ന്യൂഡൽഹി: പെട്രോളിയം ഉത്പന്നങ്ങളെ ജി എസ് ടി പരിധയിൽ ഉൾപ്പടുത്താനായി ജി എസ് ടി കൗൺസിലിനോട് കേന്ദ്രസർക്കാർ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് പെട്രോളിയം വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. കേന്ദ്രം ആവശ്യപ്പെടുന്നെങ്കിലും തീരുമാനമെടുക്കേണ്ടത് കൗൺസിലാണെന്നും മന്ത്രി വ്യക്തമാക്കി. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കൂടിയതാണ് ഇന്ധന വില വർദ്ധിക്കാൻ കാരണമെന്നും ഇത് മെല്ലെ കുറമെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്ത് ഇന്ധനവില റോക്കറ്റുപോലെ കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ പെട്രോളിയം ഉത്പന്നങ്ങളെ ജി എസ് ടി. പരിധിയിൽ കൊണ്ടുവരാൻ തയ്യാറാണെന്ന് കഴിഞ്ഞദിവസം ധനമന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കിയിരുന്നു. ജി എസ് ടി പരിധിയിൽ വന്നാൽ രാജ്യമാകെ ഒറ്റ വിലയാകുമെന്ന് ധനമന്ത്രി പറഞ്ഞിരുന്നു. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ ഗൗരവമായ ചർച്ചകളിലൂടെയേ ഇതു സാദ്ധ്യമാകൂ എന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
ജി.എസ്.ടി വന്നാൽ
പെട്രോളിന് 32.90 രൂപയും ഡീസലിന് 31.8 രൂപയുമാണ് കേന്ദ്ര എക്സൈസ് നികുതി. സംസ്ഥാന വില്പന നികുതി പെട്രോളിന് 20.66 രൂപ; ഡീസലിന് 15.95 രൂപ. പെട്രോളിന് 28 പൈസയും ഡീസലിന് 25 പൈസയും ചരക്കുകൂലിയും പെട്രോളിന് 3.68 രൂപയും ഡീസലിന് 2.51 രൂപയും ഡീലർ കമ്മിഷനുമുണ്ട്. ജി.എസ്.ടി വന്നാൽ, ഏറ്റവും ഉയർന്ന സ്ലാബായ 28 ശതമാനം ഏർപ്പെടുത്തിയാലും വില കുത്തനെ കുറയും.
പെട്രോൾ വില കുറയുന്നത്
ഫെബ്രുവരി 16ന് പെട്രോൾ അടിസ്ഥാന വില ലിറ്ററിന് 31.82 രൂപ. കേന്ദ്ര-സംസ്ഥാന നികുതികളും ചരക്കുകൂലിയും ഡീലർകമ്മിഷനും ചേരുമ്പോൾ പമ്പിലെ വില 89.34 രൂപ. ജി.എസ്.ടിയിൽ 31.82 രൂപയ്ക്കൊപ്പം അതിന്റെ 28 ശതമാനമായ 8.90 രൂപയും 28 പൈസ ചരക്കുകൂലിയും 3.68 രൂപ ഡീലർ കമ്മിഷനും മാത്രം. ആകെ 44.68 രൂപ മാത്രം.
ഡീസൽ വില കുറയുന്നത്
അടിസ്ഥാന വില 33.46 രൂപ, ജി.എസ്.ടി (28%) 9.36 രൂപ, ചരക്കുകൂലി 25 പൈസ, ഡീലർ കമ്മിഷൻ 2.51 രൂപ. ആകെ : 45.58 രൂപ.