ന്യൂഡൽഹി∙ ടെന്നിസ് താരം സാനിയ മിർസയ്ക്ക് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്‌ന പുരസ്കാരം നൽകാനുള്ള തീരുമാനം കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. സാനിയയ്ക്ക് പുരസ്കാരം നൽകാനുള്ള ശുപാർശയ്ക്കെതിരെ പാരാലിംപിക് കായികതാരമായ എച്ച്.എൻ. ഗിരിഷ സർപ്പിച്ച ഹർജിയെത്തുടർന്നാണ് സാനിയയ്ക്ക് പുരസ്കാരം നൽകാനുള്ള തീരുമാനം കോടതി സ്റ്റേ ചെയ്തത്. കേന്ദ്ര കായിക മന്ത്രാലയം നിയമിച്ച വിദഗ്ധ സമിതിയാണ് ഈ വർഷത്തെ പുരസ്കാര ജേതാവായി സാനിയയെ തിരഞ്ഞെടുത്തത്.

2012ലെ ലണ്ടൻ പാരാലിംപിക്സിൽ വെള്ളിമെഡൽ നേടിയ ഹൈജംപ് താരമാണ് കർണാടകയിലെ ഹാസൻ സ്വദേശിയായ ഗിരീഷ. 2014ലെ ഇഞ്ചിയോൺ എഷ്യൻ പാരാഗെയിംസിൽ ഇദേഹം വെങ്കല മെഡലും നേടിയിരുന്നു. തന്റെ പ്രകടനങ്ങൾക്ക് കായിക മന്ത്രാലയം നിയോഗിച്ച സമിതി അർഹിക്കുന്ന പരിഗണന നൽകിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഗിരിഷ കർണാടക ഹൈക്കോടതിയെ സമീപിച്ചത്.

രാജ്യാന്തര ടെന്നിസ് വേദികളിൽ രാജ്യത്തിനായി സാനിയ നടത്തിയ തുടർച്ചയായ മികച്ച പ്രകടനങ്ങൾ കണക്കിലെടുത്താണ് ഈ വർഷത്തെ അവാർഡിനായി സമിതി സാനിയയെ ശുപാർശ ചെയ്തത്. നിലവിൽ വനിതകളുടെ ഡബിൾസ് വിഭാഗത്തിൽ ലോക ഒന്നാം നമ്പർ താരമാണ് സാനിയ. സ്വിറ്റ്സർലൻഡ് താരം മാർട്ടിന ഹിൻജിസിനൊപ്പം ഈ വർഷം വിംബിൾഡൻ വനിതാ ഡബിൾസ് കിരീടം നേടിയ സാനിയ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വനിതയായി മാറിയിരുന്നു. ലിയാൻഡർ പെയ്സിനുശേഷം ഖേൽരത്‌നയ്ക്കായി തിരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ ടെന്നിസ് താരംകൂടിയാണ് സാനിയ.

LEAVE A REPLY

Please enter your comment!
Please enter your name here