ആഷാ മാത്യു

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് രംഗത്തു വന്നിരിക്കുകയാണ് റിപ്പബ്ലിക്കന്‍ ലീഡറായ ഇന്ത്യന്‍ വംശജ നിക്കി ഹേലി. ട്വിറ്ററിലൂടെയാണ് സൗത്ത് കരോലിന മുന്‍ ഗവര്‍ണര്‍ കൂടിയായ നിക്കി ഹേലി തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. അമേരിക്കയുടെ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, ലൂസിയാന ഗവര്‍ണറായിരുന്ന ബോബി ജിന്‍ഡാല്‍ എന്നിവര്‍ക്കു ശേഷം പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ മത്സരിക്കുന്ന ഇന്ത്യന്‍ വംശജ എന്നൊരു വിശേഷണം കൂടി ഈ സ്ഥാനാര്‍ത്ഥിത്വത്തിനു ലഭിക്കും.

പഞ്ചാബ്കാരനായ അജിത് സിംഗ് റണ്‍ധാവയുടേയും രാജ് കൗറിന്റേയും മകളായ നിക്കിഹേലി അച്ഛന്‍ വഴി ലഭിച്ച ഇന്ത്യന്‍ പൈതൃകത്തെ എന്നും അഭിമാനത്തോടെ കരുതുന്ന വ്യക്തി കൂടിയാണ്. ഇന്ത്യയില്‍ നിന്ന് കുടിയേറിയ മാതാപിതാക്കളുടെ മകളാണെന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നാണ് നിക്കിഹേലിയുടെ എപ്പോഴത്തേയും നിലപാട്. വൈസ് പ്രസിഡന്റായ കമലാ ഹാരിസ് ഇന്ത്യന്‍ വംശജയാണെന്ന വസ്തുത പ്രചരണ സമയത്ത് മാധ്യമങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നുവെങ്കിലും കമലാഹാരിസ് സ്വമേധയാ ഇക്കാര്യം അഭിമാനത്തോടെ ചൂണ്ടിക്കാട്ടുന്ന സന്ദര്‍ഭങ്ങള്‍ വിരളമായിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് നിക്കിഹേലി തന്റെ ഇന്ത്യന്‍ പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നതിന് പ്രാധാന്യമേറുന്നത്.

ട്രംപ് ഭരണകൂടത്തില്‍ ഇന്ത്യന്‍ വംശജരില്‍ ഏറ്റവും ഉയര്‍ന്ന പദവി വഹിച്ചയാളാണ് നിക്കി ഹേലി. നേരത്തേ ട്രംപ് മത്സരിക്കാനുണ്ടെങ്കില്‍ താന്‍ സ്ഥാനാര്‍ത്ഥിയാവില്ലെന്ന് നിലപാട് സ്വീകരിച്ചിരുന്നുവെങ്കിലും അത് തിരുത്തിക്കൊണ്ടാണ് നിക്കിഹേലി ഇപ്പോള്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിരിക്കുന്നത്. യുഎന്നിലെ അംബാസിഡറാക്കി തന്റെ രാഷ്ട്രീയ ഉയര്‍ച്ചയ്ക്ക് കാരണക്കാരനായ ട്രംപിനെ വെല്ലുവിളിച്ചുകൊണ്ടാണ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിരിക്കുന്നതെന്ന ആരോപണങ്ങള്‍ ഉയരുമ്പോള്‍ പുതിയ തലമുറയിലെ നേതൃത്വമാണ് അമേരിക്കയ്ക്ക് ഇനി വേണ്ടതെന്നായിരുന്നു നിക്കിഹേലിയുടെ മറുപടി. സമീപ വര്‍ഷങ്ങളില്‍ വഴിതെറ്റിപ്പോയ ഒരു പാര്‍ട്ടിയെയും രാജ്യത്തെയും പുനരുജ്ജീവിപ്പിക്കാന്‍ കഴിയുന്ന ഒരു മാറ്റക്കാരിയാകും താനെന്നും നിക്കിഹേലി പറഞ്ഞു.

51കാരിയായ നിക്കിഹേലി 2017 മുതല്‍ 2018 വരെ യുഎന്നില്‍ യുഎസ് അംബാസിഡറായിരുന്നു. അതിനു മുമ്പ് ആറു വര്‍ഷത്തോളം സൗത്ത് കരോലിന ഗവര്‍ണറായിരുന്നു. 39ാം വയസ്സില്‍, 2011 ജനുവരിയില്‍ അധികാരമേറ്റപ്പോള്‍ യുഎസിലെ ഏറ്റവും പ്രായം കുറഞ്ഞ ഗവര്‍ണറായിരുന്നു. സൗത്ത് കരോലിനയുടെ ആദ്യ വനിതാ ഗവര്‍ണറായുള്ള ചരിത്രവും നിക്കി സൃഷ്ടിച്ചിരുന്നു. സൗത്ത് കരോലിനയില്‍ ജനിച്ചു വളര്‍ന്ന നിക്കിഹേലി ലോകത്തെ ഏറ്റവും ശക്തമായ രാജ്യമായ അമേരിക്കയിലാണ് താന്‍ വിശ്വസിക്കുന്നതെന്നും രാജ്യത്തെ കൂടുതല്‍ ശാക്തീകരിക്കുകയെന്നത് തന്റെ അഭിമാനവും ലക്ഷ്യവുമാണെന്നും പറഞ്ഞു.

വെളുപ്പോ, കറുപ്പോ എന്നുള്ളതല്ല താന്‍ വ്യത്യസ്ഥയാണെന്നും രാജ്യത്തിന്റെ സമ്പദ് രംഗം വീണ്ടെടുക്കുന്നതിനും അതിര്‍ത്തികള്‍ സുരക്ഷിതമാക്കുന്നതിനും രാജ്യത്തെ കരുത്തുറ്റതാക്കുന്നതിനും മാറ്റങ്ങള്‍ ആവശ്യമാണെന്നും സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച ശേഷം നിക്കിഹേലി പ്രതികരിച്ചു. താന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ടെങ്കില്‍ അത് ബൈഡന് എതിരായിട്ടായിരിക്കുമെന്നും ഒരു കാരണവശാലും ബൈഡന് രണ്ടാമതൊരു അവസരം അനുവദിച്ചുകൂട എന്നും പ്രതികരണത്തില്‍ അവര്‍ കൂട്ടിച്ചേര്‍ത്തു.

നിക്കി ഹേലി വിജയിക്കുകയാണെങ്കില്‍ അത് ഇന്ത്യക്കാര്‍ക്ക് എക്കാലവും അഭിമാനിക്കാന്‍ വക നല്‍കുന്ന കാര്യമാണെന്ന് നാല് പതിറ്റാണ്ടായി അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ബിസിനസ്‌കാരന്‍ കൂടിയായ വിന്‍സെന്റ് ഇമ്മാനുവല്‍ പറഞ്ഞു. അമേരിക്കയിലെ രാഷ്ട്രീയ പ്രവര്‍ത്തകരുമായി നല്ല ബന്ധം സൂക്ഷിക്കുന്ന വിന്‍സെന്റ് ഇമ്മാനുവല്‍, നിക്കി ഹേലിയുടെ വിജയം അനിവാര്യമാണെന്നും അവരുമായുള്ള കൂടിക്കാഴ്ച വളരെ ഹൃദ്യമായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. ഡോ. എംവി പിള്ളയുടെ ക്ഷണം സ്വീകരിച്ചാണ് താന്‍ നിക്കി ഹേലിയെ സന്ദര്‍ശിച്ചത്. അവര്‍ തങ്ങളെ സ്വീകരിച്ചതും സമയം ചിലവഴിച്ചതും വളരെ സ്നേഹത്തോടും വിനയത്തോടുമായിരുന്നുവെന്നും വിന്‍സെന്റ് ഇമ്മാനുവല്‍ അനുസ്മരിച്ചു.

വിന്‍സെന്റ് ഇമ്മാനുവല്‍ നിക്കി ഹേലിയോടൊപ്പം

അതേസമയം സ്ഥാനാര്‍തഥിത്വം പ്രഖ്യാപിച്ചു രംഗത്തു വന്നുവെങ്കിലും ഡൊണാള്‍ഡ് ട്രംപ് ശക്തനായ എതിരാളിയായി നിലനില്‍ക്കുന്നിടത്തോളം നിക്കിഹേലിയുടെ വിജയസാധ്യത തുലോം പരിമിതമായിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. മത്സര രംഗത്ത് ട്രംപ് ഇല്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ വിജയത്തിന് നിക്കിഹേലിയുടേതല്ലാതെ മറ്റൊരു പേര് കേള്‍ക്കാനിട വരില്ലായിരുന്നുവെന്നും വിലയിരുത്തലുകളുണ്ട്. നിക്കിയെ കൂടാതെ ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍, ഡിസാന്റിസ്, മുന്‍ പ്രസിഡന്റ് മൈക്ക് പെന്‍സ്, സൗത്ത് കരോലീനയില്‍ നിന്നുള്ള യു എസ് സെനറ്റര്‍ ടിം സ്‌കോട്ട്, ന്യൂം ഹാംഷെയറില്‍ നിന്നുള്ള ഗവര്‍ണര്‍ ക്രിസ് സുനുനു എന്നിവരും മത്സരിക്കുമെന്ന വിവരമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here