ദോഹ: സൗദിയുടെ നേതൃത്വത്തിൽ മൂന്നരവർഷമായി ഖത്തറിനെതിരെ നിലനിൽക്കുന്ന ഉപരോധം അവസാനിക്കുന്നു. ഗൾഫ് മേഖലയിലെ ഭിന്നത പരിഹരിച്ചെന്നും ഒരുമയുടെ അന്തിമ കരാറിലെത്താൻ മാധ്യസ്ഥം വഹിച്ച കുവൈത്തിനു നന്ദി പറയുന്നതായും ഖത്തർ അറിയിച്ചു. ഈ ശ്രമങ്ങൾക്കു പിന്തുണ നൽകിയ യുഎസിനെയും അഭിനന്ദിച്ചു.
കുവൈത്ത് മാധ്യസ്ഥത്തെ പ്രശംസിച്ച് ഐക്യരാഷ്ട്രസംഘടനയും രംഗത്തെത്തി. അതേസമയം, ഉപരോധം നീക്കിയെന്നും അതിർത്തികൾ തുറന്നെന്നുമുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

ഗൾഫ് സഹകരണ കൗൺസിലിലെ (ജിസിസി) സഹോദര രാജ്യങ്ങൾ തമ്മിലുള്ള അഭിപ്രായവ്യത്യാസം പരിഹരിക്കാൻ തയാറായതിനു ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്ക് കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് തിരികെയും നന്ദി അറിയിച്ചു.

2017 ജൂൺ 5നാണ് തീവ്രവാദബന്ധം ആരോപിച്ച് ഖത്തറിനെതിരെ സൗദി, യുഎഇ, ബഹ്റൈൻ, ഈജിപ്ത് രാജ്യങ്ങൾ ഉപരോധം പ്രഖ്യാപിച്ചത്. അന്നു നിർത്തിവച്ച രാഷ്ട്രീയ, നയതന്ത്ര ബന്ധങ്ങൾ ഉടൻ പുനരാരംഭിക്കുമോ എന്ന് ഔദ്യോഗിക പ്രഖ്യാപനത്തിനു ശേഷമേ സ്ഥിരീകരിക്കാനാകൂ. ആദ്യഘട്ടമായി യാത്രാവിലക്കാണു നീക്കുകയെന്നായിരുന്നു നേരത്തേയുള്ള റിപ്പോർട്ടുകൾ.

 

LEAVE A REPLY

Please enter your comment!
Please enter your name here