ജഗദീപ് ധന്‍കര്‍ ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതി. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബംഗാള്‍ ഗവര്‍ണറുമായിരുന്ന ജഗ്ദീപ് ധന്‍കര്‍ പ്രതിപക്ഷ സ്ഥാനാര്‍ഥിയായ മാര്‍ഗരറ്റ് ആല്‍വക്കെതിരെ അനായാസ ജയമാണ് നേടിയത്. ജഗ്ദീപ് ധന്‍കര്‍ 528 വോട്ട് നേടിയപ്പോള്‍ മാര്‍ഗരറ്റ് ആല്‍വക്ക് 182 വോട്ട് മാത്രമാണ് ലഭിച്ചത്. 92.94 ശതമാനം പോളിംഗ് നടന്ന തിരഞ്ഞെടുപ്പില്‍ ആകെയുള്ള 780 വോട്ടര്‍മാരില്‍ 725 പേര്‍ വോട്ട് രേഖപ്പെടുത്തി. ഇതില്‍ 710 വോട്ടുകള്‍ സാധുവായപ്പോള്‍ 15 വോട്ടുകള്‍ അസാധുവായി. അഞ്ചുമണിക്ക് പോളിംഗ് അവസാനിപ്പിച്ച് സീല്‍ ചെയ്ത ബാലറ്റ് പെട്ടികള്‍ തുറന്ന് ആറുമണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബംഗാള്‍ ഗവര്‍ണറുമായിരുന്ന ജഗ്ദീപ് ധന്‍കര്‍ നേരത്തെ തന്നെ വിജയം ഉറപ്പിച്ചിരുന്നു. അഞ്ഞൂറിലധികം വോട്ട് അദ്ദേഹത്തിന് ലഭിക്കുമെന്ന കണക്കു കൂട്ടല്‍ സത്യമാകുന്ന ഫലമാണ് പുറത്തു വന്നിട്ടുള്ളത്. 372 വോട്ടാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്. രാജ്യസഭയിലേയും ലോക്‌സഭയിലേയും നോമിനേറ്റ് ചെയ്യപ്പെട്ടവര്‍ ഉള്‍പ്പെടെയുള്ള എംപിമാര്‍ക്കാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അവകാശമുള്ളത്.

പാര്‍ലമെന്റിന്റെ അറുപത്തിമൂന്നാം നമ്പര്‍ മുറിയില്‍ ഒരുക്കിയ പോളിങ് ബൂത്തില്‍ രാവിലെ പത്ത് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് അഞ്ച് മണിക്കാണ് അവസാനിച്ചത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കിരണ്‍ റിജിജു അടക്കമുള്ളവര്‍ വോട്ട് രേഖപ്പെടുത്തി. ബിജെപി നേതാക്കളായ സണ്ണി ഡിയോളും സഞ്ജയ് ധോത്രേയും ആരോഗ്യപരമായ കാരണങ്ങളാല്‍ വോട്ട് ചെയ്തില്ല. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. എന്നാല്‍ സുവേന്ദു അധികാരിയുടെ പിതാവ് ശിശിര്‍ അധികാരിയും ദിബ്യേന്ദു അധികാരിയും വോട്ട് ചെയ്തു. 34 ടിഎംസി എംപിമാര്‍ വോട്ട് ചെയ്തില്ല.

ലോക്‌സഭയിലും രാജ്യസഭയിലുമായി ആകെ 788 സീറ്റുകളുണ്ടെങ്കിലും രാജ്യസഭയില്‍ 8 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. എട്ട് സീറ്റുകളില്‍ നാലെണ്ണം ജമ്മു കശ്മീരില്‍ നിന്നുള്ളവരും മൂന്ന് പേര്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരും ത്രിപുരയില്‍ നിന്ന് ഒരു സീറ്റും ഒഴിഞ്ഞുകിടക്കുന്നു. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ നിന്നും ഭിന്നമായി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഓരോ വോട്ടറുടെയും വോട്ട് മൂല്യം ഒന്നാണ്. രഹസ്യ ബാലറ്റ് ആണ് ഉപയോഗിക്കുന്നത്. ഓപ്പണ്‍ വോട്ട് സംവിധാനം ഉണ്ടാകില്ല. അതിനാല്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് പേപ്പര്‍ ഒരു കാരണവശാലും ആരെയും കാണിക്കാനും അനുവാദമില്ല. നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ഈ മാസം 10ന് അവസാനിക്കും. പുതിയ ഉപരാഷ്ട്രപതി 11നു സ്ഥാനമേല്‍ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here