ഹൈദരാബാദ്∙ ഐസിയുവിൽ ചികിൽസയിലായിരുന്ന പത്തു ദിവസം മാത്രം പ്രായമുള്ള നവജാത ശിശു എലികളുടെ കടിയേറ്റു മരിച്ചു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ടൗണിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം.
ഓഗസ്റ്റ് 17ന് വിജയവാഡയിലാണ് കുട്ടി ജനിച്ചത്. കുട്ടിയുടെ ആരോഗ്യനില വഷളായതിനെത്തുടർന്ന് ഗുണ്ടൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ ശസ്ത്രക്രിയയ്ക്കു വിധേയമാക്കുന്നതിനായി ഐസിയുവിൽ പ്രവേശിപ്പിച്ചു. അവിടെ വച്ചാണ് എലികളുടെ കടിയേറ്റു കുട്ടി മരിച്ചത്.
ഗുണ്ടൂർ ആശുപത്രിയിൽ എലികളുടെ കടിയേറ്റു നവജാത ശിശു മരിച്ചതു ഞെട്ടിക്കുന്ന സംഭവമാണെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു ട്വീറ്റ് ചെയ്തു. സംഭവത്തിൽ മൂന്നു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ അദ്ദേഹം നിർദേശം നൽകി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി 48 മണിക്കൂറിനകം റിപ്പോർട്ട് സമർപ്പിക്കാനും ആരോഗ്യവകുപ്പ് സെക്രട്ടറിയോട് നിർദേശിച്ചു. ഇനി ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കരുതെന്നും ഉന്നത ഉദ്യോഗസ്ഥർക്കു മുന്നറിയിപ്പു നൽകി.