ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. 234 മണ്ഡലങ്ങളിലേക്ക് 6.29 കോടി വോട്ടർമാരാണ് വിധിയെഴുത്തു നടത്തുന്നത്. കന്യാകുമാരി ലോക്സഭാ മണ്ഡലത്തിലും ഇന്നാണു വോട്ടെടുപ്പ്. 88,000 ബൂത്തുകളാണു സംസ്ഥാനത്ത് സജ്ജീകരിച്ചിരിക്കുന്നത്.
അണ്ണാ ഡിഎംകെ, ഡിഎംകെ മുന്നണികൾ തമ്മിലുള്ള ഇഞ്ചോടിഞ്ചു പോരാട്ടമാണ് തമിഴ്നാട്ടിൽ നടക്കുന്നത്. നടൻ കമൽ ഹാസൻ നേതൃത്വം നല്കുന്ന മക്കൾ നീതി മയ്യം, ടി.ടി.വി. ദിനകരൻ നേതൃത്വം നല്കുന്ന അമ്മ മക്കൾ മുന്നേറ്റ കക്ഷി എന്നിവയും രംഗത്തുണ്ട്. ഹാട്രിക് വിജയമാണ് അണ്ണാ ഡിഎംകെ ലക്ഷ്യമിടുന്നത്. ബിജെപിയും പിഎംകെയും അണ്ണാ ഡിഎംകെയ്ക്കൊപ്പമാണ്.
കഴിഞ്ഞതവണ നേരിയ വ്യത്യാസത്തിൽ കൈവിട്ട ഭരണം പിടിച്ചെടുക്കാനാണു ഡിഎംകെയുടെ ശ്രമം. കോൺഗ്രസും ഇടതുപാർട്ടികളും ഡിഎംകെയ്ക്ക് ഒപ്പമാണ്. ഡിഎംകെ അധികാരത്തിലെത്തുമെന്നാണു സർവേകൾ പ്രവചിക്കുന്നത്.