ജെയിംസ് കൂടല്‍ (ചെയര്‍ മാന്‍, ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്, യുഎസ്എ)

അടഞ്ഞുകിടക്കുന്ന വീടുകള്‍ നമുക്ക് ബാദ്ധ്യതയാകുമോ? സംസ്ഥാന ബഡ്ജറ്റിലെ പരാമര്‍ശം കേരളത്തില്‍ സ്വന്തമായി വീടുള്ള ആരെയും ഞെട്ടിപ്പിക്കുന്നതാണ്. ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്തുമെന്നാണ് സംസ്ഥാന ബഡ്ജറ്റില്‍ പറയുന്നത്. ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ സ്ഥലംമാറ്റത്തിനിടെയിലോ ജോലി മാറ്റത്തിനിടയിലോ വീടുമാറി താമസിക്കേണ്ടി വന്നാല്‍ മലയാളി അനുഭവിക്കേണ്ടിവരുമെന്നാണ് ബഡ്ജറ്റ് പറഞ്ഞുവയ്ക്കുന്നത്. അടഞ്ഞുകിടക്കുന്ന വീടുകള്‍ക്കും ഫ്ളാറ്റുകള്‍ക്കും നികുതി നല്‍കേണ്ടി വരുമെന്ന് വിവരം ഏറെ ഞെട്ടിക്കുന്നത് പ്രവാസികളെയാണ്.

പാര്‍പ്പിടമേഖലയില്‍ നമുടെ നാട്ടില്‍ അസമത്വം വളര്‍ന്നുവരുന്നിന്റെ സൂചനയാണിത്. ജീവിതകാലം മുഴുവന്‍ അന്യരാജ്യങ്ങളില്‍ അദ്ധ്വാനിച്ച് കിടപ്പാടം ഒരുക്കുന്നവരെ വീണ്ടും കൊളളയടിക്കുന്ന നയമായി മാത്രമേ ഇതിനെ കാണാനാകൂ. 2011ലെ സെന്‍സസ് പ്രകാരം 1.19 ദശലക്ഷം വീടുകള്‍ കേരളത്തില്‍ അടഞ്ഞുകിടക്കുന്നുവെന്ന വിവരം പുറത്തുവന്നിരുന്നു. ഒരു പതിറ്റാണ്ട് പിന്നിടുമ്പോള്‍ കണക്കുകകള്‍ ഇരട്ടിയിലധികം വര്‍ദ്ധിച്ചുവെന്ന് വേണം കരുതാന്‍. കേരളത്തിലെ 14 ശതമാനം വീടുകള്‍ പൂട്ടിക്കിടക്കുന്നു എന്നൊരു സര്‍വേഫലം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

3000 ചതുരശ്രയടിക്ക് മുകളിലുള്ള ആഡംബരവീടുകളാണ് ഒഴിഞ്ഞുകിടക്കുന്നതില്‍ ഏറെയെന്നും കണ്ടെത്തിയിരുന്നു. കുടുംബമാകെ മറ്റുരാജ്യങ്ങളില്‍ താമസമാക്കിയ മലയാളികളുടെ വീടാണ് പൂട്ടിക്കിടുക്കുന്നതില്‍ ഏറെയെന്നതും ശ്രദ്ധയമാണ്. അണുകുടുംബങ്ങള്‍ ആണെങ്കിലും വീടെന്ന മലയാളിയുടെ ഭ്രമം ആഡംബര സൗധങ്ങളിലേക്ക് ചുവടുവയ്ക്കുകയാണ്. വലിയ വീടും വലിയ സൗകര്യവുമെന്ന മലയാളിയുടെ സ്വപ്നത്തെ ചൂഷണം ചെയ്യാനാണ് രണ്ടാം പിണറായി സര്‍ക്കാര്‍ കച്ചകെട്ടുന്നത് എന്ന് വേണം കരുതാന്‍. ധനമന്ത്രി കെ.പി.ബാലഗോപാല്‍ വെറുതെ പറഞ്ഞുവച്ചതാണ് വീടുകളുടെ കാര്യമെന്ന് തള്ളികളയാനാവില്ല. ദീര്‍ഘ വീക്ഷത്തോടെയുള്ള കൊള്ളയാണ് അദ്ദേഹം ലക്ഷ്യവയ്ക്കുന്നത്.

മദ്ധ്യതിരുവിതാംകൂറിലാണ് വലിയ വീടുകളും അടഞ്ഞുകിടക്കുന്ന വീടുകളും ഏറെയുള്ളത്. പുതിയ നികുതിയിലൂടെ പ്രവാസി മലയാളികളെ പിഴിയുക എന്ന ഗൂഢതന്ത്രം ഇവിടെ പ്രയോഗിക്കപ്പെടുന്നു. രണ്ടു ലോകകേരള സഭയിലൂടെ പ്രവാസി മലയാളിയെ പ്രബുദ്ധരാക്കുമെന്ന് വീമ്പിളക്കിയവര്‍ ഇപ്പോള്‍ കടയ്ക്കല്‍ കത്തിവയ്ക്കുന്നത് അനുവഭിച്ച് അറിയേണ്ടിയിരിക്കുന്നു. പ്രവാസിമലയാളിയെ ഏറെ ബാധിക്കുന്ന വിഷയമായിട്ടും ലോകകേരള സഭയിലൊന്നും പുതിയ നികുതി ചര്‍ച്ചയാകാത്തതിലും ദുരൂഹതയുണ്ട്. സംശയത്തോടെ മാത്രമേ പ്രവാസലോകത്തിന് ഈ നടപടി നോക്കികാണാനാകൂ.

മെട്രോ നഗരങ്ങളായ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ നിരവധി ഫ്ളാറ്റുകള്‍ പൂട്ടിക്കിടപ്പുണ്ട്. ഇവയിലേറെയും സമ്പന്ന പ്രവാസികളുടെും ബിസിനസുകാരുടെയും ഉടമസ്ഥതയിലുമാണ്. പലരും ബാങ്ക് ലോണുകളും മറ്റ് സാമ്പത്തിക ഇടപാടുകളും നടത്തിയാണ് താമസിക്കാന്‍ സ്വന്തമായൊരു ഇടം കണ്ടെത്തുന്നത്. ജോലി സംബന്ധമായി അവിടെ താമസിക്കാന്‍ കഴിയാതെ വരുമ്പോള്‍ ആണ് അവ പൂട്ടിയിടാന്‍ നിര്‍ബന്ധിതരാകുന്നത്. ഈ അവസ്ഥയെ ചൂഷണം ചെയ്യാന്‍ ഒരു ഭരണകൂടം ശ്രമിക്കുന്നത് ഒരിക്കലും അംഗകരിക്കാന്‍ കഴിയില്ല.

നികുതി വരുമാനം വര്‍ദ്ധിപ്പിക്കുമ്പോള്‍ വീടുപണിയാന്‍ ആഗ്രഹിക്കുന്നവര്‍ പിന്‍വാങ്ങിയേക്കാം. പലരും കേരളത്തില്‍ വീടെന്ന സ്വപ്നം മറക്കാനും ഇത് വഴിയൊരുക്കും. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറിയവര്‍ നാട്ടിലേക്ക് തിരികെ വരാന്‍ മടിക്കുന്ന അവസ്ഥ സംജാതമാകും. ഭാവിയില്‍ കേരളം ആളൊഴിഞ്ഞ തുരുത്തായി മാറിയേക്കാം. വീട് പണിയാന്‍ ജനം മടിച്ചാല്‍ പ്രത്യേകിച്ച് പ്രവാസി മടിച്ചാല്‍ നിര്‍മ്മാണ മേഖല പ്രതിസന്ധിയിലുമാകും. നിരവധി ആളുകളുടെ തൊഴിലിനെ ബാധിക്കും. വരുമാനം നഷ്ടമാകും. പ്രതിസന്ധിയുടെ കാലത്തേക്ക് നാം എടുത്തെറിയപ്പെട്ടേക്കാം.

ജനത്തിന് വരുമാനം ഇല്ലാതെയാല്‍ അത് സര്‍വമേഖലയെയും ബാധിക്കും. ഇന്ധനസെസില്‍ പൊറുതിമുട്ടിയ ജനം ജീവിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ഭരണാധികാരികളെ വഴിയില്‍ തടഞ്ഞേക്കാം. അക്രമങ്ങളും അനീതികളും പെരുകി നാട് അരാജകത്വത്തിന് വഴിപ്പെടും. അതുകൊണ്ടുതന്നെ ഏറെ ശ്രദ്ധയോടും വീണ്ടുവിചാരത്തിലും മാത്രം കൈകാര്യം ചെയ്യേണ്ട കാര്യത്തില്‍ ധനമന്ത്രി നടത്തുന്ന പ്രസ്താവനകള്‍ നാടിനെ കൂടുതല്‍ കലുഷിതമാക്കുകയെ ഉള്ളു. പിരിഞ്ഞുകിട്ടാന്‍ ഏറെ നികുതികള്‍ ഉളളപ്പോള്‍ അതിനൊന്നും ശ്രമിക്കാതെ പ്രവാസികളെ ഞെക്കിപ്പിഴിയുന്ന നയങ്ങള്‍ പിന്‍തുടരുന്ന സര്‍ക്കാര്‍ പ്രവാസിയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിമുഴക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here