിന്റെ വരുമാനം, ഇതൊക്കെ അറിയണം ” വിവരങ്ങൾ ബുക്കിലേക്ക് എഴുതുന്നതിനിടയിൽ തലയുയർത്താതെ ഞാൻ പറഞ്ഞു .

 “അച്ഛൻ സുഖമില്ല , വീൽ ചെയറിലാണ് , കഴിഞ്ഞ എട്ടു വർഷമായി”, മകളുടെ മറുപടികേട്ട് സ്തബ്ധയായി ഞാൻ മുഖമുയർത്തി.

 അവളെ ഒന്ന് തലോടി  അമ്മ ബാക്കി പറഞ്ഞു , “മൂത്തതു രണ്ടും ആൺകുട്ടികളാണ്, 22 വയസ്സ് , ഇരട്ടകളാണ്. അടുത്ത മോൾക്ക് 17 വയസ്സ് , ഇവൾക്ക് 15. ഇവളുടെ ഇളയത് മോനാണ് 12 വയസ്സ് “.

“കുട്ടികൾ ആരെങ്കിലും ജോലി ചെയ്യുന്നുണ്ടോ?” മുഖത്തെ പുഞ്ചിരിക്ക് ഒട്ടും മങ്ങലേൽക്കാതെ അവർ പറഞ്ഞു , “മൂത്ത രണ്ടാണ്മക്കളും മോളും ജന്മനാ ബധിരരും മൂകരുമാണ് . ഇവൾ പത്താം ക്‌ളാസ്സിൽ പഠിക്കുന്നു , ഇവളുടെ ഇളയത് ശരീരം ഒരു വശം തളർന്നു വീൽച്ചെയറിലാണ് , എങ്കിലും സ്പെഷ്യൽ സ്കൂളിൽ പോകുന്നുണ്ട്. “

അവരുടെ വാക്കുകൾ കേട്ട് എനിക്ക് നെഞ്ചിൽ എന്തോ വന്നു തടഞ്ഞു ശ്വാസം മുട്ടുന്നതുപോലെ തോന്നി, പേന താഴെ വച്ച് ഞാൻ ആ അമ്മയെ നോക്കി , അവരുടെ മുഖത്തെ  പുഞ്ചിരിക്ക് ഒട്ടും മങ്ങലില്ല . ആ പെൺകുട്ടി ജനലിലൂടെ ദൂരേക്ക്‌ നോക്കിയിരിക്കുന്നു .

“നിങ്ങൾ എങ്ങനെ….”.  ഞാൻ മുഴുമിപ്പിച്ചില്ല. നിലയില്ലാത്തൊരു സമുദ്രത്തിൽ പ്പെട്ട ഒരു തോണിയിലെ യാത്രക്കാരെപ്പോലെ അവർ തോന്നിച്ചു.

“ഭർത്താവ് ട്രക്ക് ഡ്രൈവർ ആയിരുന്നു , സന്തോഷമായും സ്വസ്ഥമായുമാണ് ജീവിച്ചു പോന്നത്. വൈകല്യവുമായി മൂത്ത രണ്ടുകുട്ടികൾ ഉണ്ടായപ്പോൾ ഞാൻ വളരെ സങ്കടപ്പെട്ടു.പക്ഷേ അദ്ദേഹം പറഞ്ഞത് നോക്കുമെന്നുറപ്പുള്ള നല്ല മനസ്സുള്ളവർക്കേ ദൈവം ഇത്തരം കുട്ടികളെ കൊടുക്കൂ എന്നാണ് . അടുത്ത കുട്ടികൂടി അങ്ങനെയായപ്പോഴും അദ്ദേഹം തളർന്നില്ല. “

“പിന്നീടാണ് ഇവളുണ്ടായത് . അന്ന് ഞങ്ങൾ വളരെയേറെ സന്തോഷിച്ചു .  ജീവിതത്തിൽ പ്രതീക്ഷിക്കുവാൻ എന്തെങ്കിലുമൊക്കെ ഉണ്ടെന്നു തോന്നിത്തുടങ്ങി . പിന്നീട് മോനുണ്ടായപ്പോൾ,  അവന്റെ കരച്ചിൽ കേട്ടപ്പോൾ വീണ്ടും ദൈവത്തിനു നന്ദി പറഞ്ഞു. പക്ഷേ തൊട്ടടുത്തദിവസ്സം കുഞ്ഞിനെ പരിശോധിക്കാനെത്തിയ ഡോക്ടർ അതിനു ശേഷം മുറിയിലേക്ക് വിളിപ്പിച്ചു ഭർത്താവിനോട് സംസാരിച്ചു . തിരികെയെത്തിയ അദ്ദേഹം എന്റെ കൈ പിടിച്ചു , വീണ്ടും നമ്മൾ നന്മയുള്ളവരാണെന്ന് ദൈവം തീർച്ചപ്പെടുത്തിയിരിക്കുന്നു. മോൻ ഒരിക്കലും എഴുന്നേറ്റു നടക്കില്ല “.

അൽപ്പനിമിഷത്തേക്കു അവർ കണ്ണുകൾ അടച്ചു, സെക്കൻഡുകൾ നീണ്ട ഒരു മൗനം വെടിഞ്ഞു വീണ്ടും  തുടർന്നു  . “ആദ്യത്തെ കുറച്ചുദിവസങ്ങൾക്കു ശേഷം ഞാൻ എന്നെത്തന്നെ ബോധ്യപ്പെടുത്തി . എന്റെ മക്കളാണിവർ, എന്റെ ജീവന്റെ അംശങ്ങൾ , എന്ത് കുറവുണ്ടായാലും അവർ എന്റേതാണ്.”

“നിങ്ങളുടെ ഭർത്താവിന് എന്തു പറ്റി ?” ചോദിക്കുന്നത് ശരിയാണോയെന്ന സംശയം പോലും തോന്നാതെ  ഉള്ളിലെ പിടച്ചിൽ പുറത്തേക്കു വന്നുപോയി  .

“ഉറങ്ങിപ്പോയതാണ് , ഡ്രൈവിങ്ങിനിടയിൽ.  തലേദിവസം മോന് നല്ല സുഖമില്ലായിരുന്നു , വല്ലാത്ത കരച്ചിലായിരുന്നു . രാത്രിമുഴുവൻ അവനെക്കൊണ്ടു നടന്നു , എന്നോട് ഉറങ്ങിക്കൊള്ളാൻ പറഞ്ഞു അദ്ദേഹം ഉണർന്നിരുന്നു . അടുത്തദിവസം ഒരു ദീർഘദൂര ഓട്ടമുണ്ടായിരുന്നു  . ഒരു നിമിഷത്തെ കണ്ണടയ്ക്കൽ…. എന്നെ താങ്ങിനിർത്തിയ കൈകൾ തളർന്നുവീണു . ഒരു രാത്രികൊണ്ട് എന്റെ ജീവിതം വലിയൊരു നടുക്കയത്തിലേക്ക് …. “
“… പക്ഷേ, ആസ്പത്രിയിൽ നിന്നും അദ്ദേഹത്തെ വീട്ടിലേക്കെത്തിച്ചപ്പോൾ  ഞാൻ തീരുമാനിച്ചിരുന്നു ,ഇതാണ് ജീവിതം , എനിക്ക് തിരുത്താനോ മാറ്റിയെഴുതാനോ സാധിക്കാത്ത എന്റെ ജീവിതം. ഇനി കരയില്ല ഞാൻ. കാരണം ദൈവം വീണ്ടും എന്നെ തിരഞ്ഞെടുത്തുകഴിഞ്ഞിരിക്കുന്നു ” അവർ പറഞ്ഞുനിർത്തി .

അവർ കാണാതെ മേശപ്പുറത്തിരുന്ന ടിഷ്യു പേപ്പർ വലിച്ചെടുക്കാൻ ഞാൻ ഒരു ശ്രമം നടത്തി. ഭാവഭേദമില്ലാതെ എന്റെ നേരെ  പേപ്പർ നീട്ടി അവർ തുടർന്നു , “ഭർത്താവിനു കിട്ടിക്കൊണ്ടിരിക്കുന്ന ഗവണ്മെന്റ് സഹായം കുറഞ്ഞുവരികയാണ് . കുട്ടികൾക്കുണ്ടായിരുന്ന ഹോം സ്കൂളിംഗ് നിർത്തിയിരിക്കുകയാണ് . ഇവളും ഇളയ മോനും മാത്രം സ്കൂളിൽ പോകുന്നുണ്ട് . നല്ല സാമ്പത്തിക ബുദ്ധിമുട്ടുണ്ട് . രണ്ടുദിവസ്സം ക്ലീനിംഗ് ജോലിക്കു പോകുന്നുണ്ട് , പക്ഷേ അത് മതിയാകുന്നില്ല . അതുകൊണ്ടാണ് . നിങ്ങൾക്കു സഹായിക്കാൻ കഴിയുമെങ്കിൽ….”

“ഞാൻ ശ്രമിക്കാം “ഉള്ളിൽതട്ടിത്തന്നെയാണ്  പറഞ്ഞത്. വിവരങ്ങൾ ശേഖരിച്ചു മീറ്റിംഗ് മതിയാക്കി ഞാൻ എഴുന്നേറ്റു. അവരെ ചേർത്തു നിർത്തിക്കൊണ്ടു പറഞ്ഞു  “നിങ്ങൾ ഒരു അത്ഭുതമാണ്. ഇങ്ങനെ പുഞ്ചിരിക്കുവാൻ എങ്ങനെ കഴിയുന്നു ?”

മകളെ ചേർത്തു നിർത്തി അവർ പറഞ്ഞു , “എന്റെ മക്കളാണ് എന്റെ ശക്തി. ഒരേ ഒരിടത്തേ ഞാൻ തളർന്നുപോവൂ , കളിക്കൂട്ടുകാരനായി പിന്നീട്  ഭർത്താവായി മാറിയ അദ്ദേഹത്തിന്റെ കണ്ണിൽ നിന്നും ഇടയ്ക്കിടെ പൊഴിയുന്ന നീർത്തുള്ളികൾ കാണുമ്പോൾ..” നനവ് പടർന്ന കൺപീലികൾ തുടച്ചു.

അവർ ബാഗിൽ നിന്നും ഒരു സർട്ടിഫിക്കറ്റ് എടുത്തു , “എനിക്ക് കിട്ടിയ അവാർഡാണ് ,  ഇമിഗ്രന്റ്‌സ് ഏജൻസിയിൽ നിന്നും.”
ഞാൻ ആ പേപ്പർ വാങ്ങി നോക്കി , “”strongest mom ” അവാർഡ് .

ചിരിച്ചുകൊണ്ട് യാത്രപറഞ്ഞു ഇറങ്ങുന്ന  അവരെ ഒന്നു മുറുകെ കെട്ടിപ്പിടിക്കണമെന്നു എനിക്കു തോന്നി .  ആവശ്യങ്ങളുമായി എത്തുന്നവരോട് സംസാരിക്കുമ്പോൾ അവരുടെ സങ്കടങ്ങൾ മനസ്സിലേക്ക് എടുക്കരുതെന്നും അവർ പോയിക്കഴിയുമ്പോൾ നമ്മൾ നമ്മളിലേക്കുതന്നെ തിരിച്ചുവരണമെന്നും ഒക്കെയുള്ള ജോലിയുടെ ബാലപാഠങ്ങൾ ഞാൻ വീണ്ടും മറന്നുപോയി .

ട്രെയിനിൽ വീട്ടിലേക്ക് മടങ്ങവേ ഞാൻ ആലോചിക്കുകയായിരുന്നു, പലപ്പോഴും ജീവിതത്തിലെ അനുഗ്രഹങ്ങൾ മറന്നുപോകുമ്പോൾ ഇങ്ങനെ ചിലർ നടന്നു കയറിവന്ന് നമ്മളോട് വിളിച്ചുപറയുകയാണ് , “ഇങ്ങോട്ടു നോക്കൂ ” എന്ന് .

 അന്ന് രാത്രി കാർക്കശ്യങ്ങൾ മറന്നു ഞാനെന്റെ മക്കളുടെ ഉറങ്ങുന്ന കണ്ണുകളിൽ ഉമ്മ വെച്ചു. പരാതികളില്ലാതെ എന്റെ സുരക്ഷിതത്തിന്റെ നെഞ്ചിൽ മുഖം ചേർത്തുറങ്ങി

4 COMMENTS

  1. ജീവിതം നമ്മൾ കാണുന്നതിൽ നിന്നും വളരെ വ്യത്യസ്തമാണ്. നെഞ്ചുപിടയുമ്പോൾ ആ പിടച്ചിലൊടുങ്ങും മുൻപ് അടുത്തയാളെത്തും. അവസാനമില്ലാത്ത ജീവിത കഥകൾ.

  2. So many people around us, carry lives in so many different ways. This story ripped my heart! Why am I complaining? God bless this family ?

LEAVE A REPLY

Please enter your comment!
Please enter your name here