ചെന്നൈ : കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് തമിഴ്‌നാട്ടിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. രാത്രി പത്ത് മുതൽ പുലർച്ചെനാലു വരെ അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്. ഹോട്ടലുകളിൽ 50 ശതമാനം പേർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. രാത്രി 9ന് മുമ്പ് കടകൾ അടയ്ക്കണമെന്നും നിർദ്ദേശമുണ്ട്. ഞായറാഴ്ച മുഴുവൻ സമയ കർഫ്യൂ ആയിരിക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകർക്ക് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച മുതലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. തമിഴ്നാട്ടിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷയും മാറ്റിവച്ചു.കഴിഞ്ഞദിവസം തിരുവനന്തപുരം ജില്ലയിലെ അതിര്‍ത്തിപ്രദേശങ്ങളിലെ 12 റോഡുകൾ തമിഴ്‌നാട് അടച്ചിരുന്നു..
കേരളം ആവശ്യപ്പെട്ടിട്ടും ഇടറോഡുകളില്‍ ഒന്നുപോലും തുറന്നില്ല. പനച്ചമൂട് നിന്ന് തമിഴ്നാട്ടിലേക്കുള്ള ഇടറോഡ് മണ്ണിറക്കി അടച്ചതോടെ നാട്ടുകാർ ദുരിതത്തിലായി.കളിയിക്കാവിള മാര്‍ക്കറ്റ് റോഡാണ് അടച്ചതില്‍ ഏറ്റവും വലിയ റോഡ്. പരിശോധനയ്ക്ക് പൊലീസ് ഇല്ലാത്ത കാരക്കോണം–രാമവര്‍മന്‍ചിറ പോലെയുള്ള റോഡുകളാണ് പൂര്‍ണമായി ബാരിക്കേഡുകള്‍ വച്ച് അടച്ചത്. തുറന്നുകിടക്കുന്ന റോഡുകളില്‍ കര്‍ശനമായ പൊലീസ് പരിശോധനയ്ക്ക് ശേഷം മാത്രമേ വാഹനങ്ങള്‍ കടത്തിവിടുന്നുള്ളു. പനച്ചമൂട് നിന്ന് തമിഴ്നാട്ടിലെ കുളപ്പാറയ്ക്ക് പോകുന്ന ഇടറോഡില്‍ വേലി കെട്ടിയതിന് പിന്നാലെ ടിപ്പറില്‍ മണ്ണിറക്കി ഗതാഗതം തടസപ്പെടുത്തുകയും ചെയ്തു.. അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുന്നതിന് കന്യാകുമാരി ജില്ലാ ഭരണകൂടം ആലോചിക്കുന്നെന്നും സൂചനയുണ്ട്.