കൊച്ചി∙ ഫോർട്ട് കൊച്ചിയിൽ യാത്രാ ബോട്ടിൽ മൽസ്യബന്ധന ബോട്ട് വന്നിടിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു. തടികൊണ്ടു നിർമിച്ച ബോട്ട് ഇരുമ്പുകൊണ്ടു നിർമിച്ച കൂറ്റൻ വള്ളം ഇടിച്ചതോടെ കുറുകെ പിളർന്നു മുങ്ങുകയായിരുന്നു. അതേസമയം, ബോട്ടിന് 2017 വരെ ഫിറ്റ്നസ് ലഭിച്ചിട്ടുണ്ടെന്ന് ബോട്ടുടമകളിലൊരാളായ അബു അറിയിച്ചു. നിയമാനുസൃതമായ പരിശോധനകൾ പൂർത്തീകരിച്ചിട്ടണ്ട്. ഇത്രയും കാലപ്പഴക്കമുള്ള സർക്കാർ ബോട്ടുകളും സർവീസ് നടത്തുന്നുണ്ടെന്നും അബു വ്യക്തമാക്കി.
അതേസമയം, ഫോർട്ട് കൊച്ചി ബോട്ടപകടത്തിനിടയാക്കിയ മീന്‍പിടിത്തവള്ളം ഓടിച്ചിരുന്ന ഷിജുവിന് ലൈസന്‍സ് ഇല്ലായിരുന്നെന്ന് മൊഴി. സ്രാങ്കും ഉണ്ടായിരുന്നില്ലെന്ന് ഷിജു മൊഴി നൽകി. വള്ളത്തില്‍ ഡീസലടിച്ച് മുന്നോട്ട് എടുക്കുമ്പോള്‍ യാത്രാബോട്ട് വരുന്നത് കണ്ടില്ലെന്നും ഷിജു പറഞ്ഞു.
അതിനിടെ, അപകടത്തിൽ മരിച്ച ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. ചെല്ലാനം ഹാര്‍ബറില്‍ നിന്നും സുജീഷയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മഹാരാജാസ് കോളജ് വിദ്യാര്‍ഥിനിയാണ് സുജീഷ. മൂന്നുപേരെ കൂടി കാണാതായതായി സംശയമുണ്ട്. ഇവർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.
അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പരുക്കേറ്റവർക്ക് ഒരു ലക്ഷം വീതം നൽകും. ഭാവിയിൽ ബോട്ട് ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫോര്‍ട്ടുകൊച്ചിയില്‍ അപകടത്തില്‍പ്പെട്ട 35 വര്‍ഷം പഴക്കമുള്ള ബോട്ടിന് 2017വരെ പോര്‍ട്ട് ഡയറക്ടറേറ്റ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന്‍റെ രേഖകള്‍ മനോരമ ന്യൂസിന് ലഭിച്ചു. എന്നാല്‍ ബോട്ട് നിര്‍മിച്ച വര്‍ഷം ഇതില്‍ രേഖപ്പെടുത്തിയിട്ടുമില്ല. 2013 മാര്‍ച്ച് വരെ ഉണ്ടായിരുന്ന ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കഴിഞ്ഞ വര്‍ഷം 2017 വരെ പുതുക്കി നല്‍കുകയായിരുന്നു. ബോട്ട് പരിശോധിക്കാതെയാണ് പോര്‍ട്ട് അധികൃതര്‍ ഫിറ്റ്നസ് നല്‍കിയിരിക്കുന്നത് വ്യക്തമാണ്. ബോട്ടില്‍ 42 ലൈഫ് ബൊയകള്‍ ഉണ്ടായിരിക്കണമെന്നാണ് നിയമമെന്ന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്‍ തന്നെ പറയുന്നുണ്ട്. എന്നാല്‍ മൂന്ന് ബൊയകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. 80 പേരുമായി യാത്ര ചെയ്യാനുള്ള അനുമതിയാണ് നല്‍കിയിരുന്നത്.
വൈപ്പിനിൽ നിന്നു ഫോർട്ട് കൊച്ചിയിലേക്കു പോയ യാത്രാബോട്ടിൽ മീൻപിടിത്ത വള്ളം ഇടിച്ചുകയറി ബോട്ട് മുങ്ങിയാണ് അപകടമുണ്ടായത്. മുപ്പതോളം പേർ രക്ഷപ്പെട്ടു. വിവിധ ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്ന 19 പേരിൽ രണ്ടു കുട്ടികളടക്കം നാലു പേരുടെ നില ഗുരുതരമാണ്. കൊച്ചി അഴിമുഖത്ത് 15 മീറ്ററോളം ആഴമുള്ള ഭാഗത്തായിരുന്നു അപകടം ഉണ്ടായത്.