ലോകത്ത് എച്ച്‌ഐവി പ്രതിരോധം മന്ദഗതിയിലാണെന്നും രോഗപ്രതിരോധവും ചികിത്സയും കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും ഐക്യരാഷ്ട്രസഭ. ലോകത്ത് ഒരുദിവസം 4,000ത്തോളം ആളുകള്‍ക്ക് എച്ച്ഐവി അണുബാധയുണ്ടാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. എയ്ഡ്സ് പ്രതിരോധം മന്ദഗതിയിലാകുന്നത് വലിയ അപകടമാണെന്നും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും യുഎന്‍എഐഡിഎസ് എക്സിക്യുട്ടീവ് ഡയറക്ടര്‍ വിന്നി ബയനിമ പറയുന്നു.

6,50,000 എയ്ഡ്സ് മരണങ്ങളാണ് 2021-ല്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. 2025 ആകുമ്പോള്‍ പ്രതിവര്‍ഷ രോഗികളുടെ എണ്ണം 370,000 ആക്കണമെന്നതായിരുന്നു ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളുടെ ലക്ഷ്യം. എന്നാല്‍ നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ 2025 ആകുമ്പോള്‍ പ്രതിവര്‍ഷം പുതിയ അണുബാധ കേസുകളുടെ എണ്ണം 1.2 ദശലക്ഷത്തിലധികമാവുമെന്ന് വിന്നി ബയനിമ മുന്നറിയിപ്പ് നല്‍കുന്നു.

യു.എന്നിന്റെ ഗ്ലോബല്‍ എച്ച്‌ഐവി റെസ്‌പോണ്‍സ് എന്ന പഠനത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുള്ളത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായുണ്ടായ കൊവിഡ് 19 പ്രതിസന്ധിയില്‍ എച്ച്ഐവിക്കെതിരായ പ്രതിരോധം കുത്തനെ ഇടിഞ്ഞുവെന്നാണ് പഠനം. കൃത്യമായ രോഗപ്രതിരോധത്തിലെ അപാകതകള്‍ മൂലം ദശലക്ഷക്കണക്കിന് ജീവനുകളാണ് അപകടത്തിലാകുന്നത്. കാനഡയിലെ മോണ്‍ട്രിയലില്‍ നടക്കുന്ന അന്താരാഷ്ട്ര എയ്ഡ്സ് കോണ്‍ഫറന്‍സിന് മുന്നോടിയായാണ് സാഹചര്യം വളരെ മോശമാണെന്ന് വ്യക്തമാക്കുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here