തൃശൂർ∙ ട്രെയിനിൽ നിന്ന് വീണു പരുക്കേറ്റ് ചികിൽസയിലുള്ള ആര്യ കെ. സുരേഷിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായം 24 മണിക്കൂർ കൂടി തുടരും. ഇന്നലെയാണ് ആന്റിബയോട്ടിക്കുകൾ നൽകി തുടങ്ങിയിരിക്കുന്നത്. അതിന്റെ പ്രവർത്തനം ശക്തമാകുന്നതിന് കുറച്ചുദിവസങ്ങൾ കൂടിയെടുക്കും. ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും മെഡിക്കൽ സൂപ്രണ്ട് ഡോ. കെ. ബാലഗോപാൽ പറഞ്ഞു.
ആര്യ മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ശ്വാസകോശത്തിലെ പഴുപ്പ് നീക്കം ചെയ്തുവെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞു. ആരോഗ്യം മെച്ചപ്പെട്ടു വരുന്നതിനിടെ ന്യുമോണിയ ബാധിച്ചതാണ് ആര്യയുടെ ആരോഗ്യനില വഷളാക്കിയത്. തലച്ചോറിലെ പരുക്കും ഗുരുതരമായി. മരുന്നുകളോട് ഭാഗികമായേ പ്രതികരിക്കുന്നുള്ളൂ. കഴിഞ്ഞ ദിവസം ആര്യയുടെ നില മെച്ചപ്പെട്ടിരുന്നെങ്കിലും പിന്നിട് വഷളാകുകയായിരുന്നു.
പത്തനംതിട്ട കോന്നിയിൽ നിന്നു കാണാതായ മൂന്നു പെൺകുട്ടികളിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ മങ്കര – ലക്കിടി റയിൽവേ സ്റ്റേഷനുകൾക്കിടയിൽ നിന്ന് കണ്ടെത്തിയിരുന്നു. ഐരവൺ സ്വദേശി ആതിര, തെങ്ങുംകാവ് സ്വദേശി എസ്. രാജി എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഗുരുതരമായി പരുക്കേറ്റ നിലയിൽ ആര്യയെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും ചെയ്തു.