പി പി ചെറിയാന്‍

2018-ല്‍ മിനസോട്ടയില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസിലെ ആദ്യ എല്‍ജിബിറ്റി അംഗമായ ആന്‍ജി ക്രെയ്ഗ്, (ഡെമോക്രറ്റിക്), വ്യാഴാഴ്ച രാവിലെ വാഷിംഗ്ടണ്‍ ഡിസിയിലെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ എലിവേറ്ററില്‍ വച്ച് ആക്രമിക്കപ്പെട്ടതായി അവരുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. ആക്രമിയില്‍ നിന്ന് സ്വയം പ്രതിരോധിക്കുന്നതിനിടയില്‍ ആന്‍ജിക്കു നിസ്സാരമായി പരിക്കേല്‍ക്കുകയും ചെയ്തു.

പരുക്ക് ഗുരുതരമല്ലെന്ന് ചീഫ് ഓഫ് സ്റ്റാഫ് നിക്ക് കോ പറഞ്ഞു. അക്രമി ഓടി രക്ഷപ്പെട്ടെന്നും ആക്രമണം രാഷ്ട്രീയ പ്രേരിതമാണെന്നതിന് തെളിവില്ലെന്നും കോ പറഞ്ഞു. ക്രെയ്ഗ് തന്റെ കെട്ടിടത്തിന്റെ ലോബിയില്‍ വെച്ചാണ് സംശയിക്കുന്നയാളെ ആദ്യം കണ്ടത്. ‘അജ്ഞാതമായ ഒരു പദാര്‍ത്ഥത്തിന്റെ സ്വാധീനത്തില്‍ എന്നപോലെ അയ്യാള്‍ ക്രമരഹിതമായി പ്രവര്‍ത്തിച്ചു.’എന്നാണ് ആക്രമണത്തെക്കുറിച്ച് വിശദീകരിക്കുന്ന ഒരു മെട്രോപൊളിറ്റന്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് റിപ്പോര്‍ട്ട് പറയുന്നത്.

പിന്നീട് അക്രമി ആഞ്ജിയോടൊപ്പം ലിഫ്റ്റില്‍ പ്രവേശിച്ച് പുഷ്അപ്പ് ചെയ്യാന്‍ തുടങ്ങി. തുടര്‍ന്ന് താടിയില്‍ ഇടിക്കുകയും കഴുത്തില്‍ പിടിക്കുകയും ചെയ്തുവെന്നും എന്നാല്‍ ആന്‍ജി തന്റെ കയ്യിലുണ്ടായിരുന്ന ചൂടുള്ള കാപ്പി അക്രമിയുടെ നേരെ എറിഞ്ഞുവെന്നും പോലീസ് വരുന്നതിനു മുന്‍പ് അയാള്‍ രക്ഷപ്പെട്ടുവെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു

ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും എന്നാല്‍ ‘കോണ്‍ഗ്രസ് വനിതയെ അവരുടെ സ്ഥാനം കാരണമാണ് ലക്ഷ്യം വച്ചതെന്നതിന് ഒരു സൂചനയും ഇല്ല’ എന്ന് യുഎസ് ക്യാപിറ്റോള്‍ പോലീസ് വ്യാഴാഴ്ച ഒരു പ്രസ്താവനയില്‍ പറഞ്ഞു. 2021 ജനുവരി 6-ന് ക്യാപ്പിറ്റലിനു നേരെയുണ്ടായ ആക്രമണത്തിന് ശേഷം കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് അക്രമ ഭീഷണികള്‍ വര്‍ധിച്ചിട്ടുണ്ട്.

വ്യക്തിഗത സുരക്ഷയ്ക്കായി കൂടുതല്‍ ഫണ്ടിംഗിനായി നേതൃത്വത്തോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഭീഷണി അന്വേഷണങ്ങളുടെ എണ്ണം കഴിഞ്ഞ വര്‍ഷം കുറഞ്ഞുവെങ്കിലും ഭീഷണിയുടെ നിരക്ക് ‘ഇപ്പോഴും വളരെ ഉയര്‍ന്നതാണെന്ന് യുഎസ് ക്യാപിറ്റോള്‍ പോലീസ് ചീഫ് ടോം മാംഗര്‍ ജനുവരിയില്‍ പറഞ്ഞിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here