ദുബൈ: യു.എ.ഇയിലെ സ്വകാര്യ ആരോഗ്യകേന്ദ്രങ്ങൾ, ക്ലിനിക്കുകൾ എന്നിവയുടെ പ്രവർത്തനം സംബന്ധിച്ച പരാതികൾ സമർപ്പിക്കാൻ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം പ്രത്യേക സംവിധാനമേർപ്പെടുത്തി.ഉപഭോക്താക്കൾക്ക് ഓൺലൈൻ വഴി ആക്ഷേപങ്ങൾ ബോധിപ്പിക്കാനുള്ള ഇ-സിസ്റ്റമാണ് പുറത്തിറക്കിയത്.
ദുബൈയിൽ തുടങ്ങിയ ആഗോള സാങ്കേതിക പ്രദർശനം ജൈടെക്സിലാണ് പുതിയ സംവിധാനം പുറത്തിറക്കിയത്.രോഗികളും ബന്ധുക്കളുമടക്കം ഉപഭോക്താക്കൾ നൽകുന്ന പരാതികൾ മെഡിക്കൽ ലയബിലിറ്റി സമിതി പരിശോധിക്കും. ശേഷം ഉചിത നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അധികൃതർ അറിയിച്ചു. ആരോഗ്യ പരിപാലനം, ചികിത്സ, ആരോഗ്യകേന്ദ്രത്തിലെ സൗകര്യങ്ങൾ, പെരുമാറ്റം എന്നിവ സംബന്ധിച്ച് പരാതികളുണ്ടെങ്കിൽ ഇ-സിസ്റ്റം വഴി അധികൃതരെ അറിയിക്കാം. സംഭവം അന്വേഷിക്കാനും നിഗമനത്തിലെത്തുംമുമ്പ് ഇരു കക്ഷികളെ കേൾക്കാനുമാണ് മെഡിക്കൽ ലയബിലിറ്റി സമിതി എന്ന പേരിൽ ഒരു ന്യൂട്രൽ കമ്മിറ്റി. സമിതിയായിരിക്കും നടപടി സ്വീകരിക്കാൻ മെഡിക്കൽ ലൈസൻസിങ് കമ്മിറ്റിക്ക് റിപ്പോർട്ട് സമർപ്പിക്കുകയെന്നും അധികൃതർ വിശദീകരിച്ചു.