വിര്‍ജിനിയയിലെ ചെസപീക്കിലുള്ള സ്റ്റോറില്‍ കയറി ജീവനക്കാരെ വെടിവെച്ചുകൊന്നത് സഹപ്രവര്‍ത്തകനെന്ന് പോലീസ്. പന്ത്രണ്ട് വര്‍ഷമായി വാള്‍മാര്‍ട്ടില്‍ ജോലി ചെയ്യുന്ന ആന്ദ്രേ ബിങ് എന്ന 31കാരനാണ് സഹപ്രവര്‍ത്തകരായ അഞ്ചു പേരെ വെടിവച്ചു കൊന്ന ശേഷം സ്വയം ജീവനൊടുക്കിയത്. ചൊവാഴ്ച വൈകിട്ടത്തെ ഷിഫ്റ്റ് ആരംഭിക്കും മുന്‍പ് വാള്‍മാര്‍ട്ടിന്റെ വിശ്രമമുറിയില്‍ കയറി കൊല്ലാനുള്ളവരെ ബിങ് തിരഞ്ഞിരുന്നുവെന്ന് സാക്ഷി ജെസീക്ക വില്‍സവ്‌സ്‌കി പറഞ്ഞു.
വെടിയേറ്റ് മരിച്ചു കിടക്കുന്നവരെ വീണ്ടും വെടിവച്ചു അവര്‍ മരിച്ചെന്നു ബിങ്ങ് ഉറപ്പാക്കിയിരുന്നു. ദൃക്‌സാക്ഷികളിലൊരാളായ ജെസീക്ക വില്‍സവ്‌സ്‌കി വാള്‍മാര്‍ട്ടില്‍ ചേര്‍ന്നിട്ടു അഞ്ചു ദിവസമേ ആയിരുന്നുള്ളൂ. വെടിയൊച്ചയ്ക്കിടെ ജെസീക്ക മേശയ്ക്കടിയില്‍ ഒളിച്ചപ്പോള്‍ ജെസി വീട്ടില്‍ പോവുക എന്ന് ബിങ്ങ് പറഞ്ഞുവെന്നും അപ്പോള്‍ത്തന്നെ താന്‍ ഇറങ്ങിയോടിയെന്നും അവര്‍ പറയുന്നു.
ബിങിന്റെ വീട്ടിലെ വേസ്റ്റ്ബിന്നില്‍ നിന്നു കൊല്ലാന്‍ ഉദ്ദേശിച്ചവരുടെ പട്ടിക കിട്ടിയെന്നു ഡെയ്‌ലി മെയില്‍ പറയുന്നു. റ്റൈനെക ജോണ്‍സണ്‍(22), ബ്രയാന്‍ പെന്‍ഡെല്‍റ്റണ്‍ (38), കെല്ലി പൈല്‍ (52), ലോറെന്‍സോ ഗാംബിള്‍ (43), റാന്‍ഡി ബ്‌ളെവിന്‍സ് (70) എന്നിവരെയാണ് ബിങ് വധിച്ചത്. ആറു പേര്‍ പരുക്കുകളോടെ ആശുപത്രിയിലുണ്ട്. ചില സഹപ്രവര്‍ത്തകര്‍ തന്നെ ദ്രോഹിക്കുന്നുവെന്നു ബിങ് നേരത്തേ പരാതിപ്പെട്ടിരുന്നു. അടുത്തിടെ ജോലിയില്‍ ചില മാറ്റങ്ങളുണ്ടായതും അയാളില്‍ രോഷമുണ്ടാക്കിയിരുന്നു.