ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ആയുഷ്മാൻ ഭാരത് ആരോഗ്യപദ്ധതിക്കും സാമ്പത്തിക വളർച്ച ലക്ഷ്യമിട്ട് സ്വകാര്യ നിക്ഷേപത്തിനുമായി 175 കോടി ഡോളറിന്‍റെ (13,834.54 കോടി) വായ്പക്ക് ലോകബാങ്ക് അംഗീകാരം. ആകെ വായ്പയിൽ 100 കോടി ഡോളർ ആരോഗ്യമേഖലയിലേക്കും ബാക്കിയുള്ള 75കോടി ഡോളർ സ്വകാര്യ മേഖലയിലെ നിക്ഷേപമായി വികസന നയ വായ്പയായുമാണ് ലോകബാങ്ക് നൽകുക.
രാജ്യത്തെ പൊതുജനാരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യം വർധിപ്പിക്കുന്നതിനായി വായ്പത്തുക ഉപയോഗിക്കും. ആന്ധ്രപ്രദേശ്, കേരളം, മേഘാലയ, ഒഡിഷ, പഞ്ചാബ്, തമിഴ്നാട്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് മുൻഗണന.