ന്യൂഡൽഹി : സാമുദായിക സംഘർഷം രൂക്ഷമായ മണിപ്പൂരിലേക്ക് സമാധാന ശ്രമങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മൂന്നുദിവസം മണിപ്പൂരിൽ തങ്ങുമെന്നും സമാധാന ശ്രമങ്ങൾ നടത്തുമെന്നും അമിത് ഷാ പ്രഖ്യാപിച്ചു. അസം സന്ദർശനത്തിനിടെയാണ് മണിപ്പൂർ സന്ദർശനത്തെക്കുറിച്ചുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രഖ്യാപനം.
ജനജീവിതം സാധാരണ നിലയിലായി വരുന്നതിനിടെ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടതോടെയാണ് സംസ്ഥാനത്തേക്ക് നേരിട്ടെത്തുമെന്ന് അമിത് ഷാ അറിയിച്ചത്. .
കോടതി വിധിക്ക് ശേഷവും മണിപ്പൂരിൽ സംഘർഷമുണ്ടായി. ഇരുപക്ഷവുമായി സംസാരിച്ച് സമാധാനം നിലനിറുത്താൻ ആവശ്യപ്പെടും. ഇരുകൂട്ടർക്കും നീതി ഉറപ്പാക്കുമെന്നും അമിത് ഷാ പറഞ്ഞു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ ഒരാൾ വെടിയേറ്റ് മരിച്ചിരുന്നു. രണ്ടുപേർക്ക് പരിക്കേറ്റു. അക്രമികൾ വീടുകൾക്കും തീയിട്ടു. ബിഷ്ഡനുപുർ ജില്ലയിലായിരുന്നു സംഭവം. ഇതോടെ നേരത്തെ ഇളവുവരുത്തിയിരുന്ന കർഫ്യു മൂന്ന് ജില്ലകളിൽ വീണ്ടും കർശനമാക്കിയിരുന്നു.
സംസ്ഥാനത്തെ പ്രധാന സാമുദായിക വിഭാഗമായ മെയ്തെയ് വിഭാഗത്തെ പട്ടികവർഗത്തിൽ ഉൾപ്പെടുത്താനുള്ള ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് സംസ്ഥാനത്ത് സംഘർഷമുണ്ടായത്. 56 പേരാണ് ഇതുവരെ കലാപത്തിൽ കൊല്ലപ്പെട്ടത്.