ബെർലിൻ: കോവിഡിെൻറ ഇന്ത്യൻ വകഭേദത്തിനെതിരെ ഫൈസർ വാക്സിൻ ഫലപ്രദമാണെന്ന് ബയോൺടെക് സഹസ്ഥാപകൻ ഉഗുർ സഹിൻ അറിയിച്ചു. ‘ഇന്ത്യൻ വകഭേദത്തിൽ ഇപ്പോഴും പരിശോധനകൾ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ, സമാനമായ വകഭേദങ്ങൾക്കെതിരെ ഫൈസർ പ്രതിരോധം തീർക്കുമെന്ന് നേരത്തെ തന്നെ പരീക്ഷിച്ച് തെളിഞ്ഞതാണ്, അക്കാര്യത്തിൽ ആത്മവിശ്വാസമുണ്ടെന്നും’ ഉഗുർ സഹിൻ പറഞ്ഞു.
കൊറോണ വൈറസിെൻറ B.1.617 എന്ന വകഭേദമാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചുരുങ്ങിയത് 17 രാജ്യങ്ങളില്‍ ഇതേ, വകഭേദമുള്ളതായും ലോകാരോഗ്യ സംഘടന പുറത്തുവിട്ടിരുന്നു.
നേരത്തെ ഇന്ത്യൻ വകഭേദത്തിനെതിരെ ഫൈസർ വാക്സിൻ ഫലപ്രദമെന്ന് തങ്ങൾ നടത്തിയ പഠനത്തിൽ വ്യക്തമായതായി ഇസ്രായേൽ അറിയിച്ചിരുന്നു. ഇന്ത്യൻ കോവിഡ് വകഭേദം ബാധിച്ച ഏഴ് കേസുകൾ ഇസ്രായേലിൽ കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ഇവരിൽ നടത്തിയ പഠനത്തിലാണ് ഫൈസർ വാക്സിൻ കോവിഡിന്‍റെ ഇന്ത്യൻ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് കണ്ടെത്തിയത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇസ്രായേൽ പുറത്ത് വിട്ടിട്ടില്ല.
അമേരിക്കൻ മരുന്ന് നിർമാതാക്കളായ ഫൈസറും ബയോൺടെകും ചേർന്ന് വികസിപ്പിച്ചെടുത്ത വാക്സിൻ 90 ശതമാനത്തിലധികം ഫലപ്രദമാണെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇന്ത്യയിൽ ഫൈസർ വാക്സിന് അനുമതി നൽകിയിട്ടില്ല.