
ഉത്തരകാശിയിൽ നിർമാണത്തിലിരിക്കുന്ന സിൽക്യാര ടണലിന്റെ ഒരു ഭാഗം തകർന്ന് 40 തൊഴിലാളികൾ കുടുങ്ങിയിട്ട് ആറ് ദിവസം പിന്നിട്ടു. തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണെന്നും രക്ഷാദൗത്യം ഏറെ വെല്ലുവിളി നിറഞ്ഞതാണെന്നും ഉത്തരകാശി ജില്ലാ കളക്ടർ അഭിഷേക് റൂഹേല പറഞ്ഞു. തൊഴിലാളികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. ഇതിനായി തായ്‌ലൻഡിലെ വിദഗ്ധ സംഘത്തിൻ്റെ ഉപദേശം തേടിയിട്ടുണ്ടെന്നും കളക്ടർ കൂട്ടിച്ചേർത്തു.
അത്യാധുനിക യന്ത്രങ്ങളുടെ സഹായത്തോടെ രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്. തൊഴിലാളികളെ പരമാവധി വേഗത്തിൽ പുറത്തെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. തൊഴിലാളികൾക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ടെന്നും രക്ഷാദൗത്യത്തിന് ബദൽ സംവിധാനങ്ങൾ തേടിയിരുന്നതായും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച തുരങ്കത്തിനുള്ളിൽ വലിയ വിള്ളൽ ശബ്ദം കേട്ടതോടെ രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു.