വിര്‍ജിനിയയിലെ ചെസപീക്കിലുള്ള വാള്‍മാര്‍ട്ട് സ്റ്റോറില്‍ ശനിയാഴ്ച ആറു സഹപ്രവര്‍ത്തകരെ വെടിവച്ചു കൊന്ന ആന്ദ്രേ ബിങ്ങിന്റെ ആത്മഹത്യാക്കുറിപ്പ് പോലീസിന് ലഭിച്ചു. സഹപ്രവര്‍ത്തകര്‍ തന്നെ മനുഷ്യമാംസം തിന്നുന്ന കഥാപാത്രത്തിന്റെ പേരിട്ടു വിളിച്ചുവെന്ന് ആന്ദ്രേ ബിങ്ങ് എഴുതി. ‘എന്നെ പരിഹസിച്ചു അവര്‍ പറഞ്ഞതു ഞാന്‍ ജെഫ്രി ഡാമര്‍ ആണെന്നാണ്. ക്ഷമിക്കുക, ഞാന്‍ ഇതൊന്നും ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നില്ല. പക്ഷെ എന്നെ നയിക്കുന്നത് സാത്താനാണ്. ആരെയും കൊല്ലാന്‍ ഞാന്‍ ആലോചിച്ചിരുന്നില്ല.
എന്നെ അറിഞ്ഞാല്‍ നിങ്ങള്‍ക്കു മനസിലാവും, ലോകത്തു ഏറ്റവും സ്‌നേഹിക്കപ്പെടാവുന്ന മനുഷ്യരില്‍ ഒരാളാണ് ഞാന്‍. എന്നാല്‍ അവര്‍ എന്നെ മനസിലാക്കാന്‍ ശ്രമിച്ചില്ല. ഒരു ഭാര്യ വേണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ നടന്നില്ല. എനിക്ക് അതിനുള്ള അര്‍ഹത ഇല്ല. കുറിപ്പില്‍ ബിങ്ങ് എഴുതി. കാന്‍സര്‍ ബാധിച്ച ഒരു സഹപ്രവര്‍ത്തകനെ വെറുതെ വിടാന്‍ തീരുമാനിച്ചതിന്റെ കാരണം തന്റെ അമ്മ കാന്‍സര്‍ ബാധിച്ച് മരിച്ചതിനാലാണെന്നും കുറിപ്പിലുണ്ട്.
ബിങ്ങിനു മനോരോഗ ചരിത്രമുണ്ടെന്നു 2017ല്‍ അയാളുടെ സഹോദരന്‍ പെര്‍വിസ് ബിങ് ഫേസ്ബുക്കില്‍ എഴുതിയിരുന്നു. മരണക്കുറിപ്പില്‍ ബിങ് തന്നെ അത് സൂചിപ്പിക്കുന്നുണ്ട്. ഫോണില്‍ നടത്തിയ ഫോറന്‍സിക് പരിശോധനയിലാണു കത്ത് കണ്ടെടുത്തത്. കൂട്ടക്കൊല നടത്തിയ ദിവസം ബിങ് അടുത്തൊരു കടയില്‍ നിന്നു കൈത്തോക്കു വാങ്ങിയതായി പൊലീസിനു വിവരം കിട്ടി. ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്തതിനാല്‍ നിയമവിധേയമായാണു വാങ്ങിയത്.