ജേ സി ജെ
ഞാൻ ജലബിന്ദു,
രണ്ടു വാതകങ്ങളുടെ
സ്ഫടികപ്രണയം.
പാരാവാരത്തിൽ
നുരയിൽ പതയിൽ
കരയിൽ തിരമാലയിൽ
ആഴിയുടെ അഗാധതയിൽ
ചുഴിയിൽ
ചരാചരങ്ങളുടെ ഉടൽവടിവിൽ
ചുറ്റിത്തിരിയുന്നവൻ.
ആകാശ സഞ്ചാരി.
മരുഭൂമിയിൽ മഴയായി
മലമുകളിൽ മഞ്ഞായി
കാടുകളെ ഈറനണിയിച്ചും
കാമുകഹൃദയങ്ങളിൽ
കുളിർ പകർന്നും സഞ്ചരിക്കുന്നു.
ഞാൻ കാണാത്ത നാടുകളില്ല.
ചെന്നണയാത്ത തീർഥങ്ങളില്ല.
എങ്കിലും ആ ജലപാതം
അതിന്റെ ഘോരാരവം
അത് കാണുവാൻ, അത് കേൾക്കുവാൻ
അതിലുൾച്ചേർന്നു താഴോട്ടു പതിക്കുവാൻ
വീണ്ടും വീണ്ടും കൊതിക്കുന്നു.
സഹസ്രാബ്ദങ്ങൾക്കു മുൻപാണ്
ഞാനവളെ കണ്ടതും, അത്ഭുതം കൊണ്ടാവിയായി തീർന്നതും,
എന്നിൽ ഒരു മഴവില്ല് വിരിഞ്ഞതും.
ഇന്ന് കാലത്തിൻറെ കരം
വീണ്ടും അവിടേക്ക് നയിക്കുന്നു.
ഒന്ന് കാണുക.
ലയം എന്തെന്നറിയുക.
തുള്ളിയായി, തുടമായി
തരംഗമായി.
ഒഴുക്കിന് വേഗം കൂടുന്നു.
ഹൃദയമിടിപ്പ് വർദ്ധിക്കുന്നു.
ആയിരം പെരുമ്പറകൾ
ഒന്നിച്ചു മുഴങ്ങുന്ന ഗംഭീരനാദം
അടുത്തടുത്ത് വരുന്നു.
അർദ്ധവൃത്താകൃതിയിൽ ഞങ്ങൾ
കരം കോർത്ത് അഗാധഗർത്തങ്ങളിലേക്ക്
കുതിച്ചു ചാടുന്നു.
പതനം ആനന്ദകരമാവുന്ന
അസുലഭ മുഹൂർത്തം.