ജിദ്ദ: 2021 അവസാനത്തോടെ സ്വദേശികൾക്ക് 1,15,000 തൊഴിലവസരങ്ങൾ ലക്ഷ്യമിടുന്നതായി മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ മേഖലകളിലെ ആരോഗ്യം, നിർമാണം, ഗതാഗതം, ലോജിസ്റ്റിക്സ്, റസ്റ്റാറൻറ്, കഫേ, ടൂറിസ്റ്റ് താമസം മേഖലകളിലും എൻജിനീയറിങ്, അക്കൗണ്ടിങ് തൊഴിലുകളിലും ‘തൗത്വീൻ’പദ്ധതിയിലൂടെയാണ് തൊഴിലവസരങ്ങൾ ഒരുക്കുക. പ്രതിമാസ വേതനം കുറഞ്ഞത് 4,000 റിയാലായി ഉയർത്തും. സ്വദേശിവത്കരണ അനുപാതം കുറഞ്ഞതും ഉയർന്ന തൊഴിൽ സാധ്യതയുമുള്ള മേഖലയാണ് പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.
സ്വദേശികളെയും സ്വദേശികളല്ലാത്തവരെയും ജോലിക്ക് നിയോഗിക്കുേമ്പാൾ വേതനത്തിലുണ്ടാകുന്ന അന്തരം സബ്സിഡിയായി നൽകി പ്രസ്തുത ജോലിയിൽ സ്വദേശികളെ നിയമിക്കാൻ തൗത്വീൻ പദ്ധതിയുടെ പിന്തുണയുണ്ടാകുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിലെ തൗത്വീൻ പ്രോഗ്രാം സൂപ്പർവൈസർ ഖാലിദ് അൽദർവഷ് പറഞ്ഞു.
ഉയർന്ന വേതനം നൽകി കുറഞ്ഞ വേതനമുള്ള ജോലികളിലേക്ക് ആളുകളെ ആകർഷിക്കുന്നത് വർധിപ്പിക്കുക, ജോലി ലഭിക്കാൻ ബുദ്ധിമുട്ടുന്ന തൊഴിലന്വേഷകർക്ക് വേഗത്തിൽ ജോലി ലഭിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുക, തൊഴിലന്വേഷകരെ പുതിയ ജോലികൾക്കും ഉത്തരവാദിത്തങ്ങൾക്കും സജ്ജരാക്കുക, കഴിവുകൾ വർധിപ്പിക്കാനാവശ്യമായ പരിശീലനം നൽകുക, കൂടുതൽ അലവൻസുകൾ നൽകി ജോലികളിലേക്ക് ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നിവ തൗത്വീൻ പദ്ധതിയിലുൾപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു