ന്യൂഡൽഹി: ക്രമസമാധാനം സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുറ്റകൃത്യങ്ങൾ തടയുക എന്നത് ഒരു സംസ്ഥാനത്തിനെ മാത്രം ബാധിക്കുന്ന വിഷയമില്ല. സംസ്ഥാനങ്ങൾ കടന്നും രാജ്യങ്ങൾ കടന്നും കുറ്റകൃത്യങ്ങൾ വ്യാപിക്കുന്നു. കുറ്റവാളികൾ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുകയാണ്. ഇത് തടയാൻ കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികളുമായി എല്ലാ സംസ്ഥാനങ്ങളും സഹകരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഹരിയാനയിലെ സുരജ്കുണ്ഡിൽ നടക്കുന്ന സംസ്ഥാനങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ ദ്വിദിന ചിന്തൻ ശിബിരത്തിൽ സംസാരിക്കുകയായിരുന്നു മോദി. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും പോലീസ് യൂണിഫോം ഏകീകരിക്കണമെന്നും മോദി പറഞ്ഞു. ഒരു രാജ്യം ഒരു യൂണിഫോം എന്നതാവണം മുദ്രാവാക്യം. കൊവിഡ് കാലത്ത് പോലീസ് സേനയുടെ പ്രശസ്തി ഉയർന്നു. സ്വന്തം ജീവൻ പണയപ്പെടുത്തിയും ദുരിതബാധിതരെ സഹായിക്കുകയായിരുന്നു അവർ. പോലീസിനെ കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാടിൽ ഗുണപരമായിട്ടുള്ള മാറ്റങ്ങൾ വേണം. ഇതിന് ഭരണ നേതൃത്വം ഇടപെടണമെന്നും പോലീസ് പറഞ്ഞു.

 

സാങ്കേതികവിദ്യ വളരുന്നതിനനുസരിച്ച് കുറ്റകൃത്യങ്ങളും വ്യത്യാസപ്പെടുകയാണ്. അതുകൊണ്ട് ക്രമസമാധാനം പരിപാലിക്കുന്നതിൽ സംസ്ഥാന-കേന്ദ്ര ഏജൻസികൾ ഏകോപനത്തോടെ പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്. സാധാരണക്കാരുടെ സുരക്ഷയ്ക്ക് അനുയോജ്യമായി വേണം പ്രവർത്തിക്കാൻ. 5ജിയുടെ വരവോടെ കുറ്റകൃത്യങ്ങൾ വർധിക്കാനുളള സാധ്യതയുണ്ട്. അതിനാൽ ഇതിനെ ചെറുക്കാൻ അന്വേഷണ ഏജൻസികൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും സെെബർ സുരക്ഷയിൽ ജാഗരൂകരായിരിക്കണമെന്നും മോദി പറഞ്ഞു. അതേസമയം പ്രധാനമന്ത്രി വിളിച്ചു ചേർത്ത ചിന്തൻ ശിബിരത്തിന്റെ രണ്ടാം ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കാതെ വിട്ടുനിന്നു. ഡൽഹി കേരള ഹൗസിലാണ് മുഖ്യമന്ത്രി ഉളളത്. മുഖ്യമന്ത്രിമാരായ മമത ബാനർജി, അശോക് ഗെലോട്ട്, ഭൂപേഷ് ഭഖേൽ, നിതീഷ് കുമാർ, എം കെ സ്റ്റാലിൻ, നവീൻ പട്‍നായിക്ക് എന്നിവർ യോഗത്തിൽ നിന്ന് വിട്ടു നിന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here