ജേ സി ജെ

ഞാൻ ജലബിന്ദു,

രണ്ടു വാതകങ്ങളുടെ

സ്ഫടികപ്രണയം.

പാരാവാരത്തിൽ

നുരയിൽ  പതയിൽ

കരയിൽ തിരമാലയിൽ

ആഴിയുടെ അഗാധതയിൽ

ചുഴിയിൽ

ചരാചരങ്ങളുടെ ഉടൽവടിവിൽ

ചുറ്റിത്തിരിയുന്നവൻ.

ആകാശ സഞ്ചാരി.

മരുഭൂമിയിൽ മഴയായി

മലമുകളിൽ മഞ്ഞായി

കാടുകളെ ഈറനണിയിച്ചും

കാമുകഹൃദയങ്ങളിൽ

കുളിർ പകർന്നും സഞ്ചരിക്കുന്നു.

ഞാൻ കാണാത്ത നാടുകളില്ല.

ചെന്നണയാത്ത തീർഥങ്ങളില്ല.

എങ്കിലും ആ ജലപാതം

അതിന്റെ ഘോരാരവം

അത് കാണുവാൻ, അത് കേൾക്കുവാൻ

അതിലുൾച്ചേർന്നു താഴോട്ടു പതിക്കുവാൻ

വീണ്ടും വീണ്ടും കൊതിക്കുന്നു.

സഹസ്രാബ്ദങ്ങൾക്കു മുൻപാണ്

ഞാനവളെ കണ്ടതും, അത്ഭുതം കൊണ്ടാവിയായി തീർന്നതും,

എന്നിൽ ഒരു മഴവില്ല് വിരിഞ്ഞതും.

ഇന്ന് കാലത്തിൻറെ കരം

വീണ്ടും അവിടേക്ക് നയിക്കുന്നു.

ഒന്ന് കാണുക.

ലയം എന്തെന്നറിയുക.

തുള്ളിയായി, തുടമായി

തരംഗമായി.

ഒഴുക്കിന് വേഗം കൂടുന്നു.

ഹൃദയമിടിപ്പ് വർദ്ധിക്കുന്നു.

ആയിരം പെരുമ്പറകൾ

ഒന്നിച്ചു മുഴങ്ങുന്ന ഗംഭീരനാദം

അടുത്തടുത്ത് വരുന്നു.

അർദ്ധവൃത്താകൃതിയിൽ ഞങ്ങൾ

കരം കോർത്ത് അഗാധഗർത്തങ്ങളിലേക്ക്

കുതിച്ചു ചാടുന്നു.

പതനം ആനന്ദകരമാവുന്ന

അസുലഭ മുഹൂർത്തം.

 

ഉല്ലാസ നൗകകളിൽ വന്നണയുന്നവരുടെ

ആനന്ദ നിർഘോഷങ്ങളെ

വെല്ലുന്ന ഭേരി മുഴക്കി,

അതുല്യാനുഭൂതിയുടെ പെരുമഴയിൽ

അവരെ നനച്ചൂറ്റി.

പൊട്ടിച്ചിരിക്കുന്ന മുഖങ്ങളിലേക്ക്‌

ചിതറിത്തെറിച്ചും ചീറ്റിയടിച്ചും.

പതയായ്, പതഞ്ഞു പൊങ്ങും

ആഹ്ലാദമായ്.

ഹോ എന്തൊരനുഭവം!

വെള്ളച്ചാട്ടമുയർത്തിയ പുകമഞ്ഞിൽ

ഒരു മഴവിൽ വിരിയുന്നു.

അതിന്റെ ശ്രേണിയിൽ ഞാനുണ്ട്.

തീർത്ഥമാടാൻ വന്നവരെ,

ആനന്ദതീർഥത്തിൽ ആറാടുക.

ഞാൻ നിങ്ങളിൽ,

ജലപാതത്തിൽ,  മൂടൽ മഞ്ഞിൽ,

ഈ മാരിവില്ലിൻ മനോഹാരിതയിൽ,

ഈ തീരത്ത് വിരിയുന്ന പൂക്കളുടെ

ഇതളുകളിലും.

LEAVE A REPLY

Please enter your comment!
Please enter your name here