ന്യൂഡൽഹി: ഡൽഹിയിൽ ലിവ് ഇൻ പങ്കാളി ശ്രദ്ധ വാൽക്കറെ കൊന്നകേസിൽ പ്രതിയായ അഫ്താബ് പൂനെവാലെക്കെതിരെ പൊലീസ് കുറ്റപത്രം തയാറാക്കി. 3000പേജുള്ള കുറ്റപത്രത്തിൽ 100 സാക്ഷികളുടെ മൊഴികളും ഇലക്ട്രോണിക്, ഫോറൻസിക് തെളിവുകളും ഉൾപ്പെടുന്നു.
കൂടാതെ, അഫ്താബിന്റെ കുറ്റസമ്മതവും നുണപരിശോധനാ ഫലവും ഫോറൻസിക് പമരിശോധനാ ഫലവും കുറ്റപത്രത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. കുറ്റപത്രം നിലവിൽ നിയമ വിദഗ്ധരുടെ പരിശോധനയിലാണ്.
കഴിഞ്ഞ വർഷം മെയ് 18നാണ് അഫ്താബ് പൂനെവാല പങ്കാളിയായ ശ്രദ്ധ വാൽക്കറെ ഡൽഹിയിലെ വാടക ഫ്ലാറ്റിൽ വെച്ച് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം 35 കഷ്ണങ്ങളാക്കി 300 ലിറ്റർ ഫ്രിഡ്ജിൽ സൂക്ഷിച്ചു. തുടർന്നുള്ള 18 ദിവസത്തോളം പുലർച്ചെ എഴുന്നേറ്റ് മൃതദേഹത്തിന്റെ വിവിധ ഭാഗങ്ങൾ ഡൽഹിയിൽ പലയിടങ്ങളിലായി നിക്ഷേപിച്ചു.
മൃതദേഹം മുറിക്കാനുളപയോഗിച്ച ഉപകരണങ്ങളും പലയിടങ്ങളിലായി ഉപേക്ഷിച്ചു. ഡൽഹിയിലെ കാട്ടിൽ നിന്ന് കണ്ടെത്തിയ എല്ല് ശ്രദ്ധയുടെതാണെന്ന് കഴിഞ്ഞമാസം നടത്തിയ ഡി.എൻ.എ പരിശോധനയിൽ വ്യക്തമായിരുന്നു.
യുവതിയുടെ പിതാവ് മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഒക്ടോബറിൽ മഹാരാഷ്ട്രയിൽ നൽകിയ പരാതിയാണ് കൊലപാതകം പുറത്തുകൊണ്ടുവന്നത്.