ബാലസോര്‍: ഒഡീഷ്യയിലെ ബാലസോറില്‍ രണ്ടു യാത്രാ ട്രെയിനുകളും ഒരു ചരക്കു ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ കാരണം കണ്ടെത്തിയതായി കേന്ദ്ര റെയില്‍വേ മന്ത്രി അശിനി വൈഷ്ണവ്. ഉത്തരവാദികളെയും തിരിച്ചറിഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും . റെയില്‍വേ സേഫ്റ്റി കമ്മീഷണറുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
ഇലക്‌ട്രോണിക് ഇന്റര്‍ലോക്കില്‍ വന്ന മാറ്റമാണ് അപകടകാരണമെന്നാണ് കേന്ദ്രമന്ത്രി സൂചിപ്പിച്ചത്. എത്രും വേഗം ട്രെയിന്‍ സര്‍വീസ് പുന:സ്ഥാപിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. ബുധനാഴ്ചയോടെ ട്രെയിന്‍ സര്‍വീസ് സാധാരണ നിലയില്‍ പുന:രാരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദുരന്തത്തെത്തുടര്‍ന്ന് താറുമാറായ ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിക്കാനുളള പരിശ്രമങ്ങള്‍ ഫഡീഷയിലെ ബാലസോറില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. ആയിരത്തിലേറെ ജോലിക്കാരാണ് രാത്രിയും പകലുമായി ജോലി ചെയ്യുന്നത്. കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് രാത്രിയും പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നുണ്ട്.
നാല് ശക്രയിനുകള്‍ , ഏഴ് മണ്ണുമാന്തി യന്ത്രങ്ങള്‍, രണ്ട് ആക്‌സിഡന്റ് റിലീഫ് ട്രെയിനുകള്‍ എന്നിവ സ്ഥലത്തെത്തിച്ചാണ് ഗതാഗതം പുന:സ്ഥാപിക്കാന്‍ ശ്രമം തുടരുന്നത്. അപകടത്തെത്തുടര്‍ന്ന് മറിഞ്ഞ ബോഗികള്‍ ട്രാക്കില്‍നിന്ന് നീക്കി. ദേശീയ ദുരന്ത നിവാരണ സേനയുടെ ഏഴ് സംഘങ്ങളും ഒഡീഷ ഡിസാസ്റ്റര്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ അഞ്ച് സംഘങ്ങളും 24 അഗ്നിശമന സേനാ യൂണിറ്റുകളും സ്ഥലത്തുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി വ്യോമസേനാ ഹെലികോപ്റ്ററുകളുമുണ്ട്.
അതിനിടയില്‍ കൂടുതല്‍ ഡോക്ടര്‍മാരെ ഒഡീഷിലെ ബസോറിലേക്ക് അയച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഭുവനേശ്വറില്‍ എത്തി. ഭുവനേശ്വര്‍ എയിംസില്‍ എത്തി പരിക്കേറ്റവരെ കണ്ടതിനു ശേഷം അദ്ദേഹം ബാലസോറിലേക്ക് പോകും. ട്രെയിന്‍ ദുരന്തത്തില്‍ 288 പേര്‍ മരിച്ചെന്നാണ് റെയില്‍വേ ഇന്നലെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുളളത്. ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.