കൊച്ചി: പി വി അൻവർ എം എൽ എയെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുന്നു. ബെൽത്തങ്ങടിയിലെ ക്വാറിയുടെ പേരിൽ 50 ലക്ഷം തട്ടിയെന്ന പരാതിയിലാണ് അൻവറിനെ ഇഡി ചോദ്യം ചെയ്യുന്നത്. ക്വാറി ബിസിനസിലെ കള്ളപ്പണ ഇടപാടിൽ ഇന്നലെയും അൻവറിനെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യല്ലിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം കൂട്ടാക്കിയില്ല. ചോദ്യങ്ങളോട് പ്രതികരിക്കാൻ സൗകര്യമില്ല എന്നായിരുന്നു എംഎൽഎയുടെ മറുപടി. ക്ഷോഭിച്ച അദ്ദേഹം ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തെക്കുറിച്ച് ചോദിച്ചറിയാനാണ് ഇഡി വിളിച്ചുവരുത്തിയത് എന്ന് പരിഹാസമുന്നയിക്കുകയും ചെയ്തു.
പത്ത് വർഷം മുൻപ് ക്വാറി വ്യവസായവുമായി ബന്ധപ്പെട്ട ആരോപണത്തിന്മേലാണ് പി വി അൻവറിനെ ഇഡിയുടെ കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. ക്വാറിയിലെ ക്രഷർ ബിസിനസിൽ പങ്കാളിയാക്കി ലാഭവിഹിതം പ്രതിമാസം എത്തിക്കാമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് 50 ലക്ഷം രൂപ കൈപ്പറ്റിയെന്നായിരുന്നു എംഎൽഎയ്ക്കെതിരായ പരാതി. ഇത് സംബന്ധിച്ച കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി പി വി അൻവറിന് എതിരായ റിപ്പോർട്ട് നേരത്തെ സമർപ്പിച്ചിരുന്നു. ഇതിനിടയിലാണ് നേരത്തെ രജിസ്റ്റർ ചെയ്ത കേസിൽ എംഎൽഎയെ ഇ ഡി മണിക്കൂറുകളോളം ചോദ്യം ചെയ്തത്.